|
പറമ്പിക്കുളം-അളിയാര്‍ നദീജല കരാറില്‍ കേരളം കൂടുതല്‍ ജലം ആവശ്യപ്പെട്ടു |
|
തിരുവനന്തപുരം: പറമ്പിക്കുളം-അളിയാര്‍ പദ്ധതി (പിഎപി )കരാര്‍ പുനരവലോകന ചര്‍ച്ചയില്‍ കേരളം കൂടതല്‍ ജലം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ രേഖാമൂലം നിയമസഭയില്‍ മറുപടി നല്‍കി.
അടുത്തവട്ട പിഎപി പുനരവലോകന ചര്‍ച്ച ഏപ്രിലില്‍ നടക്കും. ചീഫ് സെക്രട്ടറി തലത്തിലായിരിക്കും ചര്‍ച്ച നടക്കുക.ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ 24-ന് ചെന്നൈയില്‍ നടന്ന ചര്‍ച്ചയിലാണ് കേരളം കൂടുതല്‍ ജലം ആവശ്യപ്പെട്ടതെന്ന് ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നിലവിലുള്ള കരാറനുസരിച്ച് പാലക്കാട് ജില്ലയിലെ ചിറ്റൂര്‍പുഴ ആയക്കെട്ടിലേക്ക് ലഭിക്കുന്ന 7.25 ടിഎംസി അടി ജലം അപര്യാപ്തമായതിനാല്‍ അത് 12 ടിഎംസി അടിയായി ഉയര്‍ത്തണം. അധികജലമുണ്ടെന്ന് സംയുക്ത ഗേജിംഗിലൂടെ തെളിയിച്ചിട്ടുള്ളതായും കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഷോളയാര്‍ ഉപതടത്തിലെ ജലലഭ്യത കരാറില്‍ ഏര്‍പ്പെടുമ്പോള്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാളും വര്‍ദ്ധിച്ചിട്ടുണ്ട്. ഇക്കാര്യവും സംയുക്ത ഗേജിംഗിലൂടെ തെളിഞ്ഞിട്ടുള്ളതിനാല്‍ കേരള ഷോളയാറിലേക്കുള്ള ജലത്തിെന്‍റ അളവ് 14.8 ടിഎംസി അടിയായി ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടു. പറമ്പിക്കുളം ഗ്രൂപ്പില്‍ നിന്ന് കേരളത്തിന് ജലം ലഭിക്കാനുള്ള ഉയര്‍ന്ന പരിധി 16.5 ടിഎംസി അടിയായി നിജപ്പെടുത്തിയിട്ടുള്ളതിനാല്‍ കേരളത്തിന് പ്രയോജനം ലഭിക്കുന്നില്ലെന്നും അത് 12.5 ടിഎംസിയായി താഴ്ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കേരള ഷോളയാറിലെ ജലവിതാനം നിശ്ചിത തിയതികളില്‍ കരാറില്‍ നിര്‍ദേശിക്കുന്ന അളവില്‍ നിര്‍ത്താതിരിക്കുക, കാടംപാറ ഡാമിെന്‍റ നിര്‍മ്മാണം, ആളിയാര്‍, തിരുമൂര്‍ത്തി ഡാമുകളുടെ താഴെ മിനി ജലവൈദ്യുതി പദ്ധതികളുടെ നിര്‍മ്മാണം തുടങ്ങി തമിഴ്‌നാട് കരാര്‍ ലംഘനം നടത്തിയിട്ടുള്ളതായും മുഖ്യമന്ത്രി അറിയിച്ചു. കരാര്‍ ലംഘനം പരിഹരിക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. |