55 കോടി സ്ത്രീകള്‍ക്ക്‌ അവിസ്മരണീയ ദിനം

Imageബെന്നി ബഹനാന്‍

ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമൂഹിക വിപ്ലവത്തിന്‌ നിദാനമാവുന്ന ഒരു നിയമ നിര്‍മാണത്തിന്‌ നമ്മുടെ രാജ്യം ഇന്ന്‌ സാക്ഷ്യം വഹിക്കുകയാണ്‌.

സഹസ്രാബ്ദങ്ങളായി സാമൂഹികവും രാഷ്ട്രീയവുമായ വിവേചനത്താല്‍ രാഷ്ട്രീയ പ്രക്രിയകളുടെ മൂശകളില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്ന ഇന്ത്യന്‍ സ്ത്രീ സമൂഹത്തിന്‌ രാഷ്ട്രത്തിന്റെ ഭരണ നിര്‍വഹണത്തില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പ്‌ വരുത്തുന്ന വനിതാ സംവരണ ബില്‍ ഇന്ന്‌ രാജ്യസഭ പാസ്സാക്കുകയാണ്‌. സ്വാതന്ത്ര്യത്തിന്റെ ആറ്‌ പതിറ്റാണ്ടുകളിലെ കുതിപ്പില്‍ ഓടി ഒപ്പമെത്താന്‍ സാധിക്കാതെ പോയ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പതനാവസ്ഥയാണ്‌ ഇത്തരമൊരു നിയമനിര്‍മാണത്തിന്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്‌. ഭാരതീയ ഇതിഹാസങ്ങളിലും രാഷ്ട്രത്തിന്റെ സഹസ്രാബ്ദ ചരിത്രങ്ങളിലും സഹനത്തിന്റെ തീചൂടുകളില്‍ നെഞ്ചുരുകി ജീവിച്ച സ്ത്രീത്വത്തെ അര്‍ഹതയുടെയും ആദരവിന്റെയും സൂക്തങ്ങളാല്‍ ഓര്‍മിക്കപ്പെടാറുണ്ട്‌. പക്ഷെ; നാരിമഹത്വ പ്രകീര്‍ത്തനം പലപ്പോഴും വായിച്ചു രസിക്കാനോ പാടി ആസ്വദിക്കാനോ ഉള്ള ഗാഥകള്‍ മാത്രമാണ്‌. ജീവിതത്തില്‍ പുരുഷനേക്കാള്‍ ചതഞ്ഞരയുകയും താങ്ങാചുമടുകള്‍ പേറുകയും ചെയ്യേണ്ടി വരുന്ന സ്ത്രീ സമൂഹത്തെ കുടുംബ ഭരണം മുതല്‍ രാഷ്ട്രഭരണം വരെയുള്ള അധികാരത്തിന്റെ ഇടങ്ങളില്‍ നിന്നും സമൂഹം മാറ്റി നിര്‍ത്തുന്നു.

 

പുരുഷ നിയമത്തിന്റെ സവര്‍ണാധിപത്യത്തിന്റെ വിലങ്ങുകള്‍ വീണ സ്ത്രീകള്‍ രാഷ്ട്രത്തിന്റെ ഭാഗധേയത്തില്‍ പങ്കില്ലാത്തവരായി തീര്‍ന്നു. വോട്ടവകാശത്തിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അപൂര്‍വം ചില അവസരങ്ങളില്‍ കനിഞ്ഞു നല്‍കുന്ന സ്ഥാനാര്‍ത്ഥിത്വത്തിലും സ്ത്രീയുടെ രാഷ്ട്രീയാധികാരം പരിമിതപ്പെട്ടു നിന്നു. ആ പരിമിതിയെ മുപ്പത്തിമൂന്ന്‌ ശതമാനത്തിലേക്കു വിപുലപ്പെടുത്തുന്ന പുതിയ നിയമ നിര്‍മാണത്തിന്‌ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും വനിതാ സംഘടനകളും സ്ത്രീ സമൂഹ പ്രസ്ഥാനങ്ങളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനും ശ്രേയസ്സിനും എക്കാലവും പരിശ്രമിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌ തന്നെയാണ്‌ വിശ്വോത്തരമായ ഈ നിയമ നിര്‍മാണത്തിനും രൂപം നല്‍കിയത്‌.ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ സഹന വീഥികളില്‍ കണ്ണീരും ചോരയും അര്‍പ്പിച്ചു സ്വജീവിതം ധന്യമാക്കിയ അനേകം മഹതികള്‍ക്ക്‌ മാതൃത്വമായ പ്രസ്ഥാനമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. സമരത്തിന്റെയും സഹനത്തിന്റെയും വാര്‍പ്പ്‌ രൂപങ്ങളായി തീര്‍ന്ന നിരവധി നാരീ രത്നങ്ങള്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ചരിത്രത്തിന്റെ ആദ്യദശകങ്ങളില്‍ തന്നെ ഈ പ്രസ്ഥാനത്തിന്റെ അമരത്തെത്തിയിട്ടുണ്ട്‌.

 

ഡോ. ആനിബസന്റില്‍ നിന്നും സരോജിനി നായിഡുവില്‍ നിന്നും തുടങ്ങുന്ന ആ മഹത്‌ പരമ്പര ചരിത്രത്തെയും സ്ത്രീകളുടെ സാമൂഹികാവസ്ഥകളെയും മാറ്റിമറിച്ചവരാണ്‌. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ തന്നെ കോണ്‍ഗ്രസ്‌ അധ്യക്ഷ പദവിയിലും പരമോന്നത സമിതിയായ വര്‍ക്കിംഗ്‌ കമ്മറ്റിയിലും സ്ത്രീകള്‍ക്ക്‌ പങ്കും പ്രാതിനിധ്യവും നല്‍കിയ പ്രസ്ഥാനമാണ്‌ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌. സ്വാതന്ത്ര്യാനന്തരം നിരവധി കഴിവുറ്റ വനിതകളെ കേന്ദ്ര കാബിനറ്റിലും സംസ്ഥാന മുഖ്യമന്ത്രി പദവികളിലും കോണ്‍ഗ്രസ്‌ അവരോധിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്കും പ്രധാനമന്ത്രി സ്ഥാനത്തേക്കും സംസ്ഥാന ഗവര്‍ണര്‍ പദവികളിലേക്കും വനിതകളെ അരിയിട്ട്‌ വാഴ്ച നടത്തിയ പ്രസ്ഥാനമാണ്‌ കോണ്‍ഗ്രസ്‌. പഞ്ചായത്ത്‌ മുതല്‍ പാര്‍ലമെന്റില്‍ വരെ വനിതകള്‍ക്ക്‌ ഇടം നല്‍കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായപ്പോള്‍ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം സ്ത്രീകളെ തങ്ങളുടെ പാര്‍ട്ടിയുടെ അമരത്ത്‌ നിന്നും അകറ്റി നിര്‍ത്തുകയായിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ ഗിരിപ്രഭാഷണം നടത്തുന്ന സി പി എം പോലും ഈ അടുത്തകാലത്താണ്‌ പോളിറ്റ്‌ ബ്യൂറോയിലിരിക്കാന്‍ ഒരു വനിതക്ക്‌ അവസരം നല്‍കിയത്‌. അതും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ ഭാര്യക്ക്‌. സമൂഹത്തിലെ പാര്‍ശ്വവല്‍കൃത വിഭാഗങ്ങളായ ദളിതനെയും ആദിവാസിയെയും ന്യൂനപക്ഷ വിഭാഗക്കാരനെയും ഭരണഘടനയുടെയും നിയമത്തിന്റെയും കൈത്താങ്ങുകളോടെ ഉയര്‍ത്തിക്കൊണ്ടു വന്ന കോണ്‍ഗ്രസ്‌ സ്ത്രീകളുടെ സാമൂഹിക പദവിയുടെയും തൊഴില്‍ സംരക്ഷണത്തിന്റെയും ഭാഗമായി നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. അപ്പോഴും നിയമനിര്‍മാണ രംഗങ്ങളിലെ ശുഷ്കമായ സ്ത്രീ പ്രാതിനിധ്യം കോണ്‍ഗ്രസ്‌ ശ്രദ്ധിക്കാതിരുന്നില്ല.


ഇന്ന്‌ രാജ്യസഭയുടെ മുമ്പാകെ വരുന്ന നിയമനിര്‍മാണത്തിന്റെ പിന്നില്‍ ഒരു വ്യാഴവട്ടക്കാലത്തിന്റെ നിരീക്ഷണവും പരിശ്രമവുമുണ്ട്‌. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിലിറക്കിയ പ്രകടന പത്രികയിലൂടെ പാര്‍ലമെന്റിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം കോണ്‍ഗ്രസ്‌ ഉറപ്പ്‌ നല്‍കി. ഒരു കൂട്ടുകക്ഷി സര്‍ക്കാര്‍ എന്ന നിലയില്‍ യു പി ഐ നയിച്ചു അധികാരത്തിലെത്തിയ കോണ്‍ഗ്രസിന്‌ അന്ന്‌ ആ വാഗ്ദാനം നിറവേറ്റാനായില്ല. മുന്നണിക്കകത്തെ പ്രധാന കക്ഷിയായിരുന്ന ലാലു പ്രസാദ്‌ യാദവിന്റെ ആര്‍ ജെ ഡിയടക്കമുള്ള ചില കക്ഷികള്‍ വനിതാ സംവരണ നിയമത്തെ ശക്തമായി എതിര്‍ത്തു. 2009ല്‍ സംവരണ വിരുദ്ധരില്ലാത്ത മുന്നണിയായി യു പി എ മാറി. രാഷ്ട്രീയ വാഗ്ദാനങ്ങളോട്‌ പ്രതിബദ്ധതയുള്ള കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയും രാഷ്ട്രീയ നിലപാടുകളില്‍ ഇച്ഛാശക്തിയുള്ള പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും പറഞ്ഞ വാക്കുകള്‍ പാഴാക്കിയില്ല. ലോക്സഭയില്‍ വനിതാ സംവരണ ബില്‍ അവതരിപ്പിച്ചു പാസ്സാക്കുന്നതില്‍ യു പി എ സര്‍ക്കാര്‍ വിജയിച്ചു; രാജ്യസഭയും ആ മഹാ മൂഹൂര്‍ത്തത്തിന്‌ സാക്ഷിയാവുകയാണ്‌.
നിയമനിര്‍മാണ സഭകളില്‍ 33 ശതമാനം സ്ത്രീ സംവരണം ഉറപ്പാക്കിയ രാഷ്ട്രങ്ങള്‍ വേറയുണ്ടോ എന്നറിവില്ല. സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ലിംഗ സമത്വത്തിന്റെയും പറുദീസകളെന്നവകാശപ്പെടുന്ന പാശ്ചാത്യ രാജ്യങ്ങള്‍ പോലും രാഷ്ട്രീയാധികാരം പെണ്ണുമായി പങ്കുവെക്കുന്നതില്‍ ഇന്നും വിമുഖരാണ്‌.

 

സുദീര്‍ഘമായ ജനാധിപത്യ ചരിത്രമുള്ള അമേരിക്കയില്‍ പ്രസിഡന്റ്‌ പദവിയിലേക്കുള്ള സ്ത്രീകളുടെ ആഗമനം അപൂര്‍വവും വിദൂരവുമാണ്‌. അനേകം രാജ്ഞിമാര്‍ രാജഭരണത്തിന്റെ ചെങ്കോലേന്തിയെങ്കിലും ഒരിക്കല്‍ മാത്രമാണ്‌ ഒരു വനിതാ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ ഇംഗ്ലണ്ടിനായത്‌. സ്വാതന്ത്യത്തിന്റെയും ജനാധിപത്യത്തിന്റെയും പോരാട്ടങ്ങളേറെ നടന്ന ഫ്രാന്‍സിലും സ്ഥിതി വ്യത്യസ്തമല്ല. അറുപതുകളുടെ മധ്യത്തില്‍ ഒരു വനിതയെ പ്രധാനമന്ത്രിയായി അവരോധിച്ചു; പെണ്‍കരുത്തിന്റെ പര്യായമായി അവര്‍ മാറിയത്‌ ഇന്ത്യയിലായിരുന്നു. ആധുനിക ഭരണചരിത്രത്തിലും ജനാധിപത്യ യുഗ പരമ്പരയിലും ഇന്ദിരാഗാന്ധിയോളം പ്രഗത്ഭയായ മറ്റൊരു വനിത ഭരണാധികാരിയെ ലോകത്തിന്‌ ഇന്നോളം ദര്‍ശിക്കാനായിട്ടില്ല. വളര്‍ച്ചകളിലും വീഴ്ചകളിലും അസാമാന്യമായ മെയ്‌വഴക്കത്തോടെ അടരാടിയ ഇന്ദിരാഗാന്ധി സ്ത്രീ ശാക്തീകരണത്തിന്റെ എക്കാലത്തെയും അതുല്യ മാതൃകയാണ്‌.


മനുസ്മൃതിയുടെ ചങ്ങലകള്‍ പൊട്ടിച്ചും സതി നിയമത്തിന്റെ ചിതാഹൂതികളെ അതിജീവിച്ചും സമൂഹിക നവോത്ഥാനത്തിന്റെ മുഖ്യ പങ്കാളികളും ഗുണഭോക്താക്കളുമായി തീര്‍ന്നവരാണ്‌ ഇന്ത്യയിലെ സ്ത്രീ സമൂഹം. നാല്‍കെട്ടുകളിലെയും ഇല്ലങ്ങളിലെയും ഇരുണ്ട ജീവിതങ്ങളെ കുത്തി തുറന്നു പുതിയജീവിതത്തിന്റെ വെളിച്ചത്തെ താലമേന്തി വരവേറ്റവരാണവര്‍. സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളകളില്‍ ഉരുകിയൊലിച്ച പരശതം കുടുംബങ്ങളിലെ അടക്കിപ്പിടിച്ച കരച്ചിലുകളായി എണ്ണമറ്റ അമ്മമാരും സോദരിമാരും നമ്മുടെ സ്വാതന്ത്ര്യസമര ചരിത്രത്തെ നൊമ്പരപ്പെടുത്തുന്നു. ഗാര്‍ഹിക ജീവിതത്തിന്റെ കടല്‍ക്കോളും പേമാരിയും പെയ്തിറങ്ങുന്നത്‌ പെണ്‍ജീവിതത്തിന്റെ നെഞ്ചിലേക്കാണ്‌. ഈറ്റ്നോവില്‍ നിന്നും ആരംഭിക്കുന്ന നൊമ്പരങ്ങള്‍ ചിതാച്ചൂടിലും സഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്‌ നമ്മുടെ സോദരിമാര്‍. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചരിത്രത്തിലേക്ക്‌ ഒരു പുതുയുഗത്തിന്റെ പടഹധ്വനിയുമായി ഇന്ത്യന്‍ വനിതകള്‍ കടന്നുവരികയാണ്‌. ചരിത്രം എക്കാലത്തും നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിക്കുന്ന ഒരു മുഹൂര്‍ത്തമാണിത്‌. അടുക്കള വിട്ട്‌ അരങ്ങിലെത്തിയിട്ടും അധികാരം ലഭിക്കാത്ത ആയിരങ്ങള്‍ക്കുള്ള അവസരങ്ങളുടെ കവാടമിതാ തുറക്കുകയായി. ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ വിമോചനത്തിന്റെ മാഗ്നാകാര്‍ട്ടയായി വനിതാ സംവരണ ബില്‍ വാഴിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്യുമെന്ന്‌ തീര്‍ച്ച.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls