കേരളത്തോട്‌ ഉദാരത കാട്ടിയ ധനകാര്യ കമ്മീഷനെ പഴിക്കരുത്‌: ഉമ്മന്‍ ചാണ്ടി

Imageതിരുവനന്തപുരം: കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികളാണ്‌ പേരുമാറ്റി സ്വന്തം പദ്ധതികളാക്കാന്‍ ധനമന്ത്രി ബജറ്റിലൂടെ ശ്രമിച്ചിരിക്കുന്നതെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. ബജറ്റിന്‍മേല്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നഗരവികസന പദ്ധതിക്ക്‌ വേണ്ടി 5400 കോടി കേന്ദ്രം വകയിരുത്തിയ സാഹചര്യത്തിലാണ്‌ അതേപണം ഉപയോഗിച്ചു കൊണ്ട്‌ സംസ്ഥാന സര്‍ക്കാര്‍ അയ്യങ്കാളി നഗര വികസന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്‌. കേന്ദ്രം സംസ്ഥാനത്തെ സഹായിക്കുന്നുണ്ട്‌. കൂടുതല്‍ വേണം എന്ന്‌ പറയുന്നതിനോട്‌ യോജിക്കാം. എന്നാല്‍ ഒന്നും തരുന്നില്ലെന്ന്‌ പറയുന്നതിനോട്‌ യോജിക്കാന്‍ കഴിയില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 5500 കോടിയാണ്‌ കേന്ദ്രം സബ്സിഡിയിനത്തില്‍ മാത്രം നീക്കിവച്ചിരിക്കുന്നത്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വിലക്കയറ്റം നേരിടുന്നതില്‍ നിഷേധാത്മകമായ സമീപനമാണ്‌ സ്വീകരിക്കുന്നത്‌. ധനകാര്യമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ച നാല്‌ ബജറ്റുകളിലും പ്രഖ്യാപിച്ച പദ്ധതികള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ബജറ്റിലെ മാന്ദ്യവിരുദ്ധമാണ്‌ ഈ ബജറ്റില്‍ റെഡ്‌ ആന്റ്‌ ഗ്രീന്‍ ആക്കി മാറ്റിയിരിക്കുന്നത്‌. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച 10000 കോടിയുടെ മാന്ദ്യവിരുദ്ധ പാക്കേജിലെ ഒരു പദ്ധതി പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ബജറ്റ്‌ പ്രസംഗത്തില്‍ പറയുന്നതിനപ്പുറം പ്രയോഗികതയില്‍ വരുത്താന്‍ ധനമന്ത്രി ഉദ്ദേശിച്ചിട്ടില്ലെന്ന്‌ വ്യക്തമാണ്‌.

 

3000 കോടിയുടെ പദ്ധതിയ്ക്ക്‌ ഭരണാനുമതി നല്‍കിയതല്ലാതെ തുക വകയിരുത്തിയിട്ടില്ല. മാന്ദ്യം എന്ന പേരില്‍ ജനങ്ങളെ പേടിപ്പിച്ചതല്ലാതെ മാന്ദ്യവിരുദ്ധ പാക്കേജിന്‌ വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന്‌ ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. മലബാര്‍ പാക്കേജ്‌ ഉള്‍പ്പെടയുള്ള പദ്ധതികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതിന്‌ എവിടെയാണ്‌ തുക വകയിരുത്തിയിരിക്കുന്നതെന്നും വ്യക്തമല്ല. മാന്ദ്യവിരുദ്ധ പാക്കേജെങ്കിലും നടപ്പാക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ധനമന്ത്രിയെ താന്‍ അഭിനന്ദിക്കുമായിരുന്നെന്നും പ്രതിപക്ഷ നേതാവ്‌ പറഞ്ഞു. അധിക വിഭവ സമാഹരണത്തെക്കുറിച്ച്‌ കഴിഞ്ഞ നാലു ബജറ്റുകളിലും മന്ത്രി വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും ഈ ബജറ്റില്‍ ഇതിനെക്കുറിച്ച്‌ മൗനം പാലിക്കുകയാണ്‌. കഴിഞ്ഞ വര്‍ഷം 3 ഇനങ്ങളിലായി 576 കോടി കിട്ടുമെന്ന്‌ പറഞ്ഞെങ്കിലും അത്‌ ലഭിച്ചിട്ടില്ല. അതുകൊണ്ടാണ്‌ ഇത്തവണത്തെ ബജറ്റില്‍ ഇത്‌ സംബന്ധിച്ച്‌ മൗനം പാലിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ ചൂണ്ടിക്കാട്ടി.


യുഡിഎഫ്‌ ഭണകാലത്ത്‌ ട്രഷറിയില്‍ പണം വച്ചതിനെ നിശിതമമായി വിമര്‍ശിച്ച തോമസ്‌ ഐസക്ക്‌ ഇപ്പോള്‍ നിലപാട്‌ മാറ്റിയിരിക്കുകയാണ്‌. ഇപ്പോള്‍ ട്രഷറിയില്‍ മിച്ചം വയ്ക്കുകയും പദ്ധതി ചെലവ്‌ കുറയ്ക്കുകയും ചെയ്തിരിക്കുകയാണ്‌. യുഡിഎഫിനെ ഏതെല്ലാം കാര്യങ്ങളിലാണോ ആക്ഷേപിച്ചത്‌ അതെല്ലാം തന്നെ തോമസ്‌ ഐസക്ക്‌ ഇപ്പോള്‍ പിന്തുടരുകയാണെന്ന്‌ ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. ധനകാര്യ കമ്മീഷന്‍ കേരളത്തെ ചതിച്ചെന്നാണ്‌ ധനമന്ത്രി ഇപ്പോള്‍ പറയുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തെക്കാള്‍ നാലിരട്ടിയായിട്ടാണ്‌ ഇപ്പോള്‍ ധനകാര്യ കമ്മീഷനില്‍ നിന്നും ലഭിക്കാന്‍ പോകുന്നത്‌. കമ്മീഷനെ വിമര്‍ശിക്കുമ്പോഴും സംസ്ഥാനത്തിന്‌ കമ്മീഷനില്‍ നിന്നും കൂടുതല്‍ ലഭിച്ചതിനെക്കുറിച്ച്‌ മാത്രം മന്ത്രി മിണ്ടുന്നില്ലെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.


വിലക്കയറ്റം നേരിടാന്‍ കേന്ദ്രവും സംസ്ഥാനവും യോജിച്ച്‌ പ്രവര്‍ത്തിക്കണം. എന്നാല്‍ വിപണിയിലിടപെടുന്നതിനെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും ബജറ്റിലുള്‍പ്പെടുത്തിയിട്ടില്ല. വിലക്കയറ്റം കൊണ്ട്‌ ജനങ്ങള്‍ കഷ്ടപ്പെടുമ്പോഴും കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ്‌ ധനമന്ത്രി ശ്രമിക്കുന്നത്‌. കഴിഞ്ഞ്‌ വര്‍ഷം നല്‍കിയതിലും കുറച്ച്‌ തുകയാണ്‌ ഇത്തവണ സിവില്‍ സപ്ലൈസിന്‌ വേണ്ടി വകയിരുത്തിയിരിക്കുന്നത്‌. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്ക്‌ നികുതി കൊണ്ടു വന്നത്‌ തോമസ്‌ ഐസക്ക്‌ തന്നെയാണ്‌. യുഡിഎഫ്‌ കാലത്ത്‌ നികുതി ചുമത്തി എന്ന മട്ടിലാണ്‌ ഇപ്പോള്‍ ആ നികുതി പിന്‍വലിച്ചിക്കുന്നത്‌. കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ പത്രക്കെട്ടുകള്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ച സംഭവം സംസ്ഥാനത്തിന്‌ തന്നെ അപമാനകരമാണ്‌. സര്‍ക്കാര്‍ ഉണ്ടോയെന്ന സ്ഥിതിയാണ്‌ ഇപ്പോള്‍ സംസ്ഥാനത്തുണ്ടായിരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി. അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പരിഷ്ക്കരിച്ച എംഎല്‍എമാരുടെ പ്രദേശിക വികസന ഫണ്ട്‌ വര്‍ദ്ധിപ്പിക്കണമെന്നും ആയുര്‍വ്വേദ മരുന്നുകളെ നികുതിയില്‍ നിന്നും ഒഴിവാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

 

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls