നഗരക്കൊയ്ത്ത്‌-15

Imageമാലിന്യം കുമിയുമ്പോള്‍ മേയര്‍ സിംഗപ്പൂരിലേക്ക്‌

ഇ.പി മുഹമ്മദ്‌

പേരില്‍ ക്ലീന്‍സിറ്റിയാണ്‌ കോഴിക്കോട്‌. ശുചിത്വ നഗരത്തിന്റെ പലഭാഗത്തും മാലിന്യക്കൂമ്പാരങ്ങള്‍ കാണാമെന്നുമാത്രം.

 

കഴിഞ്ഞ ഏപ്രില്‍ ഒന്ന്‌ മുതല്‍ നിലവില്‍ വന്ന ഖരമാലിന്യ പരിപാലന നിയമം പ്രഖ്യാപനത്തില്‍ ഒതുങ്ങുകയായിരുന്നു. ആദ്യദിവസങ്ങളില്‍ നിയമം നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ രംഗത്തിറങ്ങിയെങ്കിലും പിന്നീട്‌ കാര്യങ്ങള്‍ തകിടം മറിഞ്ഞു. മാലിന്യം പൊതുനിരത്തില്‍ നിക്ഷേപിക്കുന്നത്‌ തടഞ്ഞുകൊണ്ടും മാലിന്യം വേര്‍തിരിച്ച്‌ സൂക്ഷിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നത്‌ നിര്‍ബന്ധമാക്കിയുമാണ്‌ നിയമം പാസാക്കിയത്‌.നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പിഴയും തടവും ഉള്‍പെടെയുള്ള ശിക്ഷാ നടപടികളും പ്രഖ്യാപിച്ചു. നിയമം നടപ്പാക്കുന്നതിന്‌ മുന്നോടിയായി മാര്‍ച്ച്‌ മുതല്‍ തന്നെ നിരോധിച്ച പ്ലാസ്റ്റിക്‌ ഉത്പന്നങ്ങളുടെ ഉത്പാദനവും വിതരണവും പൂര്‍ണമായും തടയാനും ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചെങ്കിലും ഇതും പ്രാവര്‍ത്തികമായില്ല.
 

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യം 24 മണിക്കൂറിലധികം കൂടി കിടക്കാന്‍ അനുവദിക്കുന്നതിന്‌ 1000 രൂപയും പൊതുസ്ഥലത്ത്‌ മാലിന്യം നിക്ഷേപിക്കുന്നതിന്‌ 2000 രൂപയുമാണ്‌ പിഴ നിശ്ചയിച്ചിരുന്നത്‌. മൃഗശവങ്ങളും ചവറുകളും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന്‌ 500രൂപയും തെരുവുകളില്‍ കൂടി മാലിന്യം ഒഴുകാനിടയാക്കുന്നതിന്‌ 2500 രൂപയും പിഴ ഒടുക്കുമെന്നും പ്രഖ്യാപനമുണ്ടായി. എന്നാല്‍ നഗരത്തിന്റെ പല ഭാഗത്തും മാലിന്യങ്ങള്‍ കുന്നുകൂടുന്നതല്ലാതെ ഇതിനെതിരെ ഈ നിയമം ഉപയോഗിച്ച്‌ പിഴയൊടുക്കാനോ കേസെടുക്കാനോ ഇതുവരെ അധികൃതര്‍ തയ്യാറായിട്ടില്ല.

 

ഞെളിയന്‍പറമ്പ്‌ എന്ന തീരാശാപം

 നഗരത്തിലെ മാലിന്യനിക്ഷേപ കേന്ദ്രമായ ഞെളിയന്‍പറമ്പ്‌ കോഴിക്കോട്‌ നഗരത്തിന്റെ ശാപമായി മാറിയിട്ട്‌ വര്‍ഷങ്ങളായി. പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്‌ ഇപ്പോഴും കുറവില്ല. മാലിന്യപ്രശ്നം പരിഹരിച്ചുവെന്ന്‌ അധികൃതര്‍ ആവര്‍ത്തിക്കുമ്പോഴും പ്രദേശത്തെ ജനങ്ങള്‍ രോഗികളാവുന്ന കാഴ്ചയാണ്‌ ഇവിടെയുള്ളത്‌. ട്രഞ്ചിംഗ്‌ ഗ്രൗണ്ടില്‍ കുന്നുകൂടുന്ന മാലിന്യത്തില്‍ നിന്നുള്ള ദുര്‍ഗന്ധം ഇപ്പോഴും കുറവൊന്നുമില്ല. നഗരത്തില്‍ നിന്ന്‌ ശേഖരിക്കുന്ന മാലിന്യത്തിന്റെ അളവില്‍ വന്‍ കുറവുണ്ടായെന്നാണ്‌ കോര്‍പ്പറേഷന്‍ അവകാശപ്പെടുന്നത്‌. വികേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പാക്കിയതാണ്‌ ഇതിന്‌ കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.

 

എന്നാല്‍ നഗരത്തിന്റെ പലഭാഗത്തും മാലിന്യം കുന്നുകൂടുന്നത്‌ പതിവുകാഴ്ചയായി തുടരുന്നു. ഞെളിയന്‍പറമ്പ്‌ പ്രശ്നപരിഹാരത്തിന്‌ നടപടിയായതായി മേയറും ഡപ്യൂട്ടി മേയറും ആണയിടുമ്പോഴും സമരം ശക്തമാക്കാനുള്ള നീക്കത്തിലാണ്‌ നാട്ടുകാര്‍. ഞെളിയന്‍പറമ്പ്‌ സംബന്ധിച്ച്‌ കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത്‌ യോഗം ചേര്‍ന്നിരുന്നു. സിംഗപ്പൂരില്‍ നിന്നുള്ള സാങ്കേതിക വിദ്യ നടപ്പിലാക്കാനാണ്‌ യോഗത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വിദഗ്ധ സംഘം അടുത്തമാസം സ്ഥലം സന്ദര്‍ശിക്കും.

 

സിംഗപ്പൂരില്‍ മാലിന്യ സംസ്കരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയുമായി ചേര്‍ന്നാണ്‌ പുതിയ പദ്ധതി നടപ്പാക്കാന്‍ നീക്കം നടക്കുന്നത്‌. വിദഗ്ധ സംഘം ഞെളിയന്‍പറമ്പ്‌ സന്ദര്‍ശിച്ച ശേഷം വിശദമായ പദ്ധതിക്ക്‌ രൂപം നല്‍കുമെന്നാണ്‌ കഴിഞ്ഞ ദിവസത്തെ യോഗത്തിന്‌ ശേഷം മന്ത്രി പാലോളി മുഹമ്മദ്കുട്ടിയും മേയര്‍ എം ഭാസ്കരനും അറിയിച്ചത്‌. ഇതിന്റെ മുഴുവന്‍ ചെലവും കോര്‍പ്പറേഷന്‍ വഹിക്കുമെന്നും അറിയിച്ചിട്ടുണ്ട്‌. എന്നാല്‍ പുതിയ പദ്ധതിയുടെ കാര്യത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവും ശക്തമാണ്‌. മേയറും ഡപ്യൂട്ടി മേയറും വിദേശയാത്ര നടത്തിയതിന്റെ പിന്നാലെയാണ്‌ സിംഗപ്പൂര്‍ കമ്പനിയുമായി ചേര്‍ന്നുള്ള പദ്ധതിയെ കുറിച്ച്‌ പ്രഖ്യാപനം വന്നത്‌. അതേസമയം ഞെളിയന്‍പറമ്പിലെ മാലിന്യ നിക്ഷേപകേന്ദ്രം അടച്ചുപൂട്ടണമെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ്‌ നാട്ടുകാര്‍.ഇതിന്റെ ഭാഗമായി പ്രദേശത്ത്‌ പ്രക്ഷോഭം ശക്തിപ്പെട്ടുവരികയാണ്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls