| സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ വിറക് പുരയിലും വോട്ടര്‍മാര്‍ |
|
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വിറക് പുരയിലും വോട്ടര്‍മാര്‍ ഏറെ. കണ്ണൂര്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടിന്റെ വലിയൊരു ഉദാഹരണം എളയാവൂര്‍ പഞ്ചായത്തിലാണ്. സി പി എം എളയാവൂര്‍ സൗത്ത് (സി) ബ്രാഞ്ച് സെക്രട്ടറി രാജന്റെ വീട്ടിലാണ് വിറക് പുരയിലടക്കം പല കുടുംബക്കാരെത്തിയത്. എട്ടാം വാര്‍ഡില്‍ 224 വീട്ടുനമ്പറില്‍ ദയരംകണ്ടി എന്നാണ് രാജന്റെ വീട്ടുപേര്. രാജന് പുറമേ ഭാര്യയും ഭാര്യാപിതാവും ഭാര്യാസഹോദരനും വോട്ടര്‍മാരായിരുന്ന ഈ വീട്ടില്‍, കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് മകള്‍ രജിഷയും കൂടി വോട്ടറായി. എന്നാല്‍ ഇപ്പോള്‍ ഇതേ വീട്ടുനമ്പറില്‍ രജിഷ നിവാസ് എന്ന പുതിയ വീടും അവിടെ പുതുതായി ഏഴ് വോട്ടര്‍മാരും! രജിഷ നിവാസിലെ വോട്ടര്‍മാര്‍ രജിഷയുടെ കുടുംബക്കാരല്ല. അപ്പയുടെ മകന്‍ കോരമ്പേത്ത് ശശി, ശ്രീധരന്റെ മകന്‍ എം കനകന്‍, ബാലന്റെ മകന്‍ കെ നാരായണന്‍, ആണ്ടിയുടെ മകന്‍ എന്‍ കെ പ്രദീപന്‍, കൃഷ്ണന്റെ മകന്‍ സി രജീഷ്, ഭാസ്കരന്റെ മകന്‍ എന്‍ രസിത്, ചീറ്റക്കണ്ടി ഗംഗാധരന്റെ മകന്‍ സി കെ രഞ്ചിത്ത് എന്നിവരാണ് രജീഷ നിവാസിലെ താമസക്കാര്‍. ഒരേ നമ്പറില്‍ രണ്ട് വീടുള്ളത് അന്വേഷിച്ചപ്പോഴാണ് വ്യക്തമായത് രജിഷ നിവാസ് ഇവരുടെ വിറക് പുരയാണെന്ന്. വീടിനോട് ചേര്‍ന്നുള്ള വിറക് പുരയില്‍ ഇപ്പോള്‍ ഒരു അംഗന്‍വാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. ആള്‍ താമസമില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തം. ഇതാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഏഴ് പേര്‍ താമസിക്കുന്ന വീടായത്. ഇതേ ബൂത്തില്‍ എളയാവൂര്‍ ക്ഷേത്രം റോഡില്‍ ഹംസ പള്ളിക്ക് സമീപമുള്ള റുബീന ക്വാട്ടേഴ്സില്‍ നാല് പേര്‍ മാത്രമാണ് താമസം. പക്ഷേ വോട്ടര്‍പട്ടികയില്‍ താമസക്കാരുടെ എണ്ണം ഒമ്പത്.
വീട്ടുടമ പോയി പണി നോക്കട്ടെ. പുഴാതി പഞ്ചായത്തിലെ കണ്ണോത്തുംചാലില്‍ അടഞ്ഞുകിടക്കുന്ന വീട്ടിലുമുണ്ട് ഉദ്യോഗസ്ഥര്‍ എഴുതി നല്‍കിയ രേഖകള്‍ പ്രകാരം സ്ഥിരതാമസക്കാര്‍. പാര്‍ട്ട് നമ്പര്‍ 95 ല്‍ ക്രമനമ്പര്‍ 1142 മുതല്‍ 1147 വരെയുള്ള വോട്ടര്‍മാറാണിവര്‍. വീട്ടുപേര് ദയ. താമസിക്കുന്നത് 18 നും 36 നും ഇടയ്ക്ക് പ്രായമുള്ളവര്‍. ഷൈജു, രമേശന്‍, ശരത്ചന്ദ്രന്‍, പി പി ഷഹീര്‍, റജീഷ് ബാബു, പി പി സുജേഷ് എന്നിവരാണിവര്‍. വീട്ടില്‍ ആളെ കണ്ടില്ലെങ്കില്‍ ആയല്‍വാസികള്‍ ദയവായി പൊറുക്കുക. ഇവരെല്ലാം അഴീക്കോട് മണ്ഡലത്തിലെ വോട്ടര്‍മാരായ സഖാക്കളാണ്.ഒണ്ടേന്‍പറമ്പ് സി പി എം ഓഫീസിന്റെ പേര് തന്നെ മാറ്റിയിരിക്കുന്നു. വാലക്കണ്ടി മുപ്പന്റവിട എന്നാണ് പുതിയ പേര്. കേള്‍ക്കുമ്പോള്‍ ഇത് സി പി എം ഓഫീസാണെന്ന് ഒരാളും കരുതുകയില്ല. എന്നാല്‍ ഈ വീട്ടുപേരില്‍ സി പി എം ഓഫീസിലെ താമസക്കാരെന്ന വ്യാജേന വോട്ടര്‍മാരായത് അബ്ദുള്ളയും മഹമ്മദ് ജാഫീറും ഓമനക്കുട്ടനും, ബൈജുവും പ്രേമനും (പാര്‍ട്ട് നമ്പര്‍ 95, ക്രമനമ്പര്‍ 1152 മുതല്‍ 1156 വരെ).
അദ്ദേഹം പ്രസിഡന്റായിട്ടുള്ള തെക്കീബസാറിലെ വൃദ്ധസദനത്തില്‍ ഇക്കുറി ചേര്‍ത്തത് 26 വോട്ടര്‍മാരെ. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഈ 26 പേര്‍ക്ക് ഇവിടെ വോട്ട് വേണമെന്ന ചിന്ത ജയരാജന്‍ സഖാവിന് ഉണ്ടായിട്ടില്ല. പല നാടുകളില്‍ താമസിക്കുന്നവരെ സഹമുറിയരാക്കി മാറ്റിയതിന് ദേശാഭിമാനിക്ക് പ്രത്യേത അവാര്‍ഡ് തന്നെ നല്‍കണം. പത്രപ്രവര്‍ത്തകരോട് എന്തുമാത്രം പ്രതിബന്ധതയാണ് ദേശാഭിമാനിക്ക്.ജീവനക്കാര്‍ക്ക് മുഴുവന്‍ ദേശാഭിമാനി കെട്ടിടത്തിന് മുകളിലെ മുകളിലത്തെ മുറിയില്‍ അന്തിയുറങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടത്രേ ദേശാഭിമാനി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ വോട്ട് ചെയ്ത ദേശാഭിമാനി ലേഖിക എ പി സജിഷ പള്ളിക്കുന്നിലെ വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റലിലാണ് താമസമെന്ന് ചുറ്റുവട്ടമുള്ള മുഴുവനാളുകള്‍ക്കും അറിയാം. നിലേശ്വരം പടിഞ്ഞാറ്റ കൊഴുവലിലെ സഖാവ് അമ്പുനായരുടെ മകള്‍ ലക്ഷ്മിക്കുട്ടി ദേശാഭിമാനിയില്‍ ദിവസവും പോയിവരുന്ന ജീവനക്കാരിയാണ്.
പാര്‍ട്ടിയുടെ സ്വന്തം പീപ്പിളില്‍ പോലും ക്വാട്ടേഴ്സിനകത്തെ ദൃശ്യങ്ങള്‍ കാണിക്കാതെ ദേശാഭിമാനി യൂണിറ്റ് മാനേജറുടെ വിശദീകരണത്തില്‍ വാര്‍ത്ത ഒതുക്കി.വോട്ടര്‍മാരെ മറ്റ് മണ്ഡലങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് ഇറക്കുമതി ചെയ്തതില്‍ ഒരു അസ്വാഭിവകതയും സി പി എം കാണുന്നില്ല. പക്ഷേ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം ഇവരെ യൊന്നും എന്തുകൊണ്ട് കണ്ണൂരില്‍ വോട്ടര്‍മാരാക്കിയില്ലെന്ന ചോദ്യം സ്വാഭാവികമായും ഉയരുകയാണ്. ദേശാഭിമാനി ജീവനക്കാരൊക്കെ വര്‍ഷങ്ങളായി കണ്ണൂരില്‍ ജോലി ചെയ്യുന്നവരാണ്. അവരൊന്നും ഇതുവരെ അവരുടെ നാട്ടില്‍ വോട്ട് ചെയ്തിട്ടില്ലെന്നാണോ കരുതേണ്ടത്. പഴയരേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോലും ഇവരൊക്കെ കൃത്യമായി വോട്ട് ചെയ്തിരുന്നു അവരുടെ മണ്ഡലത്തില്‍. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് കണ്ണൂരിലാണ്. പരമാവധി വോട്ടര്‍മാരെ മറ്റു മണ്ഡലങ്ങളില്‍ നിന്നും കണ്ണൂരില്‍ എത്തിച്ച് കൃത്രിമവിജയം നേടാനുള്ള കാലേക്കൂട്ടിയുള്ള പരിപാടിയുടെ പ്രതിഫലനമാണ് ഈ വോട്ടര്‍പട്ടിക. |
| < മുന്‍ പേജ് | അടുത്തത് > |
|---|

പി.സജിത് കുമാര്‍ 
-°C 