|
ബി.എസ് ഷിജു ന്യൂഡല്‍ഹി: ഒന്നര ദശകത്തിന്റെ കാത്തിരിപ്പിനൊടുവില്‍ രാജ്യചരിത്രത്തില്‍ നിര്‍ണായക മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വനിതാ സംവരണ ബില്ലിന് രാജ്യസഭ അംഗീകാരം നല്‍കി. ചില അംഗങ്ങള്‍ ആദ്യന്തം പ്രതിഷേധവുമായി നിലനിന്നുവെങ്കിലും യു.പി.എ സര്‍ക്കാരിന്റെ
ഇച്ഛാശക്തിക്ക് മുമ്പില്‍ തോറ്റുപിന്‍മാറുകയായിരുന്നു. വോട്ടെടുപ്പില്‍ ആകെയുണ്ടായിരുന്ന 187 അംഗങ്ങളില്‍ 186 പേരുടെ പിന്തുണ ബില്ലിന് ലഭിച്ചു. ഒരംഗം മാത്രം എതിര്‍ത്ത് വോട്ട് ചെയ്തു. അതായത് പങ്കെടുത്ത മൂന്നില്‍ രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം. ബില്‍ അവതരണവേളയില്‍ സഭയുടെ അന്തസിന് കളങ്കം വരുത്തുന്ന തരത്തില്‍ പെരുമാറിയ ഏഴ് അംഗങ്ങളെ ഇന്നലെ സസ്പെന്‍ഡ് ചെയ്തിരുന്നു.രാവിലെ സഭ സമ്മേളിച്ച ഉടന്‍തന്നെ ആര്‍.ജെ.ഡി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ബഹളവുമായി രംഗത്തെത്തി. ഇതേത്തുടര്‍ന്ന് 12 മണിവരെ നടപടികള്‍ നിര്‍ത്തിവച്ചു. 12 മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴാണ് സഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി സസ്പെന്‍ഷന്‍ നടപടി അറിയിച്ചത്. സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളായ കമാല്‍ അക്തര്‍, അമീര്‍ ആലംഖാന്‍ നന്ദകിഷോര്‍ യാദവ്, വീര്‍പാല്‍ സിങ്, ആര്‍ജെഡിയുടെ സുഭാഷ് യാദവ്, എല്‍ജെപിയുടെ ഷബീര്‍ അലി, ജെഡിയുവിന്റെ ഇജാസ് അലി എന്നിവരെയാണ് നടപ്പു സമ്മേളനം അവസാനിക്കുന്നതുവരെ സസ്പെന്‍ഡ് ചെയ്തത്. തിങ്കളാഴ്ച വനിതാ സംവരണ ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കവേ ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടുണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധ രീതികളായിരുന്നു ഈ അംഗങ്ങള്‍ അവലംബിച്ചത്. നടപടി പ്രഖ്യാപിക്കുന്നതുവരെ സമവായത്തിനുവേണ്ടിയുള്ള ശ്രമമാണ് നടത്തിയത്. പ്രധാനമന്ത്രി തന്നെ നേരിട്ട് ലാലുപ്രസാദ് യാദവുമായും മുലായം സിങ്ങുമായും ചര്‍ച്ച നടത്തി. സമവായത്തിന് തയ്യാറാകാത്തതോടെ നടപടിക്ക് നിര്‍ബന്ധിതമാവുകയായിരുന്നു.എതിര്‍ക്കുന്നവരുടെ ബഹളത്തെ തുടര്‍ന്ന് ഒന്നിലേറെ തവണ നിര്‍ത്തിവച്ച സഭ മൂന്ന് മണിക്ക് വീണ്ടും ചേര്‍ന്നപ്പോള്‍ സഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി ബില്‍ ചര്‍ച്ചയ്ക്ക് എടുത്തു.
സംസാരിക്കാനായി രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയെ ക്ഷണിച്ചു. ഇതോടെ സസ്പെന്‍ഡ് ചെയ്ത അംഗങ്ങള്‍ ബഹളവുമായി രംഗത്തെത്തി. സഭയുടെ നടുത്തളത്തിലിറങ്ങി കുത്തിയിരുന്ന അവര്‍ മുദ്രാവാക്യം മുഴക്കി ജയ്റ്റ്ലിയെ സംസാരിക്കാന്‍ അനുവദിച്ചില്ല. ബഹളം തുടര്‍ന്നതോടെ ചര്‍ച്ച കൂടാതെ വോട്ടിംഗിനായി നടപടികള്‍ ആരംഭിച്ചു. ഡിവിഷന്‍ വോട്ടിംഗ് പ്രഖ്യാപിച്ചതോടെ സസ്പെന്‍ഡ് ചെയ്ത അംഗങ്ങളെ സഭയില്‍നിന്നും ഒഴിവാക്കുന്നതിനുള്ള നടപടികളും തുടങ്ങി. മാര്‍ഷലുകള്‍ അഗംങ്ങളെ ഓരോരുത്തരെയായി പുറത്തുകൊണ്ടുപോയി. ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ ഏറ്റവും പുരോഗമനപരമായ നിയമനിര്‍മ്മാണം എന്നാണ് ചര്‍ച്ച തുടങ്ങിവച്ച അരുണ്‍ ജയ്റ്റ്ലി ബില്ലിനെ വിശേഷിപ്പിച്ചത്. ഓരോ തിരഞ്ഞെടുപ്പിലും വനിതാ സംവരണ മണ്ഡലങ്ങള്‍ മാറ്റണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ബില്‍ വനിതാ ശാക്തീകരണമെന്ന ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. ബില്‍ ന്യൂനപക്ഷ-ദളിത് വിരുദ്ധമാണെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാജീവ് ഗാന്ധിയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചിരിക്കുയാണെന്ന് ജയന്തി നടരാജന്‍ (കോണ്‍ഗ്രസ്) ചൂണ്ടിക്കാട്ടി. ബി.എസ്.പി, സി.പി.എം, സി.പി.ഐ, മുസ്ലീംലീഗ് തുടങ്ങിയ കക്ഷികളില്‍ നിന്നായി 27 പേര്‍ സംസാരിച്ചു. സംവരണത്തിനുള്ളില്‍ സംവരണം ഉള്‍പ്പെടുത്തി ഭേഗഗതിവരുത്തി ബില്‍ പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.പി അംഗങ്ങള്‍ ഇറങ്ങിപ്പോയി. |