|
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ നില്‍ക്കകള്ളിയില്ലാതെ രാജിവച്ചു |
|
പുനലൂര്‍: ഒടുവില്‍ ഗത്യന്തരമില്ലാതെ സിപിഎമ്മുകാരനായ പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എംഎ രാജഗോപാല്‍ രാജിവച്ചു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് രാജഗോപാല്‍ ഇന്നലെ ഉച്ചയോടെ പുനലൂര്‍ മുനിസിപ്പല്‍ കമ്മീഷണര്‍ക്ക് രാജിക്കത്ത് അയച്ചുകൊടുത്തത്.
രാജിക്കത്ത് തനിക്ക് ലഭിച്ചതായും ഇത് അനന്തര നടപടികള്‍ക്കായി ഇല ക്ഷന്‍ കമ്മീഷണര്‍ക്ക് അയച്ചുകൊടുക്കുമെന്നും മുനിസിപ്പല്‍ കമ്മീഷണര്‍ വ്യക്തമാക്കി. ആര്‍എസ്‌എസ് പ്രവര്‍ത്തകനായ രാജേഷിനെ ബോംബെറിഞ്ഞ് കൊന്ന കേസില്‍ ഇരട്ട ജീവപര്യന്തം ശിക്ഷയ്ക്ക് വിധേയനായ രാജഗോപാല്‍ സിപിഎമ്മിന്റെ യുവനിരയിലെ പ്രമുഖനായിരുന്നു. കുറഞ്ഞകാലംകൊണ്ട് മികച്ച സംഘാടകനും, ജനപ്രിയനേതാവുമായി ഉയര്‍ന്ന രാജഗോപാലിനെ പാര്‍ട്ടിയിലെ തന്നെ ചിലര്‍ തകര്‍ക്കുകയായിരുന്നുവെന്ന് സിപിഎമ്മില്‍ നിന്ന് തന്നെ ശക്തമായ ആക്ഷേപം ഉയര്‍ന്നിരുന്നു. ഒരു പാര്‍ട്ടി അനുഭാവിയുടെ മൊഴിയാണ് രാജഗോപാലിനെ ശിക്ഷിക്കാന്‍ ഇടയാക്കിയതെന്ന ആരോപണവും പാര്‍ട്ടിയില്‍ നിലനില്‍ക്കുകയാണ്. ഇതിന് പിന്നില്‍ ജാതീയമായ ഘടകങ്ങളും പ്രവര്‍ത്തിച്ചത് സിപിഎമ്മിനെ വല്ലാതെ ഉലച്ചിരുന്നു. ചെയര്‍മാന്‍ ജയിലിലായതോടെ പുനലൂര്‍ നഗരസഭ ഭരണമില്ലാത്ത അവസ്ഥയിലുമായി. അവധിയിലായ ഉദ്യോഗസ്ഥരും ജയിലായ ചെയര്‍മാനും പുനലൂര്‍ നഗരസഭാ ഭരണം താറുമാറാക്കി. ശിക്ഷ റദ്ദാക്കണമെന്ന് രാജഗോപാലിന്റെ ഹൈക്കോടതിയിലെ ജാമ്യാപേക്ഷ കോടതി പലവട്ടം മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ കേസ്സില്‍ വിട്ടയ്ക്കപ്പെട്ടവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച രാജേഷിന്റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഈ കേസ് കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയായിരുന്നു. ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട മുന്‍സിപ്പല്‍ ചെയര്‍മാന്‍ എംഎ രാജഗോപാല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഇവിടെ നിരന്തര പ്രക്ഷോഭം സംഘടിപ്പിച്ചുവരികയായിരുന്നു. ശിക്ഷാകാലാവധി മൂന്ന് മാസം പിന്നിടുകയും മൂന്ന് മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ ചെയര്‍മാന് ഹാജരാകാന്‍ സാധിക്കാതെ വരുകയും ചെയ്തതോടെ രാജഗോപാലിന് രാജിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലായിരുന്നു. ഇതിനിടെ ചെയര്‍മാന്‍ സ്ഥാനവും കൗണ്‍സിലര്‍ അംഗത്വവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂര്‍ നഗരസഭയിലെ പ്രതിപക്ഷ നേതാവ് എന്‍ സുന്ദരേശന്‍ ഇലക്ഷന്‍ കമ്മീഷനെ സമീപിച്ചിരുന്നു. ഇതിന്റെ വിധിയും ഉടനുണ്ടാകും. |