| തെറ്റ് തിരുത്തേണ്ടതാര് കാള്‍മാര്‍ക്സോ സഖാക്കളോ?-2 |
|
ഡോ.എം.എസ് ജയപ്രകാശ് ഇപ്രകാരം ക്രൈസ്തവ-മുസ്ലീം വിരോധം നിലനിറുത്തി ഹിന്ദുവോട്ടുകള്‍ ഏകീകരിക്കുന്ന സി.പി.എമ്മിന്റെ ജനാധിപത്യവിരുദ്ധ സമീപനമാണ് ഹിന്ദുത്വശക്തികളുടെ കടന്നുകയറ്റത്തിന് കേരള രാഷ്ട്രീയത്തില്‍ ഇടം ലഭിക്കാതെ വരുന്നത്. കോണ്‍ഗ്രസ് മതേതരത്വത്തില്‍ ഉറച്ചു നില്‍ക്കുമ്പോള്‍ മതേതരത്വത്തിന്റെ മുഖംമൂടിയിട്ട സി.പി.എം ആട്ടിന്‍തോലണിഞ്ഞ ചെന്നായിക്കളെപോലെ ഹിന്ദുവര്‍ഗ്ഗീയതയെ തലോടി വോട്ടാക്കുകയാണ് ചെയ്യുന്നത്. മലപ്പുറം പാകിസ്ഥാനാണെന്ന് നായനാര്‍ പറയുമ്പോള്‍ പിണറായി യാസര്‍അറഫാത്തിന്റെ അപദാനങ്ങള്‍ വാഴ്ത്തി മുസ്ലിം പ്രീണനം നടത്തുകയും ചെയ്യും. ചോരച്ചെങ്കൊടിയുമായി അറഫാത്തിന്റെ നാട്ടിലെങ്ങാനും ചെന്നാല്‍ സഖാവ് പിണറായിയുടെ അവസ്ഥ അച്ചുമാമന്റേതുപോലെയായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ. 'ഇങ്ക്വിലാബ് സിന്ദാബാദ്' എന്നത് അറബി പദമാണെന്ന് പറഞ്ഞ് തടിതപ്പാനുമാകില്ല. പതിവിന് വിരുദ്ധമായി മുസ്ലീം വിരുദ്ധ പ്രചാരണം കുറിച്ചുകൊണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മഅ്ദനിയെ ഉപയോഗപ്പെടുത്താനുള്ള ശ്രമം നടന്നിരുന്നല്ലൊ. ഭീകരവാദിയും തീവ്രവാദിയും കൊലപാതകിയുമൊക്കെയാക്കി മഅ്ദനിയെ അറസ്റ്റു ചെയ്തു കോയമ്പത്തൂരില്‍ 9 വര്‍ഷം പീഡിപ്പിച്ചവര്‍ രക്ഷകരായി ചമഞ്ഞ് അതേ 'ഭീകരനെ' ചുമന്ന് നടന്ന കാഴ്ച നാം കണ്ടതാണല്ലൊ. മുസ്ലീം സമുദായത്തില്‍ ഇതിനകം സംഭവിച്ച രാഷ്ട്രീയ ശാക്തീകരണവും ധ്രുവീകരണവുമാണ് ഇങ്ങനെയൊരു ചുവടു മാറ്റത്തിന് സി.പി.എമ്മിനെ പ്രേരിപ്പിച്ചത്.
എന്നിരുന്നാലും മലപ്പുറത്തിന്റെ പുരോഗതി ചോദ്യപേപ്പര്‍ പൊട്ടിച്ചുനേടിയതാണെന്ന മുസ്ലീം വിരുദ്ധ പ്രചാരണം നടത്താന്‍ സഖാവ് അച്യുതാനന്ദന് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയില്‍ മടിയുണ്ടായിരുന്നില്ല എന്ന കാര്യം ഓര്‍ക്കുക. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുത്വ പാര്‍ട്ടിയാണ് സി.പി.എം. എന്നതാണ് ഇവിടെ തെളിയുന്ന വസ്തുത. ഹിന്ദുസഖാക്കളെ ക്ഷേത്രകമ്മറ്റികളിലും ഉത്സവകമ്മിറ്റികളിലും കടത്തിവിടുന്നവര്‍ ഓശാന പെരുന്നാളിനും അന്ത്യകൂദാശക്കും ക്രൈസ്തവ സഖാക്കള്‍ പോകരുതെന്നു വിലക്കുന്ന വിരോധാഭാസമാണ് നാം കാണുന്നത്. മുസ്ലീം സഖാക്കള്‍ക്കും ഇത്തരം വിലക്കുകളുണ്ട്. ഇതില്‍ മനംനൊന്തവരും വീര്‍പ്പുമുട്ടിയവരുമാണ് 'മാനസാന്തരപ്പെട്ട്' പള്ളി അങ്കണങ്ങളില്‍ അഭയം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. കെ.എസ്. മനോജിന് തിരുസഭ ഒരുക്കുമായിരുന്ന തെമ്മാടിക്കുഴി ഇപ്പോള്‍ സി.പി.എമ്മിന്റെ ശവപറമ്പില്‍ ഒരുങ്ങുകയാണല്ലോ.
തിലകന് ഭ്രഷ്ട്, വിനയന് ഭ്രഷ്ട്, വിനയനുമായി സഹകരിച്ചാല്‍ വിലക്ക് ഇതാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി മലയാള സിനിമാലോകത്ത് ബോക്സ് ഓഫീസ് ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന പടം. കേരളത്തിന്റെ ജീവനകലയില്‍ ചരിത്രപരമായുള്ള ജാതീയതയുടെ സ്വാധീനം പറയേണ്ടതില്ലല്ലോ. എന്നാല്‍ കേരളീയരുടെ കലാജീവിതത്തില്‍ അത് പ്രകടമാകുന്നത് മലയാളിക്ക് ഭൂഷണമല്ല. 'അമ്മ' എന്ന പുണ്യം നിറഞ്ഞപേരില്‍ മാതൃസഹജമല്ലാത്ത പലതും കാണേണ്ടി വരുന്നു' എന്ന സെബാസ്റ്റ്യന്‍ പോളിന്റെ പ്രസ്താവനയും (മാധ്യമം 12-2-10) മുമ്പ് പറഞ്ഞ എം. മുകുന്ദന്റെ പ്രസ്താവനയും ചേര്‍ത്ത് വായിക്കാവുന്നതാണ്. കമ്യൂണിസ്റ്റുകാരനായിട്ടും തന്നെ സി.പി.എം സഹായിക്കുന്നില്ലെന്നാണ് തിലകന്റെ പരാതി. ഷാറൂഖ് ഖാനെതിരെയുള്ള ശിവസേനാ നീക്കം വര്‍ഗ്ഗീയതയുടെ മറ്റൊരു വികൃത മുഖം കൂടി പ്രകടമാക്കിയിരിക്കുന്നു. ഖാന്റെ പുതിയ ചിത്രമാണ് 'മൈ നെയിം ഈസ് ഖാന്‍'. ഈ സിനിമയെപ്പറ്റി ആര്‍ക്കും അമര്‍ഷമോ വിരോധമോ ഇല്ല. ഭരണഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യം ഉപയോഗിച്ച് സിനിമയുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തെപ്പറ്റി ഷാറൂഖ് ഖാന്‍ അഭിപ്രായം പറഞ്ഞതിനെയാണ് താക്കറെയും മറ്റും ചോദ്യം ചെയ്തിരിക്കുന്നത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

സി പി എമ്മില്‍ വിശ്വാസത്തകര്‍ച്ച
-°C 