ഇന്ത്യന്‍ ശാസ്ത്രരംഗം

Imageഡോ. എം.എന്‍. ശ്രീധരന്‍ നായര്‍

പ്രാചീന ഭാരതത്തില്‍ ആദ്ധ്യാത്മികതയോടൊപ്പം ശാസ്ത്രവും സാങ്കേതിക വിദ്യകളും വളര്‍ന്നു വികാസം പ്രാപിച്ചിരുന്നു.
ജ്യോതിശാസ്ത്രം, ഗണിതം, ഭൗതികം, രസതന്ത്രം, ലോഹസംസ്കരണം, വൈദ്യശാസ്ത്രം, കപ്പല്‍ നിര്‍മ്മാണം, വാസ്തുവിദ്യ തുടങ്ങി പല ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും പ്രാചീന ഭാരതത്തിന്‌ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ ഇന്ത്യന്‍ സമൂഹത്തിന്‌ ശക്തമായ ഒരു ശാസ്ത്രീയ അടിത്തറയുണ്ടായിരുന്നുവെന്ന്‌ വ്യക്തമാക്കുന്നു. പാശ്ചാത്യ സമൂഹം അജ്ഞതയുടെ അന്ധകാരത്തിലാണ്ടു കഴിഞ്ഞ മധ്യയുഗത്തില്‍ ഭാരതത്തില്‍ വിജ്ഞാനത്തിന്റെ ദീപശിഖ കത്തിജ്വലിച്ചു നിന്നിരുന്നു. എന്നാല്‍ രാജ്യം വിദേശാധിപത്യത്തിലമര്‍ന്നതോടെ ഈ സുവര്‍ണയുഗം അവസാനിക്കുകയും നിഷ്ക്രിയത്വത്തിന്റെ ഒരു കാലഘട്ടം സംജാതമാകുകയും ചെയ്തു.
 

പാശ്ചാത്യലോകം ഉണര്‍ന്നെണീറ്റതും ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ വിപ്ലവകരമായ പുരോഗതി നേടിയതും ഈ കാലഘട്ടത്തിലായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു മുന്‍പുള്ള ഏതാനും ദശകങ്ങള്‍ ഇന്ത്യന്‍ സയന്‍സിന്റെ നവോത്ഥാനത്തിന്‌ സാക്ഷ്യം വഹിച്ചതായി കാണാം. ജഗദീശ്‌ ചന്ദ്രബോസ്‌, സി.വി. രാമന്‍, ശ്രീനിവാസ രാമാനുജന്‍, മേഘനാദസാഹാ, ആചാര്യ പി.സി. റേ, ഹോമിഭാഭാ, സത്യേന്ദ്രനാഥ ബോസ്‌ എന്നീ പ്രതിഭാശാലികളായ ശാസ്ത്രജ്ഞരുടെ വളര്‍ച്ച ഭാരതം ദര്‍ശിച്ചത്‌ ഈ കാലഘട്ടത്തിലായിരുന്നു. അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ സ്വാതന്ത്ര്യം നേടുമ്പോഴേക്കും ഇവിടെ ലഭ്യമായിരുന്നു.

 

1942ല്‍ കൗണ്‍സില്‍ ഓഫ്‌ സയന്റിഫിക്‌ ആന്‍ഡ്‌ ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ സ്ഥാപിതമായി. 1944ല്‍ ഹോമി ഭാഭയുടെ പരിശ്രമഫലമായി അണു ഗവേഷണ കേന്ദ്രം ബോംബെയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗവേഷണകേന്ദ്രങ്ങളും1983 ജനുവരിയില്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യന്‍ സയന്‍സ്‌ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഗവണ്‍മെന്റിന്റെ ടെക്നോളജി നയം പ്രഖ്യാപിച്ചു. വികസനത്തിന്റെ എല്ലാ മേഖലകളിലും രാജ്യത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ മതിയായ തോതില്‍ ശാസ്ത്രകാരന്മാരെയും സാങ്കേതികവിദഗ്ദ്ധരെയും വാര്‍ത്തെടുക്കുകയും ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പ്രയോഗം വഴി വന്നുചേരുന്ന നേട്ടങ്ങള്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കുക തുടങ്ങിയവയാണ്‌ ലക്ഷ്യം.

 
നെഹ്‌റുവിന്റെ ഭാരണകാലത്ത്‌ നാടിന്റെ വിവിധ ഭാഗങ്ങളില്‍ ഉപരിപഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കുമായി സി.എസ്‌.ഐ.ആറിന്റെ കീഴില്‍ നാഷണല്‍ ലാബറട്ടറികളുടെ ഒരു ശൃംഖല തന്നെ നിലവില്‍ വരുകയുണ്ടായി. ക്രമേണ ഗവേഷണങ്ങള്‍ക്കും പഠന പരിശീലനങ്ങള്‍ക്കുമുള്ള സ്ഥാപനങ്ങള്‍ രാജ്യമൊട്ടാകെയും സ്ഥാപിക്കപ്പെട്ടു. ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളേജുകള്‍, യൂണിവേഴ്സിറ്റികള്‍, എഞ്ചിനിയറിംഗ്‌ കോളേജുകള്‍, പോളിടെക്നിക്കുകള്‍, മെഡിക്കല്‍ കോളേജുകള്‍, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയില്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്‌.

 

സ്വതന്ത്രഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു 1958 മാര്‍ച്ച്‌ നാലാം തീയതി ദേശീയ ശാസ്ത്രനയം പ്രഖ്യാപിക്കുകയുണ്ടായി. രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ ശാസ്ത്രത്തിന്‌ അതിപ്രധാനമായ സ്ഥാനം നെഹ്‌റു നല്‍കിയിരുന്നു. ഇന്ത്യയില്‍ ശാസ്ത്രം വളരുന്നതോടൊപ്പം അത്‌ നമ്മുടെ സാമൂഹ്യ പുരോഗതിക്കുള്ള മുഖ്യ ഉപകരണമായിത്തീരണമെന്നതായിരുന്നു അദ്ദേഹത്തിന്റെ സങ്കല്‍പം. ഇവ കൂടാതെ ശാസ്ത്ര സാങ്കേതിക പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും സൗകര്യമുള്ള ഉന്നത നിലവാരം പുലര്‍ത്തുന്ന ഐ.ഐ.റ്റികളും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച്‌ ഇന്ത്യന്‍കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച്‌, സി എസ്‌ ഐ ആര്‍, അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍, ഇന്ത്യന്‍ സ്പേസ്‌ റിസര്‍ച്ച്‌ ഓര്‍ഗനൈസേഷന്‍, ഡിഫന്‍സ്‌ റിസര്‍ച്ച്‌ ആന്‍ഡ്‌ ഡെവലപ്പ്മെന്റ്‌ ഓര്‍ഗനൈസേഷന്‍ എന്നിവയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലാബറട്ടറികളും ഗവേഷണ കേന്ദ്രങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്‌.

 

ഊര്‍ജ രംഗം
ഊര്‍ജ്ജത്തിന്റെ ഉല്‍പാദനവും വിനിയോഗവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ നിര്‍ണ്ണായകമായി സ്വാധീനിക്കുന്ന ഘടകങ്ങളാണ്‌. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഊര്‍ജ്ജോല്‍പാദനത്തില്‍ ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്‌. പ്രസരണ സംവിധാനത്തിന്റെ കാര്യത്തിലും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്‌. എങ്കിലും അനുദിനം വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ഇന്നത്തെ തോതിലുള്ള ഉല്‍പാദനം തികച്ചും അപര്യാപ്തമാണ്‌. മിക്ക സംസ്ഥാനങ്ങളും ഊര്‍ജ്ജ കമ്മിമൂലം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്‌. സമ്പൂര്‍ണ്ണ ഗ്രാമീണ വൈദ്യുതീകരണം ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. ഗ്രാമപ്രദേശങ്ങളില്‍ പവര്‍കട്ടിന്റെ ഭീഷണിക്കുപുറമെ വോള്‍ട്ടേജ്‌ കുറവിന്റെ ദുരിതംകൂടി ജനങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്‌. പല വ്യവസായശാലകളും വൈദ്യുതിക്ഷാമംമൂലം ഏതാനും മാസത്തേക്ക്‌ ഭാഗികമായോ പൂര്‍ണ്ണമായോ അടച്ചിടുന്ന സ്ഥിതി വിശേഷവും ഉണ്ടാകാറുണ്ട്‌.

 

ട്രാന്‍സ്മിഷന്‍ ലൈനുകളെ പരസ്പരം ബന്ധിപ്പിക്കുന്ന പവര്‍ ഗ്രിഡുകള്‍ ഇപ്പോള്‍ നിലവിലുണ്ട്‌. സംസ്ഥാനങ്ങള്‍ തമ്മില്‍ വൈദ്യുതിയുടെ കൊടുക്കല്‍ വാങ്ങലിന്‌ ഈ സംവിധാനം സഹായിക്കുന്നു. അതുവഴി, ലഭ്യമായ വിഭവം പങ്കുവച്ച്‌ പരമാവധി ഉപയുക്തത ഉറപ്പുവരുത്താന്‍ കഴിയുന്നു.

 

ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍
പുതുക്കപ്പെടാവുന്നവയും, അല്ലാത്തവയും ആയി നിരവധി ഊര്‍ജ്ജ സ്രോതസ്സുകള്‍ ഭൂമിയില്‍ ലഭ്യമാണ്‌. ജലപാതം, കല്‍ക്കരി, എണ്ണ, പ്രകൃതിവാതകം, ന്യൂക്ലിയര്‍ ഇന്ധനങ്ങള്‍ എന്നിവയാണ്‌ വന്‍തോതിലുള്ള ഉല്‍പാദനത്തിന്‌ ഉപയുക്തമായിട്ടുള്ളത്‌. ഇവയില്‍ ജലപാതം ഒഴികെ മറ്റൊന്നും തന്നെ പുതുക്കപ്പെടാവുന്നതല്ല. ബയോഗ്യാസ്‌, ബയോമാസ്സ്‌, സൗരോര്‍ജ്ജം, കാറ്റ്‌, സമുദ്രത്തിലെ തിരമാലകള്‍, ഭൂകേന്ദ്രതാപം തുടങ്ങിയവ പാരമ്പര്യേതര ഊര്‍ജ്ജ ഉറവിടങ്ങളാണ്‌. ഇവ മിക്കവാറും എല്ലാം തന്നെ പുതുക്കപ്പെടാവുന്നവയും ആണ്‌. ഹൈഡ്രോ ഇലക്ട്രിക്‌ പവര്‍ സ്റ്റേഷനുകളുടെ നിര്‍മ്മാണച്ചെലവ്‌ ഭാരിച്ചതും നിര്‍മ്മാണത്തിനുള്ള കാലദൈര്‍ഘ്യം വളരെ കൂടുതലുമാണ്‌. എന്നാല്‍ അവയുടെ പ്രവര്‍ത്തനം ലളിതവും പ്രവര്‍ത്തനച്ചെലവ്‌ ഏറ്റവും കുറവും ആണെന്ന പ്രത്യേകതയുണ്ട്‌.

 

പ്രകൃതിദത്തമായ ജലപാതങ്ങളും, ജലസമ്പത്തും, നദീതടങ്ങളും കൊണ്ട്‌ അനുഗൃഹീതമായ നമ്മുടെ രാജ്യത്ത്‌, ആദ്യകാലത്തുല്‍പാദിപ്പിച്ചിരുന്ന വൈദ്യുതിയുടെ 40 ശതമാനത്തോളം ജലവൈദ്യുത പദ്ധതികളില്‍ നിന്നായിരുന്നു. എന്നാല്‍ ഈ സ്ഥിതിയില്‍ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്‌. മണ്‍സൂണിന്റെ ശക്തിയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കാരണം പവര്‍ സ്റ്റേഷനുകള്‍ മിക്കപ്പോഴും പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ല. കൂടാതെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പ്‌ കാരണം പുതിയ പദ്ധതികള്‍ തുടങ്ങാനോ, തുടങ്ങിയവ പൂര്‍ത്തീകരിക്കാനോ കഴിയാത്ത സ്ഥിതിയാണിപ്പോള്‍.

 

താപവൈദ്യുതി നിലയങ്ങളും വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ സഹായകമാണ്‌. ഇവ രണ്ടുതരമുണ്ട്‌.: (1) ഫോസില്‍ ഇന്ധനങ്ങളായ എണ്ണ, പ്രകൃതി വാതകം, കല്‍ക്കരി ഇവയിലേതെങ്കിലും ഒന്ന്‌ ഇന്ധനമായിട്ടുപയോഗിക്കുന്നവ (2) ആണവനിലയങ്ങള്‍ ഇവിടെ അണുവിഘടന ഫലമായി ലഭിക്കുന്ന താപോര്‍ജ്ജം ഉപയോഗിച്ച്‌ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു. എണ്ണയും പ്രകൃതി വാതകവും നമ്മുടെ ആവശ്യത്തിന്റെ നല്ലൊരു പങ്കും ഇറക്കുമതി ചെയ്യുകയാണ്‌. വിദേശ നാണ്യശേഖരത്തിന്റെ ഗണ്യമായ പങ്ക്‌, ഇതിനുവേണ്ടി ചെലവഴിക്കേണ്ടിവരുന്നു. അതിനാല്‍ വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്‌ പെട്രോളിയത്തിനെ ആശ്രയിക്കാന്‍ പറ്റുകയില്ല.

 

ഇന്ത്യയുടെ ഊര്‍ജ്ജ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കല്‍ക്കരിയെ അടിസ്ഥാനമാക്കിയുള്ള തെര്‍മല്‍ പവര്‍ പ്ലാന്റുകളാണ്‌. അനേക വര്‍ഷക്കാലത്തേക്ക്‌ ആവശ്യമുള്ളത്ര കല്‍ക്കരി നിക്ഷേപം ഇവിടെ ഉണ്ടെന്ന്‌ കണക്കാക്കപ്പെട്ടിട്ടുണ്ട്‌. എന്നാല്‍ ഗുരുതരമായ പരിസര മലിനീകരണം സൃഷ്ടിക്കുന്നവയാണ്‌ ഇത്തരം വൈദ്യുത നിലയങ്ങള്‍.

 

അണുശക്തി നിലയങ്ങള്‍
അണുശക്തി ഉല്‍പാദനത്തിന്റെ അത്യന്തം രഹസ്യമായ സാങ്കേതിക വിദ്യ സ്വയം വികസിപ്പിച്ചെടുത്ത അപൂര്‍വ്വം ചില രാജ്യങ്ങളിലൊന്നാണ്‌ ഭാരതം. 1945ല്‍ ബോംബെയില്‍ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഫണ്ടമെന്റല്‍ റിസര്‍ച്ച്‌ സ്ഥാപിതമായതോടെ ഭാരതം ആണവ ഗവേഷണ രംഗത്ത്‌ പ്രവേശിച്ചു.
1948ല്‍ ഡോ. ഹോമി ഭാഭായുടെ നേതൃത്വത്തില്‍ അറ്റോമിക്‌ എനര്‍ജി കമ്മീഷന്‍ നിലവില്‍ വന്നു. 1950ല്‍ തന്നെ വ്യാവസായികാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുതതാവുന്ന യുറേനിയം നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞു. 1954ല്‍ ഇന്ത്യാ ഗവണ്‍മെന്റ്‌ ഡിപ്പാര്‍ട്ട്മെന്റ്‌ ഓഫ്‌ അറ്റോമിക്‌ എനര്‍ജി എന്ന ഒരു പ്രത്യേക വകുപ്പ്‌ സ്ഥാപിക്കുകയുണ്ടായി. നെഹ്‌റുവിന്റെ കാലം ഇന്നോളവും പ്രധാനമന്ത്രിമാര്‍ തന്നെയാണ്‌ ഈ വകുപ്പ്‌ കൈകാര്യം ചെയ്തുവരുന്നത്‌. അതേവര്‍ഷം തന്നെ ബോംബെയിലെ ഭാഭാ അറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററും നിലവില്‍ വന്നു.

 

അണുശക്തിരംഗത്ത്‌ ഇന്ത്യ സ്വാശ്രയത്വം കൈവരിച്ചുകഴിഞ്ഞു. സ്വന്തമായി അണുശക്തി നിലയങ്ങള്‍ നിര്‍മ്മിക്കുവാനും കമ്മീഷന്‍ ചെയ്യുവാനും ഇന്ത്യക്ക്‌ ഇന്ന്‌ ശേഷിയുണ്ട്‌. യുറേനിയം മൈനുകള്‍, ഇന്ധന ഫാബ്രിക്കേഷന്‍ ഫാക്ടറികള്‍, ന്യൂക്ലിയര്‍ പവര്‍ സ്റ്റേഷനുകള്‍, ഇന്ധനാവിശിഷ്ടങ്ങളുടെ പുനസംസ്കരണത്തിനുള്ള പ്ലാന്റുകള്‍ എന്നിവയുള്‍ക്കൊള്ളുന്ന സ്വയം പര്യാപ്തമായ ഒരു ന്യൂക്ലിയര്‍ പരിപാടി നാം വികസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്‌. ഫാസ്റ്റ്‌ ബ്രിഡര്‍ റിയാക്ടര്‍ ടെക്നോളജിയും നാം സ്വയം വികസിപ്പിച്ചെടുത്തിരിക്കുന്നു. തോറിയം ഇന്ധനമായിട്ടുപയോഗിക്കുന്ന പുതിയ ഇനം റിയാക്ടറിന്റെ ടെക്നോളജിയും ഇപ്പോള്‍ നമുക്ക്‌ സ്വായത്തമാണ്‌.

 

ഇതൊക്കെയാണെങ്കിലും പ്രായോഗിക രംഗത്തിന്‌ ഇനിയും ബഹുദൂരം പോകാനുണ്ട്‌. 2020-ാ‍മാണ്ടോടെ രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്റെ 10 ശതമാനമെങ്കിലും അണുശക്തിയില്‍ നിന്ന്‌ ആയിരിക്കണമെന്ന ലക്ഷ്യം സാക്ഷാല്‍ക്കരിക്കാന്‍ ധീരമായ നടപടികള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. മറ്റ്‌ വന്‍കിട വൈദ്യുതി ഉല്‍പാദന പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആണവനിലയങ്ങള്‍ പൊതുവെ അപകടസാധ്യത കുറഞ്ഞതും, ഗുരുതരമായ പരിസ്ഥിതി പ്രശ്നങ്ങളില്‍ നിന്ന്‌ മുക്തവുമാണെന്ന്‌ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ദേശീയവും അന്തര്‍ദ്ദേശീയവുമായ സംഘടനകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള എല്ലാ സുരക്ഷാവ്യവസ്ഥകളും ഇവിടെ പാലിക്കപ്പെടുന്നുമുണ്ട്‌.

 

ആണവപദ്ധതിയെ എതിര്‍ക്കുന്നവര്‍, വികസിതരാജ്യങ്ങള്‍ അണുശക്തി നിലയങ്ങള്‍ അടച്ചുപൂട്ടുകയാണെന്നും മറ്റുമുള്ള പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്‌. ഫ്രാന്‍സില്‍ 76 ശതമാനവും, ജപ്പാനില്‍ 34 ശതമാനവും, ജര്‍മ്മനിയില്‍ 29 ശതമാനവും ഇംഗ്ലണ്ടില്‍ 25 ശതമാനവും അമേരിക്കയില്‍ 22.5 ശതമാനവും വൈദ്യുതി ഇപ്പോഴും അണുശക്തിയില്‍ നിന്നാണുല്‍പാദിപ്പിക്കുന്നത്‌.
ഈ പശ്ചാത്തലത്തില്‍ ചിന്തിച്ചാല്‍ വര്‍ദ്ധിച്ചു വരുന്ന നമ്മുടെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ശരിയായ സുരക്ഷ, സംവിധാനങ്ങളോടെ കൂടുതല്‍ അണുശക്തി നിലയങ്ങള്‍ സ്ഥാപിക്കേണ്ടത്‌ ആവശ്യമാണെന്ന്‌ ബോധ്യമാകും.

 

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍: സൗരോര്‍ജ്ജം, കാറ്റ്‌, തിരമാല, ബയോമാസ്സ്‌, ഭൂതാപം തുടങ്ങിവയില്‍ നിന്നുല്‍പാദിപ്പിക്കാവുന്ന ഊര്‍ജ്ജം ഈ ഇനത്തില്‍പ്പെടുന്നു. ഇവ പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തവയാണെന്നു മാത്രമല്ല, പലതും പുതുക്കപ്പെടാവുന്നവയുമാണ്‌. ഗ്രാമപ്രദേശങ്ങളില്‍ പാചകത്തിനും, വെളിച്ചത്തിനും, വെള്ളം പമ്പു ചെയ്യുന്നതിനും, ചെറുകിട വ്യാവസായികാവശ്യങ്ങള്‍ക്കും മറ്റും പ്രാദേശികമായി ലഭ്യമായ ഇത്തരം ഊര്‍ജ്ജ സ്രോതസ്സുകളെ ആശ്രയിക്കാവുന്നതാണ്‌. ഈ വസ്തുത കണക്കിലെടുത്ത്‌ കേന്ദ്ര ഗവണ്‍മെന്റ്‌ 1992ല്‍ ഒരു പ്രത്യേക മന്ത്രാലയം രൂപീകരിച്ചു. എന്നാല്‍ ഈ രംഗത്തെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഇനിയും കൂടുതല്‍ മുതല്‍മുടക്കേണ്ടതുണ്ട്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls