സ്ത്രീ വിരുദ്ധരോ പുതിയ യാദവര്‍ ?

Imageക്ലീറ്റസ്‌ കാക്കനാട്‌

വിടര്‍ന്ന ചിരിയോടെ, ആത്മവിശ്വാസത്തോടെ കൈവീശി അനന്തമായ ശൂന്യാകാശത്തിലേക്ക്‌ പറന്നുപോയ കല്‍പന ചൗളയെ ഏത്‌ ഇന്ത്യക്കാരന്‌ മറക്കാന്‍ കഴിയും?

ഒരു രാഷ്ട്രത്തലവന്റെ മഹത്വത്തോടെ, അതോടൊപ്പം ഏറെ വിനയത്തോടെ രാജ്യത്തും വിദേശത്തും പ്രശസ്തി നേടിക്കൊണ്ടിരിക്കുന്ന പ്രതിഭാ സിങ്‌ എന്ന രാഷ്ട്രപതിയെ അഭിമാനത്തോടെയല്ലേ നാം കാണുന്നത്‌? ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലായ ലോക്സഭയുടെ ചെയറിലിരുന്ന്‌ നിഷ്കളങ്കവും വാത്സല്യവുമാര്‍ന്ന മന്ദസ്മിതത്തോടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും നല്‍കുന്ന സ്പീക്കര്‍ മീരാകുമാറിനെ കാണുമ്പോള്‍ നമുക്കുണ്ടാകുന്ന ചേതോവികാരമെന്താണ്‌, അഭിമാനമല്ലേ?
ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ച്‌ ഒടുവില്‍ വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ പാസാകുമ്പോള്‍ നാം ഇതിന്‌ ഒരനുബന്ധമെഴുതുകയാണ്‌. ഒരു ദശകത്തിലേറെ നീണ്ട പരിശ്രമം യു പി എ സര്‍ക്കാര്‍ ഫലവത്താക്കുമ്പോള്‍ ലഭ്യമാകുന്നത്‌ രാജ്യത്തെ സ്ത്രീകള്‍ക്ക്‌ നിയമനിര്‍മാണ സഭയില്‍ അര്‍ഹമായ അവസരമാണ്‌. സ്വാതന്ത്ര്യത്തിനുശേഷമുള്ള ഏറ്റവും സുപ്രധാനമായ നിയമനിര്‍മാണത്തിലൂടെ സഭകളുടെ ചിത്രം തന്നെ മാറുകയാണ്‌. ഭരണനിര്‍വഹണത്തിന്റെ നെടുംതൂണായി പ്രവര്‍ത്തിക്കാന്‍ ഇനി അവരുമുണ്ടാകും, നമ്മുടെ നല്ലപാതികള്‍.


പുരോഗമന ചിന്താഗതിക്കാരാണ്‌ നാമെന്ന്‌ അഹങ്കരിക്കുന്നുണ്ടെങ്കിലും അതിന്റെ കണികപോലും വനിതാ സംവരണക്കാര്യത്തില്‍ കാണിച്ചില്ല. അല്ലാത്തപക്ഷം 1996 മുതല്‍ ചര്‍ച്ചചെയ്യപ്പെട്ട ബില്ല്‌ പാസാക്കിയെടുക്കാന്‍ ഇത്രനാള്‍ വേണ്ടിവരുമായിരുന്നില്ല. ഇപ്പോള്‍ത്തന്നെ ഇതിനായി എത്രയോ പുകിലുകളുണ്ടായി. സംവരണത്തെ നഖശിഖാന്തം എതിര്‍ക്കുന്ന യാദവന്മാര്‍, ആദ്യം പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്യുകയും പിന്നീട്‌ വിശദമായ ചര്‍ച്ചകള്‍ക്കുവേണ്ടി വാദിക്കുകയും ചെയ്യുന്ന കാവിരാഷ്ട്രീയക്കാര്‍, കുറ്റപ്പെടുത്താന്‍ അവസരം പാര്‍ത്തുനടക്കുകയും ഒടുവില്‍ ആണവ ബില്ലിന്റെ വാശി ഇതിന്‌ കാണിച്ചില്ലെന്ന്‌ ആരോപിച്ച്‌ ആത്മഹര്‍ഷം കൊള്ളുകയും ചെയ്യുന്ന ചെമ്പട ചിന്താഗതിക്കാര്‍. ഇവര്‍ സൃഷ്ടിച്ച സന്ദേഹങ്ങള്‍ക്കിടയിലാണ്‌ ബില്‍ രാജ്യസഭയില്‍ പാസായത്‌.
പാര്‍ലമെന്റിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകള്‍ക്ക്‌ 33.3 ശതമാനം സംവരണമേകുന്ന ബില്ലിനെ എന്തുകൊണ്ടായിരുന്നു യാദവരും മറ്റും എതിര്‍ത്തത്‌. മുന്തിയ വിഭാഗത്തിലെ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടിട്ടുള്ളതാണ്‌ സംവരണമെന്നും അതോടെ ദുര്‍ബല, പിന്നോക്ക വിഭാഗങ്ങളിലെ വനിതകളുടെ സ്ഥിതി വീണ്ടും മോശമാകുമെന്നുമായിരുന്നു അവരുടെ വാദം.

 

ഇത്‌ അടിസ്ഥാനരഹിതമാണെന്ന്‌ ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്‌. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക്‌ സംവരണം ചെയ്തിട്ടുള്ള സീറ്റുകളുടെ മൂന്നിലൊന്നു ഭാഗം സ്ത്രീകള്‍ക്ക്‌ നല്‍കണമെന്ന്‌ ബില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്‌. ആ നിലയ്ക്ക്‌ ഈ ആരോപണം കഴമ്പില്ലാത്തതാണെന്ന്‌ വ്യക്തം. യു പി, ബിഹാര്‍ പോലുള്ള ഉത്തരേന്ത്യന്‍ദേശങ്ങളില്‍ നിലനില്‍ക്കുന്ന പുരുഷമേല്‍ക്കോയ്മയെ കടപുഴക്കിയെറിയാന്‍ അവര്‍ തയ്യാറല്ലെന്നതാണ്‌ യഥാര്‍ത്ഥസത്യം. പാര്‍ലമെന്റില്‍ ലിംഗസമത്വം കൊണ്ടുവരാന്‍ ഇതുപകരിക്കുകതന്നെ ചെയ്യും. സ്ത്രീ ശാക്തീകരണത്തിന്‌ ഇത്‌ ആക്കമേകും. ചരിത്രപരമായി ഇന്ത്യയിലെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെട്ടവരാണ്‌. തങ്ങള്‍ക്കെതിരെയുള്ള അനീതി, വിവേചനം, അസമത്വം എന്നിവയെ ചെറുക്കാന്‍ ഇതിലും മികച്ച വഴിയേതാണുള്ളത്‌. രാജ്യത്തെമ്പാടുമുള്ള പഞ്ചായത്ത്‌ തല ഭരണ സംവിധാനങ്ങളിലേക്ക്‌ ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും പത്തുലക്ഷം സ്ത്രീകളാണ്‌ തെരഞ്ഞെടുക്കപ്പെടുന്നത്‌. ലോകത്തെ ഏറ്റവും വലിയ വനിതാ പൊതുപ്രവര്‍ത്തക കൂട്ടായ്മയാണിത്‌. പഞ്ചായത്ത്‌ തലത്തില്‍ വനിതാസംവരണം ഏര്‍പ്പെടുത്തപ്പെട്ടതോടെ പ്രാദേശിക ഭരണത്തില്‍ സവിശേഷമായ മാറ്റങ്ങളുണ്ടായി.

 

അഴിമതിയാരോപണങ്ങള്‍ കുറഞ്ഞു. പദ്ധതി നടത്തിപ്പുകള്‍ വേഗത്തിലായി. എല്ലാ രംഗത്തും നവീനമായ ഒരാവേശം കൈവന്നു അതിനാല്‍ സ്ത്രീസംവരണം ഭരണരംഗത്ത്‌ അതിവിപുലമായ നേട്ടങ്ങളുണ്ടാക്കിത്തരുമെന്ന്‌ ചൂണ്ടിക്കാണിക്കപ്പെട്ടു.ജീവിതത്തിന്റെ ഓരോതുറകളിലും സ്ത്രീകള്‍ തങ്ങളുടെ മികവ്‌ പുലര്‍ത്തിയിട്ടുണ്ട്‌. തങ്ങള്‍ ദുര്‍ബലരല്ലെന്നും പുരുഷന്മാര്‍ക്കൊപ്പം കഴിവുറ്റവരാണ്‌ തങ്ങളെന്നും അവര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്‌. അതുകൊണ്ടാണല്ലോ ഒരുകാലത്ത്‌ പുരുഷന്മാര്‍ വിരാജിച്ചിട്ടുള്ള ഉന്നത പദവികളില്‍ അവരെത്തിയത്‌. സ്ത്രീകള്‍ക്ക്‌ അര്‍ഹമായ എന്തുകൊണ്ട്‌ സംവരണം എന്ന ചോദ്യത്തിന്‌ ഉത്തരം ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനറിപ്പോര്‍ട്ടിലുണ്ട്‌. "ലോകത്തെ പ്രായപൂര്‍ത്തിയായ ജനങ്ങളുടെ അമ്പതുശതമാനമാണ്‌ സ്ത്രീകള്‍. പ്രവൃത്തിചെയ്യാനുള്ള മണിക്കൂറുകളുടെ മൂന്നില്‍ രണ്ടുഭാഗം നേരവും അവര്‍ പണിയെടുക്കുന്നു. ലോകത്തെ മൊത്തം വരുമാനത്തിന്റെ പത്തിലൊന്ന്‌ ഭാഗമാണ്‌ അവര്‍ക്ക്‌ ലഭിക്കുന്നത്‌. എന്നാല്‍ ലോകത്ത്‌ ആകെയുള്ള സ്വത്തിന്റെ ഒന്നില്‍ കുറവ്‌ ശതമാനമേ അവരുടെ പേരിലുള്ളൂ" -റിപ്പോര്‍ട്ട്‌ പറയുന്നു. ഇതിലും ദയനീയമാണ്‌ ഇന്ത്യയിലെ അവസ്ഥ. അപ്പോള്‍ ഈ സംവരണം ന്യായമല്ലേ?

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls