എ കെ ജിയുടെ ജന്മഗൃഹം പൊളിച്ച സംഭവം; നാണക്കേട്‌ മാറ്റാന്‍ സി പി എം നേതൃത്വത്തിന്റെ നെട്ടോട്ടം
Imageകണ്ണൂര്‍: പാവങ്ങളുടെ പടത്തലവന്‍ എ കെ ജി യുടെ പെരളശ്ശേരിയിലെ ജന്മഗൃഹം കാലമിത്രയായിട്ടും ഏറ്റെടുക്കാതെ ബന്ധുക്കള്‍ വീട്‌ പൊളിച്ചപ്പോള്‍ മാത്രം ബോധോദയം വന്ന സി പി എം നേതൃത്വം
നാണക്കേടൊഴിവാക്കാനുള്ള നെട്ടോട്ടത്തിലാണ്‌. ചരിത്ര സ്മാരകമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്ന്‌ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ വ്യക്തമാക്കി. വീട്‌ വില്‍ക്കുന്നതും പൊളിക്കുന്നതും തല്‍ക്കാലത്തേക്ക്‌ നിര്‍ത്തിവെക്കാന്‍ മുഖ്യമന്ത്രി കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. കലക്ടര്‍ സ്ഥലത്ത്‌ ഇല്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌ എ ഡി എം പി കെ സുധീര്‍ ബാബു ഇന്നലെ ഉച്ചയോടെ എകെജിയുടെ വീട്‌ സന്ദര്‍ശിച്ചു.
പെരളശ്ശേരിയിലെ എ കെ ജി യുടെ കുടുംബ വീട്‌ പൊളിക്കാന്‍ വളരെ നാള്‍ മുമ്പു തന്നെ ബന്ധുക്കള്‍ തീരുമാനിച്ചിരുന്നു. അപ്പോഴൊന്നും സി പി എം നേതൃത്വം ഇതില്‍ ഇടപെട്ടിരുന്നില്ല. എ കെ ജിയുടെ വീട്‌ ചരിത്ര സ്മാരകമാക്കുമെന്ന്‌ മന്ത്രി എം എ ബേബി പ്രഖായപനം നടത്തിയതല്ലാതെ യാതൊരു നടപടിയും ഇക്കാര്യത്തില്‍ സ്വീകരിച്ചില്ല.

വീട്‌ പൊളിക്കുന്നതു കണ്ട്‌ സഹിക്കാവവനാവാതെ കഴിഞ്ഞ ദിവസം പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗതത്തു വരികയായിരുന്നു. തിങ്കളാഴ്ച രാവിലെ പണിക്കാരെത്തി വീട്‌ പൊളിക്കാന്‍ തുടങ്ങിയപ്പോള്‍ സി പി എം പെരളശ്ശേരി ബ്രാഞ്ച്‌ സെക്രട്ടറി ഒ പി അച്യുതന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ തടഞ്ഞതോടെ പ്രശ്നം വിവാദമാവുകയും ഇതിലിടപെടാന്‍ പാര്‍ട്ടി നേതൃത്വം നിര്‍ബന്ധിതരാവുകയുമായിരുന്നു.എ കെ ജിയുടെ മരുമകളുടെ മകനായ എ കെ സദാശിവനാണ്‌ വീടിന്റെ ഇപ്പോഴത്തെ ഉടമ. പുതിയ വീട്‌ നിര്‍മ്മിക്കാനാണ്‌ പഴയ വീട്‌ പൊളിച്ചു തുടങ്ങിയത്‌. രണ്ട്‌ നിലയിലുള്ള മാളിക വീടിന്റെ ഞാലിയും കഴുക്കോലും അടുക്കളയും പൊളിച്ചുമാറ്റിയിരുന്നു. വീട്‌ പൊളിക്കുന്നത്‌ തടഞ്ഞ പ്രവര്‍ത്തകര്‍ സി പി എം ജില്ലാ കമ്മിറ്റി ഓഫീസില്‍നിന്നുള്ള നിര്‍ദ്ദേശ പ്രകാരം വീട്‌ താഴിട്ട്‌ പൂട്ടുകയും മഴ നനയാതിരിക്കാന്‍ ടാര്‍പോളീന്‍ കെട്ടുകയും ചെയ്തിട്ടുണ്ട്‌.
 
എ കെ ജി ജനിച്ചുവളര്‍ന്ന ഈ വീട്‌ അദ്ദേഹം പാര്‍ലമെന്റ്‌ അംഗമായപ്പോഴാണ്‌ പുതുക്കിപണിതത്‌. പാര്‍ലമെന്റ്‌ അംഗമായപ്പോഴും കണ്ണൂരില്‍ വരുമ്പോഴും അദ്ദേഹം താമസിച്ചിരുന്നതും ഈ വീട്ടിലായിരുന്നു. കൂടാതെ പ്രമുഖ നേതാക്കളുടെ സാന്നിധ്യം കൊണ്ടും എ കെ ജി യുടെ വീട്‌ അറിയപ്പെട്ടിരുന്നു. എ കെ ജിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന്‌ വെച്ചതും ഇവിടെയായിരുന്നു. അമ്മയെ സംസ്ക്കരിച്ചതിന്‌ സമീപത്ത്‌ തന്നെ തന്നെയും സംസ്ക്കരിക്കണമെന്ന്‌ എ കെ ജി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതിനാലാണ്‌ ഭൗതീക ശരീരം ഇവിടെ അടക്കം ചെയ്തത്‌.
ലോകത്താകെ വളര്‍ന്ന മഹാനായ ഒരു നേതാവിന്റെ വീട്‌ സംരക്ഷിക്കാന്‍ സി പി എം നേതൃത്വം തയ്യാറാകാതിരുന്നത്‌ പാര്‍ട്ടി പ്രവര്‍ത്തകരിലും കനത്ത എതിര്‍പ്പു ക്ഷണിച്ചുവരുത്തിയിരുന്നു.
 
കണ്ണൂര്‍ താലൂക്കില്‍ പെരളശ്ശേരി വടക്കുമ്പാട്‌ ദേശത്താണ്‌ 26 3/4 സെന്റില്‍ എ കെ ജിയുടെ എഴുപത്‌ വര്‍ഷത്തിലധികം പഴക്കമുളള വീടുള്ളത്‌. എ.കെ.ജിയുടെ സഹോദരിപുത്രന്‍ സദാശിവനുമായി ഇന്നലെ എ ഡി എം സംസാരിച്ചു. ബന്ധുവായ ജയരാജന്‍മാസ്റ്ററും ഒപ്പമുണ്ടായിരുന്നു. കെട്ടിടം പൊളിക്കുന്നത്‌ നിര്‍ത്തിവച്ചിട്ടുണ്ടെന്നും പണി തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ്‌ ബന്ധുക്കള്‍ അറിയിച്ചതെന്ന്‌ എ ഡി എം വ്യക്തമാക്കി. സ്ഥലം സന്ദര്‍ശിച്ചതിന്റെ റിപ്പോര്‍ട്ട്‌ ഉടന്‍ തന്നെ സര്‍ക്കാരിന്‌ നല്‍കുമെന്നും എ ഡി എം പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍ വി. കുഞ്ഞികൃഷ്ണന്‍, പബ്ലിക്‌ റിലേഷന്‍സ്‌ ഡെപ്യൂട്ടി ഡയറക്ടര്‍ പി.പി.ചന്ദ്രന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ ടി. പവിത്രന്‍ എന്നിവരും എ.ഡി.എമ്മിന്‌ ഒപ്പമുണ്ടായിരുന്നു.
 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls