വീണ്ടും മമതാ മാജിക്‌

Imageറെയില്‍വേ മന്ത്രി മമതാ ബാനര്‍ജി വീണ്ടും ഇന്ത്യയിലെ സാധാരണക്കാരെ മാനിച്ചു. യു.പി.എ ഗവണ്‍മെന്റ്‌ ആറുവര്‍ഷമായി റെയില്‍വേ യാത്രാക്കൂലി വര്‍ധിപ്പിക്കാതെ ലാഭകരമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ മുന്നോട്ടുനയിക്കുകയാണ്‌.

അതിന്റെ പിന്‍തുടര്‍ച്ചയാണ്‌ മന്ത്രി മമതാ ബാനര്‍ജിയുടെ രണ്ടാമത്തെ റെയില്‍വേ ബജറ്റ്‌. ലോകശ്രദ്ധയാകര്‍ഷിച്ച്‌ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക്‌ ഉണര്‍വും ഉത്തേജനവും നല്‍കുന്ന വികസനനിര്‍ദ്ദേശങ്ങളിലൂടെ ആധുനികമായ കാഴ്ചപ്പാടില്‍ തയ്യാറാക്കിയതാണ്‌ ഇക്കൊല്ലത്തെ റെയില്‍വേ ബജേറ്റ്ന്ന്‌ ഏത്‌ നിഷ്പക്ഷമതിക്കും കാണാവുന്നതാണ്‌. അതില്‍ പ്രധാനം കൂടുതല്‍ മേഖലയിലേക്ക്‌ വൈദ്യുതീകരണം, പാതകളുടെ ഇരട്ടിപ്പിക്കല്‍, പുതിയ ട്രെയിനുകള്‍, അവികസിത പ്രദേശങ്ങളിലേക്ക്‌ പുതിയ പാതകള്‍ക്കുവേണ്ടിയുള്ള സര്‍വേകള്‍, ലെവല്‍ ക്രോസിങ്ങുകളില്‍ മുഴുവന്‍ നിശ്ചിതകാലത്തിനുള്ളില്‍ കാവല്‍ക്കാര്‍, പ്രതിവര്‍ഷം 1000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പുതിയ ലൈനുകള്‍, ചരക്കുകടത്തിന്‌ മാത്രമായി മേഖലാടിസ്ഥാനത്തില്‍ നാല്‌ ഇടനാഴികള്‍ എന്നിങ്ങനെ ഇന്ത്യന്‍ റെയില്‍വേയ്ക്ക്‌ ആധുനിക മുഖം നല്‍കുന്ന വികസന നിര്‍ദ്ദേശങ്ങളാണ്‌ മന്ത്രി മമതാ ബാനര്‍ജി അവതരിപ്പിച്ചിരിക്കുന്നത്‌.


സബ്സിഡികള്‍ മുഴുവന്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക കാലാവസ്ഥയില്‍ യാത്രാക്കൂലി വര്‍ധിപ്പിക്കാതെ പുതിയ ആനുകൂല്യങ്ങളും ക്ഷേമപ്രവര്‍ത്തനങ്ങളും റെയില്‍വേ മന്ത്രി അവതരിപ്പിച്ചിരിക്കുന്നു. മന്ത്രിയുടെ ഓരോ നിര്‍ദ്ദേശത്തിലും ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതാവശ്യങ്ങളോട്‌ സഹാനുഭൂതി പുലര്‍ത്തുന്ന സമീപനം കാണാം. രാജ്യത്തെ നാല്‍പത്‌ ശതമാനത്തോളം ജനങ്ങള്‍ നിരന്തരം യാത്രയിലാണ്‌. അവരില്‍ ഭൂരിപക്ഷം പേരും ആശ്രയിക്കുന്നത്‌ ട്രെയിനുകളെയാണ്‌. നിത്യജീവിതം റെയില്‍പാളത്തില്‍ തുടികൊട്ടുന്ന മറ്റൊരു ജനവിഭാഗവും ലോകത്ത്‌ വേറെങ്ങുമില്ല. ഇക്കാര്യം ഉള്‍ക്കാഴ്ചയോടെ തിരിച്ചറിഞ്ഞ പ്രായോഗിക ബുദ്ധിവൈഭവമാണ്‌ തന്റെ രണ്ടാമത്തെ ബജറ്റില്‍ മന്ത്രി മമത പ്രകടിപ്പിച്ചിരിക്കുന്നത്‌. രാജ്യത്തെ എല്ലാ മേഖലകള്‍ക്കും പരിഗണനയും പ്രാധാന്യവും നല്‍കാനുള്ള ശ്രമത്തില്‍ മാനുഷികമായ ചില മറവികളും വീഴ്ചകളും സംഭവിച്ചിരിക്കാം.

 

അവ പരിഹരിക്കപ്പെടാവുന്നതേയുള്ളൂ. കേരളത്തെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരമായ പല നിര്‍ദ്ദേശങ്ങളും ഇക്കൊല്ലത്തെ റെയില്‍വേ ബജറ്റിലുണ്ട്‌. നാല്‌ പുതിയ ദീര്‍ഘദൂര ട്രെയിനും ഒരു മെമു സര്‍വീസും രണ്ട്‌ പുതിയ പാസഞ്ചര്‍ തീവണ്ടികളും പുതുതായി കേരളത്തിന്‌ അനുവദിച്ചു. സംസ്ഥാനത്തിന്റെ ദീര്‍ഘകാല ആവശ്യമായ കഞ്ചിക്കോട്‌ കോച്ച്‌ ഫാക്ടറിക്ക്‌ അന്തിമ അനുമതിയായി. എറണാകുളം-കന്യാകുമാരി പാതയും ഷൊര്‍ണൂര്‍-മംഗലാപുരം പാതയും വൈദ്യുതീകരിക്കാന്‍ 87 കോടി രൂപ നീക്കിവെച്ചു. ആലപ്പുഴ, മലമ്പുഴ, ചങ്ങനാശേരി, ചേര്‍ത്തല, ഹരിപ്പാട്‌, കൊച്ചുവേളി, കായംകുളം, മാവേലിക്കര, വയലാര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളെ മാതൃകാ സ്റ്റേഷനുകളായി (ആദര്‍ശ്‌ സ്റ്റേഷന്‍) ഉയര്‍ത്തുന്നു. അഴീക്കല്‍, തലശ്ശേരി, ബേപ്പൂര്‍ മത്സ്യബന്ധന തുറമുഖങ്ങളെ റെയില്‍വേ ശ്യംഖലയില്‍ ഉള്‍പ്പെടുത്താന്‍ ബജറ്റില്‍ നിര്‍ദ്ദേശമുണ്ട്‌. പണിനടന്നുവരുന്ന മേല്‍പ്പാലങ്ങളുടെ പൂര്‍ത്തീകരണം വേഗത്തിലാക്കും. പുതിയ 23 മേല്‍പ്പാലങ്ങള്‍ക്ക്‌ നിര്‍ദ്ദേശവുമുണ്ട്‌.

 

ഇപ്പോള്‍ കോഴിക്കോട്‌-തിരുവനന്തപുരം റൂട്ടില്‍ ആലപ്പുഴ വഴി ഓടുന്ന ജനശതാബ്ദി എക്സ്പ്രസിനുപുറമേ കോട്ടയം വഴി മറ്റൊന്നുകൂടി അനുവദിച്ചത്‌ കേരളത്തിലെ ദൈനംദിന യാത്രക്കാര്‍ക്ക്‌ അനുഗ്രഹമായി. മധുര-കോട്ടയം, ഡിണ്ടിഗല്‍-കുമളി, പുനലൂര്‍-തിരുവനന്തപുരം, തലശ്ശേരി-മൈസൂര്‍ എന്നീ നാല്‌ പാതകള്‍ക്കുള്ള സര്‍വേ നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്നു. ഇങ്ങനെ കേരളത്തിന്‌ പൊതുവില്‍ ഗുണകരമായ വിവിധ പദ്ധതികളും നിര്‍ദ്ദേശങ്ങളും ഉള്‍പ്പെട്ടിട്ടുള്ള ബജറ്റില്‍ മലയാളികള്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്ന പെനിന്‍സുലാര്‍ സോണ്‍ എന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. അതുപോലെ ദക്ഷിണ ഇടനാഴിയില്‍ കേരളം ഉള്‍പ്പെട്ടിട്ടില്ലെന്ന പരാതിയും അവശേഷിക്കുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട റെയില്‍വേ ജംഗ്ഷനായ ഷൊര്‍ണ്ണൂരില്‍ ഒരു ത്രികോണ പ്ലാറ്റ്ഫോം വേണമെന്ന ആവശ്യവും നിലനില്‍ക്കുകയാണ്‌.

 

സംസ്ഥാനത്തുനിന്ന്‌ ദൈനംദിനം ബാംഗ്ലൂരിലേക്ക്‌ സഞ്ചരിക്കുന്ന യാത്രക്കാരുടെ എണ്ണം ശരാശരി 7500 വരും. ഇത്‌ കണക്കിലെടുത്ത്‌ ബാംഗ്ലൂര്‍ സിറ്റിയിലേക്ക്‌ കേരളത്തില്‍ നിന്ന്‌ കൂടുതല്‍ ട്രെയിനുകള്‍ സര്‍വീസ്‌ നടത്തേണ്ടത്‌ അത്യാവശ്യമാണ്‌. ദിവസം 120 ബസ്‌ മലബാര്‍ പ്രദേശത്തുനിന്നുമാത്രം ബാംഗ്ലൂരിലേക്ക്‌ പോകുന്നുണ്ട്‌. ബസ്‌ യാത്രയിലെ അമിതമായ നിരക്കും റോഡ്‌ യാത്രയുടെ സുരക്ഷിതത്വമില്ലായ്മയും ആയാസവും കണക്കിലെടുത്ത്‌ കൂടുതല്‍ ബാംഗ്ലൂര്‍ ട്രെയിനുകള്‍ കേരളത്തില്‍ നിന്ന്‌ ഇനിയും ഉണ്ടാകേണ്ടതാണ്‌. ഒരുപക്ഷേ ബജറ്റ്‌ ചര്‍ച്ചാവേളയില്‍ ഇതും വിട്ടുപോയിട്ടുള്ള മറ്റ്‌ പ്രധാന ആവശ്യങ്ങളും റെയില്‍വേ മന്ത്രിയുടെ പരിഗണനയില്‍ വന്നേക്കാം.
പ്രത്യേക ചരക്കുഗതാഗതത്തിനുള്ള പുതിയ പാത എന്ന ആശയം സാമ്പത്തിക വികസനക്കുതിപ്പില്‍ ഇന്ത്യയെ വളരെയധികം സഹായിക്കുന്ന പദ്ധതിയാണ്‌.

 

വല്ലാര്‍പാടം കണ്ടെയ്നര്‍ ട്രാന്‍ഷിപ്പ്മെന്റ്‌ പോലെ ബൃഹത്തായ ഒരു പദ്ധതി പൂര്‍ത്തീകരിച്ചുവരുന്ന കേരളത്തെ ചരക്കുഗതാഗത പാതാ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ റെയില്‍വേയ്ക്ക്‌ ഇനിയും സമയമുണ്ട്‌. കേരളം ആസ്ഥാനമായി പുതിയ ഒരു മേഖലാ ഡിവിഷന്‍ വേണമെന്ന ചിരകാല ആവശ്യവും റെയില്‍വേയുടെ ഭാവി പരിഗണനയില്‍ ഉള്‍പ്പെടേണ്ടിയിരിക്കുന്നു. ദീര്‍ഘവീക്ഷണവും ജനസൗഹൃദവും നിറഞ്ഞ ഇത്തരം ഒരു ബജറ്റ്‌ ഭാവന ചെയ്ത റെയില്‍വേ മന്ത്രിക്ക്‌ കേരളത്തിന്റെ ഈ ആവശ്യങ്ങളോടും അനുഭാവം പുലര്‍ത്താന്‍ ഭാവിയില്‍ വിഷമമുണ്ടാകേണ്ട കാര്യമൊന്നുമില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls