ക്യാന്‍സര്‍ വാര്‍ഡ്‌

Imageഇ.വി ശ്രീധരന്‍

ഒരച്ഛനും ഗാന്ധിജിയെപ്പോലെയാകരുത്‌. ഗാന്ധിജി ഇന്ത്യയിലെ ജനങ്ങളുടെ ഹൃദയത്തില്‍ മഹാത്മാ ആയിത്തീര്‍ന്നെങ്കിലും സ്വന്തം മക്കളുടെ മനസ്സില്‍ മഹാത്മാ ആയിത്തീര്‍ന്നില്ല.

സ്വന്തം മക്കളുടെ ഭാവിയെക്കുറിച്ച്‌ ഗാന്ധിജി ആലോചിച്ചതേയില്ല. അങ്ങനെ മക്കള്‍ നാലും നാലുവഴിക്കായിപ്പോയി. കഷ്ടിച്ച്‌, ദേവദാസ്‌ ഗാന്ധിയെങ്ങാന്‍ ഒരു പത്രാധിപരായിത്തീര്‍ന്നു. ഗാന്ധിജിയുടെ ഒരു മകന്‍ മദ്യപനൊക്കെയായി ഒരുപാടങ്ങ്‌ വഴിതെറ്റിപ്പോയി. ആ മകനെക്കുറിച്ച്‌ ഒരു സിനിമയും വന്നിട്ടുണ്ട്‌.
ഗാന്ധിജിയുടെ മക്കള്‍ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും നേതാക്കള്‍ക്ക്‌ നല്‍കുന്ന പാഠം, മക്കളുടെ ഭാവിയെക്കുറിച്ചാലോചിച്ചിട്ടു മതി ബാക്കിയെല്ലാം എന്നാണ്‌. ഈ പാഠം ഉള്‍ക്കൊണ്ടവരാണ്‌ ഇന്നത്തെ എല്ലാ പാര്‍ട്ടികളുടെയും ഒട്ടുമിക്ക നേതാക്കളും. എന്തെല്ലാം പറഞ്ഞാലും ജീവിതമെന്ന ഒന്നില്ലേ. അതുകൊണ്ട്‌ ഗാന്ധിജി വേറെ, ജീവിതം വേറെ. ഒന്നാലോചിച്ചാല്‍ എത്രത്തോളം ഒരു മനുഷ്യന്‌ ഗാന്ധിമാര്‍ഗത്തിലൂടെ പോകാന്‍ കഴിയും? വലിയൊരു പ്രശ്നം തന്നെയാണ്‌. മക്കളുടെ ഭാവിയെക്കുറിച്ചുള്ള ഗാന്ധിജിയുടെ മനോഭാവം ഗാന്ധിയന്മാര്‍ക്കുപോലും വെറുപ്പുളവാക്കുന്നതാണ്‌.

 

മക്കളെ വളര്‍ത്തുന്നതിനുള്ള ഗാന്ധിയന്‍ മാര്‍ഗം ആരും സ്വീകരിക്കാന്‍ പോകുന്നില്ല. മക്കളെ വളര്‍ത്തുമ്പോള്‍ ഒരു സ്വപ്നം കൊണ്ട്‌ ദൃഢമായ തികഞ്ഞ സ്വാര്‍ത്ഥതയും യാഥാര്‍ത്ഥ്യബോധവും ആവശ്യമുണ്ട്‌. രാഷ്ട്രീയപ്പാര്‍ട്ടികളിലെ ഇക്കാലത്തെ അച്ഛന്മാര്‍ക്ക്‌ ഗാന്ധിജിയെപ്പോലെ തെറ്റിദ്ധാരണകളോ ആദര്‍ശമോ ഒന്നുമില്ല. പ്രായോഗിക ജീവിതത്തിലെ വിജയത്തിനും കുടുംബജീവിത വിജയത്തിനുമൊന്നും ഗാന്ധിജി പറ്റിയ ഒരാളല്ല എന്ന വിശ്വാസക്കാരാണ്‌ സമൂഹത്തിലെ മേറ്റ്ല്ലാവരെയും പോലെ രാഷ്ട്രീയ നേതാക്കളും. മഹാത്മാവിന്റെ മാര്‍ഗം മഴവില്ലായവിടെ കിടന്നോട്ടെ.
നമ്മുടെ ഗാന്ധിയന്മാര്‍ എത്രത്തോളം ഗാന്ധിയന്മാര്‍ എന്ന ചോദ്യത്തിന്‌ വലിയ കഴമ്പൊന്നുമില്ലെങ്കിലും അതിനകത്തൊരു സത്യം ഒളിഞ്ഞിരിപ്പുണ്ട്‌. ഇപ്പോഴത്തെ ഗാന്ധിയന്മാരായി സുകുമാര്‍ അഴീക്കോട്‌ കാണുന്നത്‌ കമ്യൂണിസ്റ്റുകാരെയാണ്‌. പ്രത്യേകിച്ചും സി.പി.എമ്മുകാരെ.

 

സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരിലോ കാലാള്‍പ്പടയിലോ അല്ല നേതാക്കളിലാണ്‌ അഴീക്കോട്‌ ഗാന്ധിയന്മാരെ കാണുന്നത്‌. യഥാര്‍ത്ഥ കമ്യൂണിസ്റ്റുകാരുണ്ടാവേണ്ടത്‌ നേതാക്കളുടെ ഇടയിലാണെന്ന്‌ പ്രകാശ്‌ കാരാട്ടും പറയുന്നുണ്ട്‌. ഇങ്ങനെയൊക്കെയാണെങ്കിലും പോളിറ്റ്‌ ബ്യൂറോയുടെ തിരുത്തല്‍ രേഖയ്ക്ക്‌ സി.പി.എമ്മുകാരുടെ ഇടയില്‍ ഗാന്ധിയന്മാരെയൊന്നും കാണാന്‍ കഴിഞ്ഞിട്ടില്ല. ബൂര്‍ഷ്വാശൈലിയില്‍ ജീവിക്കുന്നവരെയും വരവില്‍ കവിഞ്ഞ്‌ പണം സമ്പാദിക്കുന്നവരെയും മക്കളുടെ കല്യാണം ആര്‍ഭാടപൂര്‍വ്വം നടത്തുന്നവരെയും മക്കള്‍ക്ക്‌ സ്ത്രീധനം കൊടുക്കുന്നവരെയുമൊക്കെയാണ്‌ സി.പി.എമ്മുകാരില്‍ തിരുത്തല്‍രേഖ കണ്ടെത്തിയത്‌. അവരെ മാറ്റിയെടുത്ത്‌ നല്ല കമ്യൂണിസ്റ്റുകാരാക്കാനാണ്‌ തിരുത്തല്‍ രേഖ ഉണ്ടായത്‌. ആ തിരുത്തല്‍ രേഖ കേരളത്തില്‍ പരാജയപ്പെട്ട്‌ ന്യൂഡല്‍ഹിയിലേക്ക്‌ തിരിച്ചു പോയെന്നാണ്‌ കേള്‍വി. തിരിച്ചു ചെന്ന തിരുത്തല്‍ രേഖ ഇന്ത്യന്‍ കമ്യൂണിസത്തിനു മുമ്പില്‍ വലിയൊരു ചോദ്യചിഹ്നമായിരിക്കുകയാണ്‌.

 

ഇന്നത്തെ കേരള കമ്യൂണിസം കമ്യൂണിസത്തിനു തന്നെ എത്രയോ അപരിചിതവും അത്ഭുതകരവും. അങ്ങനെയുള്ള ഒരു സി.പി.എം അത്ഭുതത്തിലേക്കാണ്‌ ഞാന്‍ വരുന്നത്‌. സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായിയുടെ മകന്റെ കല്യാണം തലശ്ശേരിയിലെ 34 എം.സി.റിവര്‍ സൈഡ്‌ എന്‍ക്ലേവില്‍ വച്ച്‌ വളരെ 'ലളിത'മായി നടന്നു. ഈ ലളിതമായ കല്യാണത്തിന്‌ കേരളത്തിലുണ്ടായിട്ടും സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ പങ്കെടുക്കുകയുണ്ടായില്ല. തിരുത്തല്‍രേഖയ്ക്ക്‌ വിരുദ്ധമായ കല്യാണമാണെങ്കില്‍, ആ കല്യാണത്തില്‍ പങ്കെടുത്ത്‌ കുഴപ്പം തലയിലേറ്റണ്ടല്ലോ എന്നു വിചാരിച്ചാവാം പ്രകാശ്‌ കാരാട്ട്‌ പങ്കെടുക്കാതിരുന്നത്‌. പേടിച്ചിട്ടു തന്നെയായിരിക്കും. പഴയകാല കമ്യൂണിസ്റ്റുകാരുടെ എന്തൊക്കെയോ ചില അംശങ്ങള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ പൂമ്പൊടിപോലെ പറ്റിപ്പിടിച്ചു കിടക്കുന്നുണ്ടാവണം.

 

പ്രകാശ്‌ കാരാട്ട്‌ തന്റെ കല്യാണം ആര്‍ഭാടപൂര്‍വ്വം നടത്തിയ ഒരാളൊന്നുമായിരിക്കാനിടയില്ല. പാര്‍ട്ടിക്കുവേണ്ടി തങ്ങളെ പൂര്‍ണ്ണമായി സമര്‍പ്പിക്കാന്‍ മക്കള്‍ വേണ്ട എന്നു തീരുമാനിച്ചവരാണല്ലോ പ്രകാശ്‌ കാരാട്ടും അദ്ദേഹത്തിന്റെ ഭാര്യ വൃന്ദയും. ഇന്ത്യയിലെ പല കമ്യൂണിസ്റ്റ്‌ നേതാക്കളും സോഷ്യലിസ്റ്റു നേതാക്കളും ഇങ്ങനെ ചെയ്തിട്ടുണ്ട്‌. ജയപ്രകാശ്‌ നാരായണ്‍ ജീവിച്ചിരിക്കേത്തന്നെ ഭൂദാനപ്രസ്ഥാനത്തിനും സോഷ്യലിസത്തിനും വേണ്ടി സഹധര്‍മ്മിണിയുടെ മുമ്പില്‍ ബ്രഹ്മചര്യം അനുഷ്ഠിച്ചിട്ടുണ്ട്‌. ഇതൊക്കെ ഒരു ഇന്ത്യന്‍ ലാളിത്യമാണ്‌.പിണറായിയുടെ മകന്റെ കല്യാണം വളരെ ലളിതമായിരുന്നുവെന്ന്‌ നമുക്കൊന്നുകൂടി ഓര്‍ക്കാം. ലളിതം എന്ന മാര്‍ക്സീയതയുടെ അര്‍ത്ഥത്തിന്റെ നേര്‍ക്ക്‌ നമുക്ക്‌ കൈകൂപ്പാം. ഭരണസംവിധാനം മുഴുവനും തലശ്ശേരിയിലെ റിവര്‍ സൈഡ്‌ എന്‍ക്ലേവിലേക്ക്‌ പറന്നെത്തി.

 

സര്‍ക്കാര്‍ വകുപ്പ്‌ തലവന്മാരും പൊലീസിലെ പുന്നൂസുമാരും തച്ചങ്കരിമാരും സിനിമാതാരങ്ങളും എന്‍.ആര്‍.ഐ പണക്കാരും കേരളത്തിലെയും ചെന്നൈയിലെയും മുതലാളിമാരും ഫാരീസ്‌ അബൂബക്കര്‍മാരും സാഹിത്യകാരന്മാരുമൊക്കെ തലശ്ശേരിയിലേക്കൊഴുകി. മയ്യഴി മുതല്‍ തലശ്ശേരി വരെ പാര്‍ക്കു ചെയ്തിട്ടും തെക്കുനിന്നുവന്ന കാറുകള്‍ക്കൊതുങ്ങാന്‍ ഇടംകിട്ടിയില്ല. കേരളത്തിലെ പത്രാധിപന്മാരും മാധ്യമ പ്രവര്‍ത്തകരും എഴുത്തുകാരും ഇടതുപക്ഷ - വലതുപക്ഷ ബുദ്ധിജീവികളുമൊക്കെ തലശ്ശേരിയിലെത്തി പിണറായി വിജയനെ മുഖം കാണിച്ചു. കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഇത്രയേറെ ആവേശം കാണിച്ച മറ്റൊരു കല്യാണം അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. 34 എം.സി റിവര്‍ സൈഡ്‌ എന്‍ക്ലേവില്‍ നടന്നത്‌ വിജയന്‍ സംഘടിപ്പിച്ച ഒരു സംസ്ഥാന സമ്മേളനമാണ്‌.

 

സമ്പന്നന്മാരെയും മുതലാളിമാരെയും സിനിമാനടന്മാരെയും ബുദ്ധിജീവികളെയും സാഹിത്യകാരന്മാരെയും രാഷ്ട്രീയനേതാക്കളെയും വിളിച്ചു വരുത്തിയ ഒരു സംസ്ഥാന കല്യാണം. മുഴുവന്‍ കേരളത്തെയും പിണറായി വിജയന്‍ തലശ്ശേരിയിലേക്കു വിളിച്ചു. രാഷ്ട്രീയ നേതാക്കളും സമ്പന്നന്മാരും മുതലാളിമാരും ഉദ്യോഗസ്ഥ പ്രമുഖരും സിനിമാ താരങ്ങളുമടങ്ങുന്ന കേരളം. മനുഷ്യന്റേതായ ഒന്നും ഈ കല്യാണത്തിന്‌ അന്യമായിരുന്നില്ല. അന്യമായിരുന്നത്‌ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരും പാവം സഖാക്കളുമാണ്‌. ജില്ലാ റാലിയിലും സംസ്ഥാന റാലിയിലും സിന്ദാബാദ്‌ വിളിച്ചു നീങ്ങുന്ന വിപ്ലവവര്‍ഗത്തെ കല്യാണത്തിന്റെ അരികിലൊന്നും കണ്ടില്ലപോലും. അവര്‍ സഖാക്കളായാലും ഗാന്ധിജിയുടെ ഏഴകള്‍.


റോഡുകളിലൊഴുകുന്ന പരിഷ്കൃത കാറുകളില്‍ കേരളത്തിന്റെ എല്ലാഭാഗത്തുനിന്നും തലശ്ശേരിയിലെത്തിച്ചേര്‍ന്ന വന്‍ ജനക്കൂട്ടമായിരുന്നു ഈ കല്യാണത്തിന്റെ ആര്‍ഭാടം. ജനക്കൂട്ടം എന്ന ആര്‍ഭാടത്തെ തിരുത്തല്‍ രേഖയ്ക്ക്‌ ചോദ്യം ചെയ്യാനും കഴിയില്ല. മകന്റെ കല്യാണത്തിന്‌ വന്‍ ജനക്കൂട്ടത്തെ സംഘടിപ്പിച്ചു കാണിച്ചുകൊടുത്തുകൊണ്ട്‌ 'പീപ്പിള്‍സ്‌ പവര്‍ ആണ്‌ എന്റെ മൂലധനം' എന്നായിരിക്കാം പിണറായി വിജയന്‍ പറഞ്ഞത്‌. പണ്ട്‌ നായനാര്‍ ഇടയ്ക്കിടെ പറയാറുണ്ടായിരുന്നതുപോലെ. തിരുവനന്തപുരത്തുനിന്ന്‌ കല്യാണത്തിനുപോയ എന്റെ ഒരു സ്നേഹിതനോട്‌ കല്യാണം എങ്ങനെയുണ്ടായിരുന്നുവെന്ന്‌ ഞാന്‍ വെറുതേ ചോദിച്ചു. എന്റെ സ്നേഹിതന്‍ ഏതാനും സമയം മൂകനായിരുന്നിട്ട്‌ പറഞ്ഞു: "ആര്‍ഭാടത്തിനൊന്നും ഒരു കുറവുണ്ടായിരുന്നില്ല, ആര്‍ഭാടത്തിന്റെ ശൈലി മാറിയിരുന്നു.

 

ഈ ശൈലിയുടെ മുമ്പില്‍ തിരുത്തല്‍രേഖ തോറ്റമ്പിയെന്നു തന്നെ പറയാം. കല്യാണത്തിന്‌ സദ്യയൊന്നുമില്ല, പായസവും വിശുദ്ധ ജലവും മാത്രമേയുള്ളൂ. കല്യാണം നടന്ന എന്‍ക്ലേവിന്‌ അപ്പുറത്ത്‌ പലയിടത്തും ഹൈക്ലാസുഭോജനങ്ങള്‍ പലരും ഒരുക്കിയിരുന്നു. തെക്കു നിന്നു വന്ന മുഖപരിചയമുള്ളവരെ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ സ്നേഹത്തോടെ ക്ഷണിക്കുന്നു. "ഫ്രൈസും ഫിഷ്‌ കറിയും ഉണ്ട്‌. ബിരിയാണി ഉണ്ട്‌. ബഷീറിന്റെ അവിടെ ഭക്ഷണം ഉണ്ട്‌." കല്യാണം നടന്നതിന്റെ പരിസരങ്ങളില്‍ പലയിടത്തും നേതാക്കള്‍ ഭക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. റൈസും മട്ടണും ചിക്കണും അങ്ങനെ ഓരോരോ കേരളീയ ഭക്ഷണങ്ങള്‍. കല്യാണത്തിന്‌ ഹൈന്ദവമായ പായസവും ശുദ്ധജലവും കൂള്‍ ഡ്രിംഗ്സും.


ഇന്നലെ ഞാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജിനു മുമ്പില്‍ വച്ച്‌ പി.കണ്ണേട്ടനെ കണ്ടു. ഒരു കൊല്ലത്തോളമായി കണ്ണേട്ടന്‍ ആര്‍.സി.സിയിലെ ചികിത്സയിലാണ്‌. എഴുപത്തഞ്ചൊക്കെ കഴിഞ്ഞു കാണും. കണ്ണേട്ടന്‍ അവശനായിക്കഴിഞ്ഞു. കാന്‍സറും വന്നു. വയറിലാണ്‌ അസുഖം. ഇനി അധികകാലമൊന്നുമില്ല. രാവിലെ ഒമ്പതുമണിക്കാണ്‌ കണ്ണേട്ടന്‍ കണ്ണൂരില്‍ നിന്നെത്തിയത്‌. കൂടെ അനുജന്റെ മകനുണ്ട്‌. മെഡിക്കല്‍ കോളേജിനടുത്ത്‌ ഒരു ലോഡ്ജിലാണ്‌ താമസിക്കുന്നത്‌. മൂന്നു ദിവസം ഇവിടെ തങ്ങണം. കണ്ണേട്ടന്‍ ആര്‍.സി.സിയിലേക്കു നടക്കുകയായിരുന്നു. ഞാനും കണ്ണേട്ടന്റെ കൂടെ നടന്നു.
കണ്ണേട്ടന്‍ നാട്ടുകാര്യങ്ങളും പാര്‍ട്ടികാര്യങ്ങളുമൊക്കെ സംസാരിച്ചുകൊണ്ടിരുന്നു.

 

ഞങ്ങള്‍ കണ്ടുമുട്ടുമ്പോള്‍ കൂടുതലും സാസാരിക്കുക രാഷ്ട്രീയ കാര്യങ്ങള്‍ തന്നെയാണ്‌. ഒരു നിമിഷം എ.കെ.ജി സെന്ററിലൊന്നും പോയില്ലേ എന്നു ഞാന്‍ ചോദിച്ചു. "ഇല്ല, ഇപ്പോള്‍ ഞാന്‍ അങ്ങോട്ട്‌ പോകാറില്ല" എന്നു പറഞ്ഞ്‌ കണ്ണേട്ടന്‍ നടത്തത്തിനു വേഗത കൂട്ടി. എ.കെ.ജി സെന്ററിലെ ഇപ്പോഴത്തെ കണ്ണൂര്‍ നേതാക്കളെയെല്ലാം നന്നായി പരിചയമുള്ളയാളാണ്‌ പി. കണ്ണന്‍.
ഞാനും കണ്ണേട്ടനും ആര്‍.സി.സി.യുടെ മുറ്റത്തെ തണലിലിരുന്നു. എന്നെ കണ്ടത്‌ കണ്ണേട്ടനും കണ്ണേട്ടനെ കണ്ടത്‌ എനിക്കും സുഖമുള്ളൊരു കാര്യമാണ്‌. ഞങ്ങള്‍ പരസ്പരം കടിച്ചു കീറും. മൂന്നാറും വയനാടുമൊക്കെയായി സംസാരം. എങ്ങനെയോ ഞങ്ങളുടെ സംസാരമങ്ങ്‌ പിണറായി വിജയന്റെ മകന്റെ കല്യാണത്തിലേക്ക്‌ വഴുതിവീണു. കണ്ണേട്ടന്‍ ചോദിച്ചു: "എന്തിനാ ഒരു കല്യാണത്തിന്‌ ഇത്രയും ജനങ്ങളെ സംഘടിപ്പിച്ചത്‌.

 

കല്യാണം സംസ്ഥാന സമ്മേളനംപോലെയാക്കുകയോ. കല്യാണത്തില്‍ പങ്കെടുത്തവരും വിജയന്‍ നയിക്കുന്ന പാര്‍ട്ടിയുമായെന്തു ബന്ധം? മകന്റെ കല്യാണം സംസ്ഥാന സമ്മേളനമാക്കി മാറ്റുക. മുതലാളിമാരെയും സിനിമാക്കാരെയുമൊക്കെ എഴുന്നള്ളിക്കുക. ഇത്‌ ആര്‍ഭാടം മാത്രമല്ല, തോന്ന്യാസം കൂടിയാണ്‌. പാവപ്പെട്ട സാധാരണ പാര്‍ട്ടി സഖാക്കളെ പരിഹസിക്കലാണ്‌. ഒരു കമ്യൂണിസ്റ്റുകാരന്‌ കല്യാണം ജീവിതം തീരുമാനിക്കലാണ്‌. ജീവിതത്തെ ക്രമപ്പെടുത്തലാണ്‌. കല്യാണത്തിലെ ആഘോഷം ബൂര്‍ഷ്വാ രീതിയാണ്‌. പാറശ്ശാല മുതല്‍ തലശ്ശേരി വരെ ഈ കല്യാണത്തിനു വേണ്ടി എത്ര പെട്രോളാ എരിഞ്ഞുതീര്‍ന്നത്‌. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്‌. ജനങ്ങളെ പറ്റിക്കാന്‍ നോക്കണ്ട. ജനങ്ങള്‍ തിരിച്ചടിക്കാനുള്ള അവസരം കാത്തിരിക്കുകയാണ്‌."


കണ്ണേട്ടന്‍ കേരള കമ്യൂണിസത്തിന്റെ പുതിയ കാലത്തെക്കുറിച്ച്‌ വേദനയോടെ സംസാരിക്കുകയായിരുന്നു. ഒരു സ്വകാര്യമെന്നപോലെ കണ്ണേട്ടന്‍ എന്നോട്‌ പറഞ്ഞു: "ഞങ്ങളുടെ ഇപ്പോഴത്തെ നേതാക്കന്മാര്‍ കമ്യൂണിസ്റ്റുകാരൊന്നുമല്ല. സുഖിയന്മാരും സ്വത്ത്‌ സമ്പാദിക്കുന്നവരും കുടുംബം നന്നാക്കികളും മന്ത്രിമാരും എം.പിമാരുമൊക്കെയാവാന്‍ വേണ്ടി പൂമൂടന്നവരും ക്ഷേത്രഭണ്ഡാരങ്ങളില്‍ പണം കൊണ്ടുപോയി തള്ളുന്നവരുമാണ്‌. ഒളിച്ച്‌ ക്ഷേത്രദര്‍ശനത്തിനു പോകുന്ന നേതാക്കന്മാര്‍ വരെയുണ്ട്‌ ഞങ്ങള്‍ക്കിപ്പോള്‍. ജാതിയും മതവും പ്രയോഗിക്കുന്നതില്‍ ഇന്ന്‌ മുഖ്യ പങ്കുവഹിക്കുന്നത്‌ കമ്യൂണിസ്റ്റു നേതാക്കന്മാരാണ്‌"


ഞാന്‍ കണ്ണേട്ടനോട്‌ ചോദിച്ചു: "പിണറായി വിജയന്‍ എന്തുകൊണ്ടാണ്‌ തന്റെ മകന്‌ കല്യാണം കഴിക്കാന്‍ ഒരു സമ്പന്നന്റെ മകളെ കണ്ടെത്തിയത്‌? സമ്പന്ന സമുദായത്തിലെത്തിപ്പെടുകയെന്നതാണോ ഓരോ കമ്യൂണിസ്റ്റുകാരന്റെയും ലക്ഷ്യം. പിണറായി വിജയന്‍ എന്തുകൊണ്ടാണ്‌ തന്റെ ജാതിയില്‍ നിന്നുതന്നെ തന്റെ മകന്‌ ഭാര്യയെ കണ്ടെത്തിയത്‌? കമ്യൂണിസ്റ്റുകാര്‍ ജാതിയിലും മതത്തിലുമൊക്കെ ജീവിക്കണമെന്നു തന്നെയാണോ ഇപ്പോഴത്തെയും നേതൃത്വം തീരുമാനിക്കുന്നത്‌? ഇ.എം.എസ്‌ മുതല്‍ പിണറായി വിജയന്‍ വരെ ഇങ്ങനെയാണല്ലോ തീരുമാനിച്ചത്‌? സമ്പന്നതയും ബൂര്‍ഷ്വാ ജീവിതശൈലിയും മുതലാളിത്ത ബാന്ധവവും ജാതിമത സഹകരണവും തീവ്രവാദ രാഷ്ട്രീയക്കാരുമായുള്ള ബന്ധവും സര്‍ക്കാര്‍ ഭൂമി കയ്യേറ്റവുമൊക്കെ കണ്ണേട്ടന്റെ പാര്‍ട്ടിയെ എങ്ങോട്ടേക്കാണ്‌ നയിക്കുന്നത്‌?"പാവം കണ്ണേട്ടന്‍ ഉറക്കംതൂങ്ങിക്കഴിഞ്ഞിരുന്നു. കമ്യൂണിസവും കയ്യേറ്റവും തലശ്ശേരി കല്യാണവും കാന്‍സറുമൊക്കെ മനസ്സിലിട്ട്‌ പി.കണ്ണേട്ടന്‍ ആര്‍.സി.സി.യുടെ മുറ്റത്ത്‌ നന്നായുറങ്ങിപ്പോയി.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls