|
അനീഷ് അനിരുദ്ധന്‍ ഭക്ഷ്യമന്ത്രി സി ദിവാകരന്‍ തികഞ്ഞ സത്യസന്ധനാണ്. അത് ഇന്നലെ നിയമസഭയില്‍ തെളിയിക്കുക കൂടി ചെയ്തു. അരിയുടെ പേരില്‍ അടിക്കടി കേന്ദ്രത്തെ കുറ്റം പറയുമെങ്കിലും മുഖത്ത് നേക്കി ആര് എന്ത് ചോദിച്ചാലും സത്യമേ പറയൂ. പക്ഷെ ഐസക്ക് നേരെ മറിച്ചാണ്.
കേന്ദ്ര വിരുദ്ധം കേന്ദ്ര വിരുദ്ധം എന്ന് ഇടയ്ക്കിടെ പുലമ്പുക മാത്രമല്ല. അതു സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി ഏത് വരട്ട് സിദ്ധാന്തത്തെ വേണമെങ്കിലും കൂട്ടുപിടിക്കുകയും ചെയ്യും. ബജറ്റ് ചര്‍ച്ചയ്ക്കിടയിലാണ് രണ്ട് മന്ത്രിമാരുടെയും 'വൈരുദ്ധ്യാത്മക' സ്വഭാവം പുറത്തു വന്നത്. ബിപിഎല്‍ ക്വാട്ടയില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 25 കിലോ അരി വീതമാണെന്നാണ് ഡോ ഐസക്ക് പറഞ്ഞ്. എന്നാല്‍ തെറ്റാണെന്ന് ഉമ്മന്‍ ചാണ്ടിയും. പക്ഷെ ഐസക്ക് സഖാവ് സമ്മതിച്ചു തരാന്‍ തയ്യാറല്ല. എങ്കില്‍പ്പിന്നെ മന്ത്രി സി.ദിവാകരനോട് ചോദിക്കാന്‍ പ്രതിപക്ഷ നേതാവ് നിര്‍ദ്ദേശിച്ചു. ഐസക്ക് ഒഴുക്കന്‍ മട്ടി �' അങ്ങനെയല്ലേ സിഡീ' എന്ന് ചോദിക്കുകയും ചെയ്തു. സംഭവമെന്തെന്നറിയാതെ ദിവാകരന്‍ സഖാവ് തലയാട്ടുകയും ചെയ്തു. ഇതോടെ ഐസക്ക് കേന്ദ്രാക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടി കത്തിക്കയറുകയായിരുന്നു. പക്ഷെ കാര്യങ്ങള്‍ അവിടം കൊണ്ട് തീര്‍ന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. സിദിവാകരന്‍ മറുപടി പറയട്ടേയെന്ന് ഉമ്മന്‍ ചാണ്ടി വീണ്ടും ആവര്‍ത്തിച്ചു. ഇങ്ങനെ മുഖത്ത് നോക്കി ചോദിച്ചാല്‍ എങ്ങനെ കള്ളം പറയും. ദിവാകരന്‍ സഖാവിന് അത്തരം കളികളൊന്നും വശമില്ല. ഉള്ള സത്യമങ്ങ് വള്ളി പുള്ളി വിടാതെ തന്നെ സഖാവ് പറഞ്ഞു പോയി!. 'കേന്ദ്രം തരുന്നത് 35 കിലോ അരി തന്നെ'- മന്ത്രിയുടെ മറുപടി വന്നതോടെ ഐസക്ക് സഖാവ് കാറ്റു പോയ ബലൂണ്‍ പോലെയായി.!കേരള സര്‍ക്കാരിന് കിട്ടിയ അവാര്‍ഡുകളെക്കുറിച്ചാണ് സഖാവ് ആരിഫ് വാചാലനായത്. ഓരോ മന്ത്രിക്കും കിട്ടിയത് ഇനം തിരിച്ച് പ്രഖ്യാപിച്ച ആരിഫ്, ഭരണപക്ഷാംഗങ്ങളെ രോമാഞ്ചം കൊള്ളിച്ചെന്ന് പറഞ്ഞാല്‍ മതിയല്ലോ. പക്ഷെ കഴിഞ്ഞ കഴിഞ്ഞ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കേരളത്തിലെ ജനങ്ങള്‍ ഇടത് സര്‍ക്കാരിന് നല്‍കിയ 'ജനകീയ അവാര്‍ഡി'നെക്കുറിച്ച് മാത്രം ആരിഫ് സഖാവ് മിണ്ടിയില്ല. പക്ഷെ ഉമ്മന്‍ ചാണ്ടിക്ക് അക്കാര്യം ഓര്‍മ്മിപ്പിക്കേണ്ടി വന്നു. ഇതോടെ ആരിഫ് ചാര്‍ത്തിയ അവാര്‍ഡുകളുടെ പ്രഭ മങ്ങി.
ആയുര്‍വ്വേദ മരുന്നുകളെക്കൂടി നികുതിയില്‍ നിന്നും ഒഴിവാക്കണമെന്ന നിര്‍ദ്ദേശം പ്രതിപക്ഷ നേതാവ് മുന്നോട്ട് വച്ചപ്പോള്‍ മുഖ്യമന്ത്രി ഇരിപ്പടത്തില്‍ നിന്നും എഴുന്നേറ്റു. 'കൊന്തയ്ക്കും രുദ്രാക്ഷത്തിനും വില കുറച്ചിട്ടുണ്ടല്ലോ'മുഖ്യന്റെ മനസ്സിലിരുപ്പ് മനസ്സിലാക്കിയ പ്രതിപക്ഷ നിരയിലെ ചിലര്‍ ഐസക്കിന് ഉദ്ദേശിച്ചാണോ ഇത് പറയുന്നതെന്ന മറു ചോദ്യം ഉന്നയിച്ചു. നിങ്ങള്‍ തമ്മില്‍ അത് പറഞ്ഞ് തീര്‍ത്താല്‍ മതിയെന്ന് പ്രതിപക്ഷ നേതാവ് കൂടി പ്രതികരിച്ചതോടെ മുഖ്യന് സന്തോഷമായെന്ന് തോന്നുന്നു. തന്റെ ബജറ്റ് 'റിവേഴ്സ്ഡ് എസ്റ്റിമേറ്റ്' അനുസരിച്ചാണെന്നും അതിലൂടെ കേന്ദ്രത്തിന് ഒന്ന് കുത്താമെന്നുമുള്ള ഐസക്കിന്റെ വ്യാമോഹത്തിന് വിഡി സതീശന്‍ തടയിട്ടു. അവസാനം തോല്‍വി സമ്മതിച്ചെന്നു മാത്രമല്ല ആ വാദത്തില്‍ നിന്നു പോലും ഐസക്ക് സഖാവിന് ഓടിയൊളിക്കേണ്ടി വന്നു. ആര്യാടന്‍ മുഹമ്മദിന്റേയും കെഎം മാണിയുടേയും 'പ്രയോഗിക സാമ്പത്തിക ശാസ്ത്ര'ത്തിന് മുന്നില്‍ ഐസക്ക് സഖാവിന്റെ 'ഉട്ടോപ്യന്‍ സാമ്പത്തിക സിദ്ധാന്തം' നിലം പൊത്തിയ കാഴ്ച്ചയ്ക്കും സഭ സാക്ഷ്യം വഹിച്ചു.
ദേശീയ സമ്പാദ്യ പദ്ധതിക്ക് വേണ്ടി കൂടുതല്‍ പിരിവ് നടത്തുന്ന സാമാജികര്‍ക്ക് കൂടുതല്‍ പദ്ധതികള്‍ നല്‍കാമെന്ന മന്ത്രിയുടെ നിര്‍ദ്ദേശവും അംഗങ്ങള്‍ നിര്‍ദാക്ഷണ്യം തള്ളിക്കളഞ്ഞു. ബജറ്റ് കൊടുമ്പിരി കൊണ്ടിരിക്കുമ്പോഴും തന്റെ ദാരിദ്രം മറച്ച് വെയ്ക്കാന്‍ വര്‍ക്കല കഹാറിന് കഴിഞ്ഞില്ല. കുചേല വൃത്തത്തിലൊരു കവിതയും അദ്ദേഹം അവതരിപ്പിച്ചു. 'അപേക്ഷയുള്ളോരു ജനത്തിനല്ലോ ഉപേക്ഷയില്ലാതെ കൊടുക്കുമീശന്‍ മനക്കുരുന്നിന്‍ കനിവുള്ള കൃഷ്ണാ നിനക്ക് പണ്ടെ സഖിയെന്ന് കേള്‍പ്പൂ കൃഷ്ണാ ബാലകൃഷ്ണാ ഇനിയെങ്കിലും ഒന്ന് കണ്ണ് തുറക്കൂ....' കഹാറിന്റെ അപക്ഷ കോടിയേരി ബാലകൃഷ്ണനോടാണ്. കോടിയേരി അടുത്ത സുഹൃത്താണെങ്കിലും വര്‍ക്കലയുടെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യാത്തതാണ് വര്‍ക്കല കഹാറിനെ വിഷമിപ്പിച്ചത്. അതാണ് കുചേല വൃത്തത്തിലൂടെ പറുത്തു വന്നതും. മുട്ടയും പാലും ഇറച്ചിയും ഉല്‍പാദിപ്പിക്കുന്നതില്‍ സ്വയംപര്യാപ്തത കൈവരിക്കണമെന്നാണ് തോമസ് ചാണ്ടിയുടെ അപേക്ഷ. ഇതിന് വേണ്ടി മന്ത്രി ദിവാകരന്റെ 'മുട്ടയും പാലും 'പ്രസ്താവനയേയും ചാണ്ടിച്ചന്‍ സഭയെ വീണ്ടും ഓര്‍മ്മിപ്പിച്ചു.
വാമൊഴി: 'കഴിഞ്ഞ ബജറ്റില്‍ ആഗോള മാന്ദ്യം എന്ന് പറഞ്ഞ് തോമസ് ഐസക്ക് ജനങ്ങളെ പേടിപ്പിച്ചതല്ലാതെ മാന്ദ്യവിരുദ്ധ പാക്കേജിന്റെ പേരില്‍ ഒന്നും ചെയ്തിട്ടില്ല.' - ഉമ്മന്‍ ചാണ്ടി
|