പ്രത്യാശയോടെ ഇന്ത്യ

Imageഹെന്‍ട്രി ഓസ്റ്റിന്‍

ഇന്ന്‌ കേന്ദ്ര ധനകാര്യമന്ത്രി പ്രണബ്‌ മുഖര്‍ജി അവതരിപ്പിക്കാന്‍ പോകുന്ന ബജറ്റിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്ക്‌ ചൂടുപിടിച്ചു കഴിഞ്ഞു.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി 10 ലക്ഷം കോടി കവിയുന്ന വാര്‍ഷിക ബജറ്റാണ്‌ കഴിഞ്ഞവര്‍ഷം ധനകാര്യമന്ത്രി അവതരിപ്പിച്ചത്‌. ആഗോളസാമ്പത്തിക പ്രതിസന്ധിയുടെ നിഴലില്‍ ഇന്ത്യയുടെ സാമ്പത്തികരംഗം തകര്‍ച്ചയിലേക്ക്‌ കൂപ്പുകുത്തുമെന്ന്‌ വിമര്‍ശകര്‍ പ്രതീക്ഷിച്ചിരുന്ന വേളയിലാണ്‌ വ്യാവസായിക മേഖലയ്ക്കും, ഗ്രാമീണ സമ്പദ്‌ വ്യവസ്ഥയ്ക്കും, അടിസ്ഥാന സൗകര്യവികസനത്തിനുമെല്ലാം ഒരേപോലെ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഒരു ബജറ്റ്‌ ധനകാര്യമന്ത്രി അവതരിപ്പിച്ചത്‌. ആറുലക്ഷം കോടിയില്‍പ്പരം പ്രത്യക്ഷ-പരോക്ഷ-നികുതിവരുമാനം പ്രതീക്ഷിച്ചിരുന്ന കഴിഞ്ഞവര്‍ഷം പത്തുലക്ഷം കോടിയില്‍പ്പരം വരുന്ന പദ്ധതി ചെലവുകള്‍ക്ക്‌ വഴി കണ്ടെത്തുവാന്‍ നാലുലക്ഷം കോടിയില്‍പ്പരം രൂപയാണ്‌ പൊതുവിപണിയില്‍നിന്ന്‌ കേന്ദ്ര സര്‍ക്കാര്‍ കടമെടുത്തത്‌. സാമ്പത്തികമാന്ദ്യത്തില്‍നിന്ന്‌ കരകയറുവാന്‍ പ്രഖ്യാപിച്ച ഉത്തേജകപാക്കേജിന്‌ 1,80,000 കോടിരൂപയാണ്‌ കേന്ദ്രസര്‍ക്കാരിന്‌ ചെലവായിട്ടുള്ളത്‌. 6.8% കമ്മി പ്രതീക്ഷിച്ചിരുന്ന ബജറ്റാണ്‌ കഴിഞ്ഞവര്‍ഷത്തേത്‌. യു.പി.എ സര്‍ക്കാരിന്റെ രണ്ടാം ബജറ്റ്‌ അവതരിപ്പിക്കുമ്പോള്‍ ധനമന്ത്രിക്ക്‌ അഭിമാനിക്കുവാന്‍ ഏറെ വകയുണ്ട്‌. ഉത്തേജകപാക്കേജ്‌ പ്രതീക്ഷിച്ച ഫലം ചെയ്തുവെന്ന്‌ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌.


ആഗോളസാമ്പത്തികമാന്ദ്യത്തിന്റെ ഇടയിലും ഇന്ത്യയുടെ സമ്പദ്ഘടന 7.75 ശതമാനത്തിനടുത്ത്‌ വളര്‍ച്ച നേടിയിട്ടുണ്ട്‌. വ്യവസായ ഉല്‍പാദനരംഗത്ത്‌ കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വന്‍ കുതിച്ചുചാട്ടമാണ്‌ ഉണ്ടായിട്ടുള്ളത്‌. 16.8 ശതമാനമാണ്‌ ഈ മേഖലയിലെ വളര്‍ച്ച. മോശം കാലവര്‍ഷം കാരണം കാര്‍ഷികരംഗം പ്രതീക്ഷിച്ചപോലെ വളര്‍ച്ച നേടാഞ്ഞതാണ്‌ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക്‌ ഒമ്പതു ശതമാനം ആകാഞ്ഞതിന്റെ മുഖ്യകാരണം. ഉത്തേജകപ്പാക്കേജിന്റെ ഭാഗമായി സെന്‍ട്രല്‍ എക്സൈസ്‌ തിരുവ ആറുശതമാനം കണ്ടും സേവനനികുതി രണ്ടുശതമാനം കണ്ടും കേന്ദ്രം കുറച്ചിട്ടുണ്ടായിരുന്നു. ഇത്തവണത്തെ ബജറ്റ്‌ പ്രതീക്ഷകളെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഏറ്റവും മുഴങ്ങിക്കേട്ടത്‌ ഉത്തേജകപ്പാക്കേജും, തീരുവ ഇളവുകളും നിര്‍ത്തലാക്കുമോ എന്നുള്ളതിനെപ്പറ്റിയായിരുന്നു. സാമ്പത്തികമാന്ദ്യത്തില്‍ ഇന്ത്യന്‍ സമ്പദ്ഘടന കരകയറിയെന്നുള്ള പശ്ചാത്തലത്തില്‍ ധനമന്ത്രി ഈ പാക്കേജ്‌ പിന്‍വലിക്കുമെന്ന്‌ ചില സാമ്പത്തിക വിദഗ്ദ്ധരെങ്കിലും പ്രതീക്ഷിക്കുന്നുണ്ട്‌.

 

എന്നാല്‍ ഒറ്റയടിക്ക്‌ പിന്‍വലിക്കാതെ ഘട്ടംഘട്ടമായി മാത്രമേ ഉത്തേജകപ്പാക്കേജ്‌ പിന്‍വലിക്കൂ എന്നാണ്‌ ഭൂരിഭാഗം വിദഗ്ദ്ധരുടെയും അഭിപ്രായം. സര്‍ക്കാരിന്‌ വന്‍ ബാധ്യതയായി മാറുന്ന ഇത്തരം പാക്കേജുകള്‍ അനിശ്ചിതകാലത്തേക്ക്‌ തുടരുവാനാകില്ലെന്ന്‌ റിസര്‍വ്‌ ബാങ്കിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്‌. പാര്‍ലമെന്റ്‌ പാസാക്കിയിട്ടുള്ള ഫിസ്ക്കല്‍ റെസ്പോണ്‍സിബ്ലിറ്റി ആക്ട്‌ പ്രകാരം 2013-ാ‍ം ആണ്ടോടെയെങ്കിലും ഇപ്പോള്‍ നിലവിലുള്ള 6.8 ശതമാനം കമ്മിയില്‍നിന്ന്‌ പൂജ്യം ശതമാനത്തിലേക്ക്‌ എത്തിക്കണമെങ്കില്‍ സര്‍ക്കാരിന്റെ കുത്തനെ ഉയര്‍ന്നിരിക്കുന്ന സബ്സിഡി, പദ്ധതിയിതര ചെലവുകള്‍ നിയന്ത്രിക്കണമെന്നാണ്‌ ആര്‍.ബി.ഐ ആവശ്യപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട്‌ കേന്ദ്രസര്‍ക്കാരിന്റെ സബ്സിഡി, പദ്ധതിയിതര ചിലവുകള്‍, പ്രതിരോധവകുപ്പ്‌ ചെലവുകള്‍, പലിശ തുടങ്ങിയവയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്‌. ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 17.4 ശതമാനം വരും ഇത്തരം ചെലവുകളെന്നാണ്‌ റിപ്പോര്‍ട്ട്‌ സൂചിപ്പിക്കുന്നത്‌. 2005-06 കാലയളവില്‍നിന്ന്‌ 2009-10 ല്‍ എത്തിനില്‍ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ ഇനങ്ങളില്‍ വന്നിട്ടുള്ള വര്‍ദ്ധനവ്‌ ഇതോടൊപ്പം ചേര്‍ക്കുന്ന പട്ടികയില്‍നിന്ന്‌ വ്യക്തമാകും.


ഈ പശ്ചാത്തലത്തില്‍ ധനമന്ത്രിക്ക്‌ ഈ ബജറ്റില്‍ ചെലവുചുരുക്കല്‍ നടപടികള്‍ എടുക്കേണ്ടിവരുമെന്ന്‌ വ്യക്തമാണ്‌. കര്‍ശനനടപടികള്‍ എടുത്തില്ലെങ്കില്‍ വര്‍ദ്ധിച്ചുവരുന്ന ബജറ്റ്‌ കമ്മി ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക്‌ വന്‍ ആഘാതമായിത്തീര്‍ന്നേക്കാമെന്നാണ്‌ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്‌. ഈ ബജറ്റില്‍നിന്ന്‌ പ്രതീക്ഷിക്കുന്ന ചില നടപടികള്‍ താഴെ ചേര്‍ക്കുന്നു:
കഴിഞ്ഞ ബജറ്റില്‍ 2010 ഏപ്രില്‍ ഒന്നോടുകൂടി നിലവില്‍ വരുമെന്ന്‌ പ്രഖ്യാപിച്ചിരുന്ന ചരക്ക്‌ സേവനനികുതി (ഏടഠ) വൈകുവാനുള്ള സാധ്യതകളാണ്‌ കാണുന്നത്‌. ഇന്ത്യയില്‍ നിലവിലുള്ള പരോക്ഷനികുതികളായ വാറ്റ്‌, എക്സൈസ്‌, സെന്‍ട്രല്‍ സെയില്‍ ടാക്സ്‌, സേവനനികുതി, വിനോദനികുതി, ആഡംബരനികുതി, പര്‍ച്ചേയ്സ്‌ നികുതി, എന്‍ട്രി ടാക്സ്‌, കൗണ്ടര്‍വേലിംങ്ങ്‌ ടാക്സ്‌ തുടങ്ങിയവയെല്ലാം നിര്‍ത്തലാവുകയും അവയ്ക്ക്‌ പകരമായി ഇന്ത്യ ഒട്ടാകെ ഒറ്റ ചരക്ക്‌ സേവനനികുതി വരുകയും ചെയ്യുമെന്നാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌.

 

ഇപ്പോള്‍ ഒരു ഉല്‍പന്നത്തിന്‌ കേരളത്തിലെ ഉപഭോക്താവ്‌ ഏകദേശം 26.5 ശതമാനം പരോക്ഷനികുതികള്‍ നല്‍കുന്നുണ്ടെങ്കില്‍ ഈ നികുതി വരുമ്പോള്‍ അത്‌ 12 മുതല്‍ 17 ശതമാനം വരെയായി കുറയുമെന്നാണ്‌ പറയപ്പെടുന്നത്‌. എന്നാല്‍ സംസ്ഥാനങ്ങളുടെയും കേന്ദ്രത്തിന്റെയും നികുതിവിഹിതത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പുരോഗമിക്കുന്നതുകൊണ്ട്‌ 2010 ഒക്ടോബറോടുകൂടി മാത്രമേ ഏടഠ നിലവില്‍ വരുകയുള്ളൂവെന്നാണ്‌ ഇപ്പോള്‍ പ്രതീക്ഷിക്കപ്പെടുന്നത്‌. ഡ്രാഫ്റ്റ്‌ ടാക്സ്‌ കോഡിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകാത്തതുകൊണ്ട്‌ ഈവര്‍ഷം വ്യക്തിഗത നികുതിനിരക്കുകളില്‍ കാര്യമായ പരിഷ്കാരങ്ങള്‍ ഉണ്ടാവില്ലെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. നാമമാത്രമായി സീനിയര്‍ സിറ്റിസണ്‍സിന്റെയും വനിതകളുടെയും വരുമാനപരിധിയില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചേക്കാം. വിവരസാങ്കേതികമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക്‌ നല്‍കിവരുന്ന നികുതിയിളവുകള്‍ തുടരാന്‍ സാധ്യതയുണ്ട്‌. ഒപ്പംതന്നെ ഇത്തരം നികുതിയിളവുകള്‍ കുറഞ്ഞ ചികിത്സാചെലവില്‍ ആരോഗ്യപരിപാലനം ഒരുക്കുന്ന സ്വകാര്യ സംരംഭകര്‍ക്കും കൊടുക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.


ഗ്രാമീണമേഖലയിലുള്ളവര്‍ക്ക്‌ കൃഷിക്കുപുറമെ മറ്റ്‌ തൊഴിലുകള്‍ കണ്ടെത്തുവാനുതകുന്ന വിദ്യാഭ്യാസം നല്‍കുവാനായി തുടങ്ങിയിട്ടുള്ള നാഷണല്‍ നോളഡ്ജ്‌ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള സാധ്യതകള്‍ കാണുന്നുണ്ട്‌. ഉല്‍പാദനചെലവുകള്‍ കുറയ്ക്കുവാന്‍ വേണ്ടി ദേശീയ തൊഴിലുറപ്പുപദ്ധതി കാര്‍ഷികമേഖലയിലേക്കും തോട്ടം മേഖലയിലേക്കും വ്യാപിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്‌. ദേശീയ തൊഴിലുറപ്പ്‌ പദ്ധതി വന്‍വിജയമായതിനെത്തുടര്‍ന്ന്‌ നൂറു പ്രവര്‍ത്തിദിവസങ്ങള്‍ എന്നുള്ളത്‌ 150 ആക്കുവാനും മിനിമം വേതനം 150 രൂപയായി ഉയര്‍ത്തുവാനും സാധ്യതയുണ്ട്‌. കഴിഞ്ഞവര്‍ഷം 38000 കോടിയോളം രൂപ വകയിരുത്തിയ പദ്ധതിക്കുവേണ്ടി കൂടുതല്‍ തുക വകയിരുത്തുവാന്‍ സാധ്യതയുണ്ട്‌. അടിസ്ഥാനസൗകര്യവികസനത്തിന്‌ കൊടുക്കുന്ന ഊന്നല്‍ തുടരും. 1,17,0000 കോടി രൂപയോളം കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയത്‌ ഇത്തവണ കൂടുവാന്‍ സാധ്യതയുണ്ട്‌. ഈ മേഖലയില്‍ മുതല്‍ മുടക്കുന്ന കമ്പനികളെ MAT- Minimum Alternative Tax-ല്‍നിന്നും ഒഴിവാക്കണമെന്നും ആവശ്യമുയിര്‍ന്നിട്ടുണ്ട്‌. പ്രതിരോധമേഖലയിലേക്ക്‌ സ്വകാര്യസംരംഭകരെ അനുവദിക്കുവാനുള്ള സാധ്യതയും ഉയര്‍ന്നുവന്നിട്ടുണ്ട്‌.


ലിസ്റ്റ്‌ ചെയ്യപ്പെടാത്ത പൊതുമേഖലാസ്ഥാപനങ്ങള്‍ ലിസ്റ്റ്‌ ചെയ്യുവാനും എല്ലാ പൊതുമേഖലാസ്ഥാപനങ്ങളുടെയും 25 ശതമാനം ഓഹരി പൊതുജനത്തിന്‌ വില്‍ക്കുമെന്നുള്ള തീരുമാനം നടപ്പിലാക്കാനുള്ള പ്രഖ്യാപനം ഈ ബജറ്റില്‍ ഉണ്ടായേക്കാം. വിലക്കയറ്റം തടയുവാന്‍ അവശ്യഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതി ഉദാരമാക്കുവാന്‍ നടപടികള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ട്‌.
വിപ്ലവകരമായ നടപടികളോ വന്‍ ബാധ്യതകളോ സര്‍ക്കാരിന്‌ വരുത്താത്ത ജനപ്രിയ ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls