|
പി. സുജാതന്‍
ജനാധിപത്യ ഇന്ത്യയ്ക്ക് അഭിമാനിക്കാന്‍ പലതുണ്ടെങ്കിലും അവസരസമത്വമെന്ന മഹനീയമായ ലക്ഷ്യം വളരെ അകലെ നിലകൊള്ളുകയാണ്.
ശതാബ്ദങ്ങള്‍ നീണ്ട കോളനി വാഴ്ചയുടെ മാറാലകള്‍ ഇനിയും തുടച്ചുമാറ്റപ്പെട്ടിട്ടില്ല. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും സാമൂഹികനീതിയെ വെല്ലുവിളിച്ചുകൊണ്ട് ഇപ്പോഴും നിലനില്‍ക്കുന്നു. ഭരണഘടനയുടെയും പരമാധികാരത്തിന്റെയും 60-ാം പിറന്നാള്‍ ഈയിടെ ഇന്ത്യ ആഘോഷിച്ചു. സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിങ്ങനെ ജനാധിപത്യപ്രണയികള്‍ സ്വപ്നം കണ്ട ആദര്‍ശങ്ങള്‍ സാമൂഹിക ജീവിതരംഗങ്ങളില്‍ ഇനിയും അനുഭവപ്പെട്ടു തുടങ്ങിയിട്ടില്ല. സ്ത്രീകളുടെയും ദളിതുകളുടെയും കാര്യത്തില്‍ ഈ അടിസ്ഥാന പ്രമാണങ്ങള്‍ ആകാശ കുസുമം തന്നെ. 118 കോടി ഇന്ത്യക്കാരില്‍ പകുതിയോളം വരും സ്ത്രീ സമൂഹം. ദളിതുകളും പിന്നോക്ക വിഭാഗങ്ങളും ന്യൂനപക്ഷങ്ങളും ജനസംഖ്യയുടെ മുക്കാല്‍ഭാഗം വരും. പ്രകൃതി വിഭവം ഉള്‍പ്പെടെ സമ്പത്തിന്റെ ഭൂരിഭാഗവും അനുഭവിക്കുന്നവര്‍ പത്തു മുതല്‍ 20 ശതമാനം വരുന്ന അതിസമ്പന്നരാണ്. ഭരണാധികാരം പങ്കുവയ്ക്കുന്നതിലും അവര്‍ക്കാണ് മേല്‍ക്കൈ. ഭൂരിപക്ഷം ജനങ്ങളും ദാരിദ്ര്യം, അടിമത്തം, അജ്ഞത എന്നീ മനുഷ്യവിരുദ്ധമായ അവസ്ഥയില്‍ ജീവിക്കേണ്ടിവരുന്ന രാജ്യത്ത് ജനാധിപത്യമില്ല. വിഭാഗീയ ജനാധിപത്യമേയുള്ളൂ. അസംതൃപ്തിയും സംഘര്‍ഷവും വിട്ടൊഴിയാത്ത സമൂഹത്തില്‍ നല്ല ജീവിതമില്ല. അത്തരമൊരു രാജ്യത്തിന് എന്ത് വലിയ പാരമ്പര്യമുണ്ടായിട്ടും ബഹുഭൂരിപക്ഷം ജനങ്ങള്‍ക്ക് ഒരു പ്രയോജനവും ഇല്ല. പേട്രിയോട്ടിസം അഥവാ ദേശസ്നേഹം എന്നത് ജനങ്ങള്‍ക്ക് ഒരു ഭാരമായി തോന്നും. പാരമ്പര്യ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഏറ്റവും വലിയ ഇരകളാണ് ഇന്ത്യയിലെ സ്ത്രീ സമൂഹം. സ്മൃതിവിചാരകനായ മനു സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യത്തിന് അര്‍ഹതയില്ലെന്നു പറഞ്ഞു. പിതാവിന്റെയും ഭര്‍ത്താവിന്റെയും മകന്റെയും സംരക്ഷണയില്‍ ആയുഷ്ക്കാലം കഴിയേണ്ടവരാണ് സ്ത്രീകളെന്ന് മനു സ്മൃതി അനുശാസിച്ചു. ആവശ്യത്തിനും അനാവശ്യത്തിനും മനുവിനെ ഉദ്ധരിച്ച് ആധുനിക ഇന്ത്യപോലും സ്ത്രീകളെ ഒതുക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സ്ത്രീയെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നിടത്ത് ദൈവാനുഗ്രഹം ഉണ്ടാകുമെന്നും മറിച്ചായാല്‍ ദൈവകോപം അനുഭവിക്കേണ്ടിവരുമെന്നും 'സ്മൃതി' എഴുതിയ ആള്‍ പറഞ്ഞിട്ടുണ്ട്. പുരുഷാധിപത്യ സമൂഹം അക്കാര്യം സൗകര്യപൂര്‍വ്വം മറന്നുകളഞ്ഞു. അംഗനയെന്നും അന്തര്‍ജനമെന്നും കുടുംബിനിയെന്നും വിളിച്ച് സ്ത്രീകളെ പുരുഷന്‍ അലങ്കരിച്ചു വീട്ടിലിരുത്തി. വീട്ടിലെ വിളക്കാണ് പെണ്ണ് എന്ന് വിശേഷിപ്പിക്കുകയും വെളിച്ചം ദുഃഖമാണെന്ന് വിചാരിക്കുകയും അബലയായി അവളെ അടിച്ച് തകര്‍ക്കുകയും ചെയ്തു. എത്ര ക്രൂരവും പൈശാചികവും ആയിട്ടാണ് ചരിത്രം സ്ത്രീകളോട് പെരുമാറിയിട്ടുള്ളത്.
വീട്ടിലെ വിളക്ക് തെരുവില്‍ കൊണ്ടുവച്ചാല്‍ ജീവിതത്തിന്റെ ഐശ്വര്യം അണഞ്ഞുപോകുമെന്ന് പുരുഷന്‍ കരുതി. സ്ത്രീ എന്നും അകത്തമ്മയായി കഴിയാന്‍ സമൂഹം നിര്‍ബന്ധിച്ചു. സാമ്പത്തിക സ്വാതന്ത്ര്യമില്ലാതെ, തീരുമാനം എടുക്കാന്‍ അവസരമില്ലാതെ ആത്മവികാസത്തിനും വളര്‍ച്ചയ്ക്കും അനുവാദമില്ലാതെ പുരുഷന്റെ ആശാഭിലാഷത്തിന് ഇരയായി കുഞ്ഞുങ്ങളെ പ്രസവിച്ചു വളര്‍ത്തി ചേതനയുള്ള ഒരു യന്ത്രമായി ഇന്ത്യന്‍ സ്ത്രീ മരിച്ചു. ഒരു ശരാശരി ഇന്ത്യക്കാരിയുടെ നൊമ്പരങ്ങള്‍ സമൂഹം ഒരിക്കലും കേട്ടില്ല. നിഴലായിരുന്നു അവള്‍. വ്യക്തി ആയില്ല. മരിച്ച ഭര്‍ത്താവിന്റെ ചിതയില്‍ സ്വയം ഹോമിച്ച് 'സതി'യായി ഒടുങ്ങണമെന്നും ഒരിക്കല്‍ ഇന്ത്യന്‍ ദുരാചാരം ക്രൂരതയോടെ അവളോടു പറഞ്ഞിട്ടുണ്ട്. രാജസ്ഥാനിലെ ഉള്‍നാടുകളില്‍ വിധവയോട് ചിലര്‍ ഇപ്പോഴും പറയുന്നുണ്ട്. സാമൂഹിക ജീവിതവ്യവസ്ഥയുടെ ഏറ്റവും അനുഗ്രഹിക്കപ്പെട്ട പൂജിതയായ 'നല്ലപാതി' എങ്ങനെ നമുക്ക് ഒരു ശാപമായി തീര്‍ന്നു?
ഇന്ത്യന്‍ സ്ത്രീയുടെ ആദര്‍ശപ്രതീകം രാമായണത്തിലെ സീതയാണ്. ഭൂമിപുത്രി. ഭൂമിയോളം ക്ഷമാവതി. ഭാരത സ്ത്രീകളുടെ ഭാവശുദ്ധിക്ക് മകുടം ചാര്‍ത്തിയ വനിത. അയോദ്ധ്യയിലെ രാജാധികാരം ഏല്‍ക്കാന്‍ നേരം പതിനാല് വര്‍ഷം വനവാസത്തിന് വിധിയുണ്ടായ ശ്രീരാമന്‍ കാട്ടിലേക്ക് പുറപ്പെടാനൊരുങ്ങുമ്പോള്‍ ഭാര്യ സീതയും ഉടുത്തൊരുങ്ങി കൂടെ ഇറങ്ങുന്നു. അപ്പോള്‍ ഭാര്യയെ വിലക്കിക്കൊണ്ട് ശ്രീരാമന്‍ പറഞ്ഞു; "ഹേ, ദേവി, കല്ലുണ്ട് മുള്ളുണ്ട് കാട്ടില്‍. പൈദാഹശാന്തിക്കുപായങ്ങളില്ല." വിശപ്പും ദാഹവും മാറ്റാന്‍ മാര്‍ഗ്ഗമില്ലാത്ത, കല്ലും മുള്ളും നിറഞ്ഞ കാട്ടിലേക്ക് സീത വരണ്ട എന്ന് ഭര്‍ത്താവ് വിലക്കി. കേട്ടില്ല. 'എന്റെ ആര്യപുത്രന്‍ വനത്തില്‍ പോയാല്‍ പിന്നെ ഈ പട്ടണവാസം എനിക്ക് എന്തിന്?' എന്ന് ചോദിച്ചുകൊണ്ട് സീതയും ഇറങ്ങി. രാവണന്‍ തട്ടിക്കൊണ്ടുപോകാനും യുദ്ധമുണ്ടാകാനും ലങ്കചുട്ടുദഹിപ്പിക്കാനും ആ യാത്ര ഇടവരുത്തി. പുരുഷന്റെ ദുരിതദുഃഖങ്ങളിലും പങ്കാളിയാകാന്‍ ആഗ്രഹിക്കുന്ന സ്ത്രീയുടെ സ്നേഹത്തിന്റെ ദുരന്തപ്രതീകമായ സീത ഭര്‍ത്താവിനാല്‍ പരിത്യക്തയാകുകയും സ്വയം ഭൂമിയിലേക്ക് നിഷ്ക്രമിക്കുകയും ചെയ്തു. ഭര്‍ത്താവിനെ 'എന്റെ ആര്യപുത്രന്‍' എന്ന് വിളിച്ചു ശീലിച്ച സീത തന്റെ അമര്‍ഷവും ദുഃഖവും പ്രതിഷേധവും ആവാഹിച്ച നാവുകൊണ്ട് 'ഹേ, രാഘവാ' എന്ന് വിളിച്ച് ചോദ്യം ചെയ്യുന്ന സീതയെ കുമാരനാശാന്‍ വിഭാവന ചെയ്തിട്ടുണ്ട്. രഘുവംശത്തോടുള്ള പ്രതിഷേധം മറയില്ലാതെ പ്രകടിപ്പിച്ച ചിന്താവിഷ്ടയായ സീത.
ഇങ്ങനെയൊക്കെയായിട്ടും ഇന്ത്യയില്‍ പെണ്ണുങ്ങളുടെ ജീവിതാവസ്ഥ മാറിയില്ല. വിദ്യാഭ്യാസം കൊണ്ട് സ്ത്രീകള്‍ നന്നായിക്കൊണ്ടിരിക്കുന്ന ഒരു നാടാണ് കേരളം. കഴിഞ്ഞ കാല്‍നൂറ്റാണ്ടായി മത്സരപരീക്ഷകളില്‍ തുടര്‍ച്ചയായി മുന്നിലെത്തിക്കൊണ്ടിരിക്കുന്നത് പെണ്‍കുട്ടികളാണ്. പൊതുവിജ്ഞാനവും ഭരണപാഠവവും സ്ത്രീകള്‍ക്കുണ്ട്. കേരളത്തിന്റെ വ്യവസായ വാണിജ്യ തലസ്ഥാനമായ എറണാകുളത്ത് പ്രധാനപ്പെട്ട ഭരണസ്ഥാപനങ്ങളുടെ മുഴുവന്‍ മേധാവികള്‍ സ്ത്രീകളാണ്. കൊച്ചി മേയര്‍, ജില്ലാ പഞ്ചായത്തു പ്രസിഡന്റ്, ജില്ലയിലെ എട്ടു നഗരസഭകളുടെ അധ്യക്ഷമാര്‍, വിശാലകൊച്ചി വികസന അതോറിട്ടി ചെയര്‍ പേഴ്സണ്‍, ജില്ലാ കളക്ടര്‍, ക്രൈം ബ്രാഞ്ച് പൊലീസ് ഐ.ജി, മധ്യമേഖലാ ഐ.ജി തുടങ്ങിയ ശ്രദ്ധേയ സ്ഥാനങ്ങളും പദവികളും സ്ത്രീകള്‍ വഹിക്കുന്നു. കേരളത്തിലെ വിദ്യാലയങ്ങളില്‍ പഠിപ്പിക്കുന്ന 80 ശതമാനം അധ്യാപകര്‍ സ്ത്രീകളാണ്. കേരളത്തില്‍ മാത്രം ജനസംഖ്യയിലും അല്‍പ്പം മുന്നില്‍ നില്‍ക്കുന്നത് സ്ത്രീകള്‍ തന്നെ. പക്ഷേ രാഷ്ട്രീയ ഭരണ പങ്കാളിത്തം നാമമാത്രമായിരിക്കുന്നു. രാഷ്ട്രീയം പുരുഷവൃത്തിയായി പെണ്ണുങ്ങള്‍ എഴുതിത്തള്ളിയിട്ടില്ല. എങ്കിലും അവരുടെ സാന്നിധ്യം രാഷ്ട്രീയത്തില്‍ നാമമാത്രം.
ഈ കുറവ് വളരെ വേഗം മാറാന്‍ പോകുന്നു. നേര്‍പകുതി ഇല്ലെങ്കിലും രാജ്യത്തെ എല്ലാ നിയമനിര്‍മ്മാണ സഭകളിലും സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് പങ്കാളിത്തം ഉറപ്പുചെയ്യുന്ന നിയമം വൈകാതെ അംഗീകാരം നേടും. ഇന്ത്യന്‍ ജനാധിപത്യവ്യവസ്ഥയില്‍ അര്‍ത്ഥവത്തായ മാറ്റമുണ്ടാക്കാന്‍ ഈ നിയമം വഴിയൊരുക്കുമെന്ന് സാമൂഹിക ചിന്തകര്‍ വിലയിരുത്തുന്നു. പെണ്‍ ജന്മം ശാപമായി കരുതുന്നവര്‍ പോലും ജീവിക്കുന്ന തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ കാലക്രമത്തില്‍ ഇതുണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ നിസ്സാരമല്ല. അധികാര പങ്കാളിത്തം സാമൂഹിക വിപ്ലവത്തിന്റെ ആരംഭമാണ്. എല്ലാത്തരം സംവരണവാദത്തെയും എതിര്‍ക്കുന്നവര്‍ക്കും അനുകൂലിക്കുന്നവര്‍ക്കും അതറിയാം. കൈയിലിരിക്കുന്നതു കളയാന്‍ മടിയുള്ളവര്‍ എതിര്‍ക്കുന്നു. സ്ത്രീ സംവരണ ബില്ലിന് എട്ടുതവണ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി അംഗങ്ങളെ സമീപിക്കേണ്ടി വന്നു. 1996 സെപ്റ്റംബര്‍ 12-ാം തീയതി എച്ച്.ഡി.ദേവഗൗഡ നയിച്ച മുന്നണി മന്ത്രിസഭയാണ് ആദ്യമായി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. സംസ്ഥാന നിയമസഭകളിലും പാര്‍ലമെന്റിലും 33 ശതമാനം സ്ഥാനങ്ങള്‍ വനിതകള്‍ക്ക് നീക്കിവയ്ക്കണമെന്നാണ് ബില്ലിലെ ആവശ്യം. അതിനായി രാജ്യസഭയുടെയും ലോക്സഭയുടെയും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം നേടി ഭരണഘടന ഭേദഗതി ചെയ്യേണ്ടി വരും. കഴിഞ്ഞ 14 വര്‍ഷമായി ഇന്ത്യ ഭരിക്കുന്ന ഒരു കക്ഷിക്കും പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ല. കഴിഞ്ഞ യു.പി.എ ഭരണകൂടം ബില്ല് 2008 ല്‍ രാജ്യസഭയില്‍ അവതരിപ്പിച്ച് നിലനിറുത്തി. കോണ്‍ഗ്രസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് രാഷ്ട്രീയ അധികാരം പങ്കുവയ്ക്കുന്ന നിയമം കൊണ്ടുവരുമെന്ന് പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തു. എട്ടുമാസമായി സ്ത്രീ സംവരണബില്ലിന്റെ പുനരവതരണത്തിനുള്ള ഒരുക്കത്തിലായിരുന്നു യു.പി.എ സര്‍ക്കാര്‍. പ്രതിപക്ഷത്തും ഭരണപക്ഷത്തുമുള്ള എല്ലാ പ്രധാന കക്ഷികളുടെയും പിന്തുണ ആര്‍ജിച്ച സ്ത്രീ സംവരണ ബില്ല് നാല് പാര്‍ട്ടികളുടെ എതിര്‍പ്പ് നേരിട്ടു. മുലായം സിംഗ് യാദവ് നയിക്കുന്ന സമാജ് വാദി പാര്‍ട്ടി, ലല്ലു പ്രസാദ് യാദവിന്റെ രാഷ്ട്രീയ ജനതാദള്‍, രാം വിലാസ് പസ്വാന്‍ നേതൃത്വം നല്‍കുന്ന ലോക്ജനശക്തി, ശരത് യാദവിന്റെ ജനതാദള്‍ (യു) എന്നിവ ഉയര്‍ത്തുന്ന എതിര്‍പ്പുകള്‍ ദുര്‍ബലമാണ്. സമൂഹത്തിലെ സമ്പന്ന സ്ത്രീകള്‍ അധികാരം പങ്കുവയ്ക്കുമെന്നതിനാല്‍ സ്ത്രീസംവരണത്തില്‍ ദളിത്, പിന്നോക്ക സ്ത്രീകള്‍ക്കു പ്രത്യേക സംവരണം വ്യവസ്ഥ ചെയ്യണമെന്നവര്‍ വാദിക്കുന്നു. ദളിതരുടെയും പിന്നോക്കക്കാരുടെയും പേരുപറഞ്ഞ് സ്ത്രീ സംവരണത്തെത്തന്നെ അട്ടിമറിക്കാമോ എന്നാണവര്‍ നോക്കുന്നത്. അധികാരം കേസ് വഴി നഷ്ടപ്പെട്ടപ്പോള്‍ ഭാര്യ റാബരി ദേവിയെ ഉടന്‍ ബീഹാര്‍ മുഖ്യമന്ത്രിയാക്കിയ നേതാവാണ് ലല്ലു പ്രസാദ് യാദവ്. ശരത് യാദവിന്റെ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സ്ത്രീ ബില്ലിനെ പിന്തുണയ്ക്കുന്നുണ്ട്. സാമൂഹിക ജീവിത രംഗങ്ങളില്‍ വനിതാ സംവരണ നിയമം വലിയ ചലനങ്ങളുണ്ടാക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തനം ആവശ്യപ്പെടുന്ന രാഷ്ട്രീയത്തിലേക്ക് പുരുഷനൊപ്പം വീട് പൂട്ടി ഇറങ്ങുന്ന സ്ത്രീ സമൂഹത്തിന്റെ ആദരവിനൊപ്പം ചിലപ്പോള്‍ വിമര്‍ശനവും നേരിടേണ്ടിവരും. അരനൂറ്റാണ്ട് മുമ്പ് നാടകത്തിലും സിനിമയിലും അഭിനയിക്കാന്‍ സ്ത്രീകളെ കിട്ടാന്‍ കേരളത്തില്‍ പ്രയാസമായിരുന്നു. ഇപ്പോള്‍ പെണ്‍മക്കളെ നൃത്തവും പാട്ടും പഠിപ്പിച്ച് സിനിമയിലഭിനയിപ്പിക്കാന്‍ ആവേശം കാട്ടുന്ന മാതാപിതാക്കള്‍ നിരവധിയാണ്. പണവും പ്രശസ്തിയും അധികാരവും എളുപ്പത്തില്‍ എത്തിച്ചേരുന്ന മൂന്ന് മാര്‍ഗ്ഗങ്ങള്‍ ഇന്ത്യയിലുണ്ട്. രാഷ്ട്രീയം, സിനിമ, ക്രിക്കറ്റ്. ജനാധിപത്യ സമൂഹം ഈ അവസരങ്ങള്‍ ലിംഗവ്യത്യാസം കൂടാതെ പങ്കുവയ്ക്കുന്നു. എന്നിട്ടും നമ്മുടെ നല്ല പാതിക്ക് മൂന്നിലൊന്നിനേ അവകാശമുള്ളൂ. അതുപോലും ഒന്നരദശകമായി കപ്പിനും ചുണ്ടിനുമിടയില്‍ മാറിക്കളിക്കുന്നു.
|