മൗലാനാ അബുള്‍കലാം ആസാദ്‌

Imageഇന്ത്യന്‍ വിദ്യാഭ്യാസ വ്യവസ്ഥയ്ക്ക്‌ അടിത്തറ പാകിയ മൗലാന ആസാദിന്റെ 52-ാ‍ം ചരമവാര്‍ഷിക ദിനം ഇന്ന്‌

സുരേഷ്‌ അന്നമനട

എഴുത്തില്‍ കവിത്വം, പ്രസംഗത്തില്‍ വാഗ്മിത്വം, പ്രവര്‍ത്തനത്തില്‍ കര്‍മ്മ കുശലത്വം, ചിന്തയില്‍ നവീനത്വം, വ്യക്തിത്വത്തില്‍ മഹത്വം, രാജ്യകാര്യങ്ങളില്‍ ദാര്‍ശനികത്വം ഇതെല്ലാം ചേര്‍ന്ന ആദര്‍ശ വ്യക്തിയായിരുന്നു മൗലാനാ അബുള്‍ കലാം ആസാദ്‌. പുണ്യനഗരമായ മെക്കയില്‍ 1888 നവംബര്‍ 11-ാ‍ം തീയതി മൗലാനാ ഖൈറുദ്ദീന്റെയും ആലിയയുടേയും മകനായി അബുള്‍ കലാം ആസാദ്‌ ഭൂജാതനായി. മെക്കയില്‍ ജനിച്ചെങ്കിലും വളരാനിടയായത്‌ ഇന്ത്യയിലാണ്‌. ആസാദിന്റെ കുടുംബം 1890 ല്‍ കൊല്‍ക്കത്തയിലെത്തി. അബുള്‍ കലാം ആസാദ്‌ മതപഠനവും പാരമ്പര്യ വിദ്യാഭ്യാസവും നേടിയ ഉടനെ ആധുനിക ഭാഷകളും വിഷയങ്ങളും പഠിക്കുവാന്‍ തുടങ്ങി. മുഹമ്മദീയ സംസ്കാരത്തിന്റെ ചരിത്രം പഠിക്കുന്നതില്‍ ആസാദ്‌ അതീവ തല്‍പരനായിരുന്നു. മുസ്ലീം മതതത്വശാസ്ത്രങ്ങളുടെ ആഴവും പരപ്പും ആത്മാര്‍ത്ഥമായി ഗ്രഹിച്ചു. നിസാമി കോഴ്സ്‌ 1902 ല്‍ പൂര്‍ത്തിയാക്കി.

 

അറബി, ഉറുദ്ദു, പേര്‍ഷ്യന്‍, ഇംഗ്ലീഷ്‌ മറ്റ്‌ ചില യൂറോപ്യന്‍ ഭാഷകള്‍ എല്ലാം ഭാഷാ പഠനത്തിലൂടെ കരസ്ഥമാക്കി. രസതന്ത്രം, ജ്യോതിശാസ്ത്രം, ഫിലോസഫി, ദൈവശാസ്ത്രം, ചരിത്രം, മാനവസംസ്കാരം എന്നിവ ശാസ്ത്രപഠനത്തിലൂടേയും നേടി. വായനയും എഴുത്തും ജീവിത വ്രതമായി എടുത്തു. കവിതാ രചന, പത്രപ്രവര്‍ത്തനം, പരിഭാഷാ പ്രവര്‍ത്തനം എന്നിവയില്‍ ആസാദ്‌ വ്യാപൃതനായി. കൗമാരകാലത്തു തന്നെ പണ്ഡിതനെന്ന നിലയിലും കവിയെന്ന നിലയിലും ആസാദ്‌ കീര്‍ത്തി നേടി. നയ്‌രംഗിആലം, ലിസാനു സിദ്ധിഖ്‌ എന്നീ മാസികകള്‍ അദ്ദേഹത്തിന്റെ പത്രാധിപത്യത്തില്‍ പുറത്തിറങ്ങി. അന്നൊരു തൂലികാനാമം സ്വീകരിച്ചു അതാണ്‌ 'അബുള്‍ കലാം ആസാദ്‌' - സ്വതന്ത്ര ശബ്ദത്തിന്റെ ഉടമ. അബുള്‍ കലാം മൊഹിയുദ്ദീന്‍ അഹമ്മദ്‌ എന്നാണ്‌ മുഴുവന്‍ പേര്‌. മൗലികമായ സാഹിത്യവാസനയും ആത്മീയ പ്രബുദ്ധതയും വിശ്വാസദാര്‍ഢ്യവും അബുള്‍ കലാം ആസാദിന്റെ അനുപമമായ വ്യക്തിത്വത്തിന്റെ ഘടകങ്ങളായിരുന്നു.

 

എന്നാല്‍ സ്വാതന്ത്ര്യമെന്ന നക്ഷത്രമാണ്‌ അദ്ദേഹത്തിന്റെ ജീവിതഗതിയെ നിയന്ത്രിച്ചത്‌. വിദ്യാഭ്യാസം തികച്ചും സാഹിത്യപ്രധാനമായിരുന്ന അക്കാലത്ത്‌ സാഹിത്യവിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ മാത്രമല്ല അദ്ദേഹം മുതിര്‍ന്നത്‌. വിജ്ഞാനപ്രദമായ ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തുകയും യാഥാസ്ഥികതയുടെ ചിതല്‍പ്പുറ്റിനകത്ത്‌ സ്വയം മറഞ്ഞിരുന്ന മുസ്ലിങ്ങളെ ഉണര്‍ത്തി അവരില്‍ ദേശീയബോധവും ഉത്പതിഷ്ണ മനഃസ്ഥിതിയും വളര്‍ത്താന്‍ ശ്രമിച്ചു. സാമൂഹിക പരിഷ്കരണത്തിന്‌ ഒരായുധമാകണം തന്റെ പ്രസിദ്ധീകരണങ്ങള്‍ എന്നദ്ദേഹത്തിന്‌ നിര്‍ബന്ധമുണ്ടായിരുന്നു. ഇടക്കിടെ ലോകസഞ്ചാരം ചെയ്യാന്‍ അവസരം ലഭിച്ചതുകൊണ്ട്‌ വൈജ്ഞാനിക ഗ്രന്ഥകാരന്മാരുമായും വിശ്വപണ്ഡിതരുമായും അറിവ്‌ പങ്കിടാന്‍ കഴിഞ്ഞു.

 

മതപരമായ കാര്യങ്ങളില്‍ ആസാദ്‌ പ്രകടിപ്പിച്ച അറിവും പാണ്ഡിത്യവും വലിയ മതപണ്ഡിതന്മാരില്‍പ്പോലും അത്ഭുതാദരങ്ങള്‍ ഉളവാക്കി. അദ്ദേഹം തര്‍ജ്ജമ ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്തു. ജനഹൃദയങ്ങളില്‍ ദേശീയബോധം ഉണര്‍ത്തുന്നതിലും വളര്‍ത്തുന്നതിലും ബഹുജന സമ്പര്‍ക്കമാധ്യമങ്ങള്‍ക്ക്‌ വഹിക്കാന്‍ കഴിയുന്ന ഫലപ്രദമായ പങ്കിനെപ്പറ്റി ആസാദിന്‌ നല്ല ബോധമുണ്ടായിരുന്നു. ആസാദ്‌ 1912 ല്‍ 'അല്‍-ഹിലാല്‍' എന്ന പേരില്‍ ഉറുദ്ദു ദിനപ്പത്രം ആരംഭിച്ചു.അല്‍-ഹിലാലിലൂടെ പുറത്തുവന്ന ആശയങ്ങള്‍ ഇടിമുഴക്കം പോലെ എങ്ങും ഞെട്ടിച്ചു. ഇന്ത്യക്കാരെ ഒന്നിപ്പിക്കാനും ആ ഐക്യം ദേശീയബോധം കൊണ്ട്‌ അരക്കിട്ട്‌ ഉറപ്പിക്കാനും അല്‍-ഹിലാല്‍ ശ്രമിച്ചു. ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അല്‍-ഹിലാല്‍ പത്രം നിരോധിക്കപ്പെട്ടു. അല്‍-ബലാഗ്‌ എന്ന പേരില്‍ ആസാദ്‌ മറ്റൊരു പത്രം ആരംഭിച്ചു.

 

രാജ്യരക്ഷാനിയമപ്രകാരം ആസാദ്‌ ബംഗാള്‍ വിട്ടുപോകണമെന്ന്‌ 1916 ല്‍ മാര്‍ച്ച്‌ 22 ന്‌ സര്‍ക്കാര്‍ കല്‍പ്പന പുറപ്പെടുവിച്ചു. ആസാദ്‌ 1916 മാര്‍ച്ച്‌ 30 ന്‌ കൊല്‍ക്കത്തയില്‍ നിന്ന്‌ ബീഹാറിലേക്ക്‌ പുറപ്പെട്ടു. തടങ്കലില്‍ നിന്നും മോചിതനായ ആസാദ്‌ 1920 ജനുവരി മുതല്‍ 18 മാസക്കാലം സ്വാതന്ത്ര്യസമരത്തിന്റെ സന്ദേശവുമായി നിരന്തരം സഞ്ചരിച്ചു. ഇതിനിടയില്‍ ഡല്‍ഹിയില്‍ വെച്ച്‌ ആസാദ്‌ ആദ്യമായി ഗാന്ധിജിയെ കണ്ടു. കുഴഞ്ഞുമറിഞ്ഞ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം നിര്‍ദ്ദേശിക്കാനുള്ള അസാമാന്യമായ കഴിവും പ്രാവീണ്യവുമാണ്‌ ആസാദിനെ ഗാന്ധിജിയോടടുപ്പിച്ചത്‌. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ സന്ദേശം ജനഹൃദയങ്ങളില്‍ എത്തിക്കുന്നതിനായി ഗാന്ധിജി ഒരു കൊടുങ്കാറ്റുപോലെ രാജ്യത്തുടനീളം പൊതുയോഗങ്ങളില്‍ പങ്കെടുത്ത പര്യടനത്തില്‍ അബുള്‍ കലാം ആസാദും പങ്കാളിയായി.


ദേശീയപ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിനും ദൃഢമായി ഊട്ടിയുറപ്പിക്കുന്നതിനും കോണ്‍ഗ്രസ്‌ വളന്റിയര്‍മാര്‍ക്ക്‌ ആധികാരികമായ പരിശീലനം നല്‍കേണ്ടത്‌ അനുപേക്ഷണീയമാണെന്ന പക്ഷക്കാരനായിരുന്നു ആസാദ്‌. 1921 ഡിസംബര്‍ 10 ന്‌ ആസാദ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. ജയില്‍ശിക്ഷ കഴിഞ്ഞ്‌ 1923 ജനുവരി ഒന്നിന്‌ പുറത്തുവന്നു. അക്കൊല്ലം സെപ്തംബറില്‍ ആസാദിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ ഒരു പ്രത്യേക സമ്മേളനം നടന്നു. അന്ന്‌ അദ്ദേഹത്തിന്‌ 35 വയസ്സ്‌ മാത്രമായിരുന്നു. ആസാദിന്റെ നീതിയിലും നിക്ഷ്പക്ഷതയിലും ഉള്‍ക്കാഴ്ചയിലുമുള്ള മതിപ്പാണ്‌ യുവാവായ അദ്ദേഹത്തിന്‌ ഈ പദവി നല്‍കാന്‍ കോണ്‍ഗ്രസ്‌ നേതാക്കളെ പ്രേരിപ്പിച്ചത്‌.
ആസാദിന്റെ അധ്യക്ഷതയില്‍ കൂടിയ ഒരു കോണ്‍ഗ്രസ്‌ സമ്മേളനം കോണ്‍ഗ്രസ്സിലെ സ്വരാജ്‌ പാര്‍ട്ടിക്കാരേയും ഗാന്ധിപക്ഷക്കാരേയും രഞ്ജിപ്പിലെത്തിച്ചു.

 

നിസ്സഹകരണ പ്രസ്ഥാനത്തില്‍ കോണ്‍ഗ്രസ്സിനുള്ള വിശ്വാസം ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയും ചെയ്തു. ഹിന്ദു-മുസ്ലീം മൈത്രി പുനഃസ്ഥാപിക്കുന്നതിന്‌ ആസാദ്‌ നേതൃത്വം നല്‍കി. മുള്‍ട്ടാന്‍ കമ്മിറ്റിയില്‍ അംഗമായി. നാഗപൂരിലെ ലഹള ഒത്തുതീര്‍പ്പാക്കി.ബോംബെ, കല്‍ക്കത്ത തുടങ്ങിയ നിരവധി സ്ഥലങ്ങളില്‍ ഹിന്ദു-മുസ്ലീം മൈത്രി സ്ഥാപിക്കുന്നതിനായി അനുരഞ്ജന സമ്മേളനങ്ങള്‍ ആസാദിന്റെ അധ്യക്ഷതയില്‍ നടന്നു. കൊല്‍ക്കത്തയില്‍ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന യോഗമാണ്‌ സൈമണ്‍ കമ്മീഷനെ ബഹിഷ്കരിക്കുവാന്‍ തീരുമാനിച്ചത്‌. ഗാന്ധിജിയുടെ ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ ആസാദ്‌ മുസ്ലീങ്ങളെ ആഹ്വാനം ചെയ്തു. സിവില്‍ നിയമലംഘനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന്‌ ഗവണ്‍മെന്റ്‌ ആസാദിനെ വിലക്കി. അദ്ദേഹം സമരത്തില്‍ പങ്കെടുത്തതിനെത്തുടര്‍ന്ന്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു.


ബ്രിട്ടീഷ്‌ പാര്‍ലിമെന്റ്‌ 1935 ല്‍ പാസാക്കിയ ഇന്ത്യാ ഗവ. ആക്ട്‌ അനുസരിച്ച്‌ പൊതുതിരഞ്ഞെടുപ്പ്‌ നടന്നു. പാര്‍ലമെന്ററി ബോര്‍ഡ്‌ അംഗം എന്ന നിലയില്‍ ബംഗാള്‍, ബീഹാര്‍, യു.പി, പഞ്ചാബ്‌, സിന്ധു, വടക്കുപടിഞ്ഞാറെ അതിര്‍ത്തി സംസ്ഥാനം എന്നിവിടങ്ങളിലെ ഭരണപരമായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതല ആസാദിനായിരുന്നു. ബീഹാറിലെ രാംഗറില്‍ 1940 ല്‍ ആസാദിന്റെ അധ്യക്ഷതയില്‍ നടന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും എടുത്തു. ഇന്ത്യയ്ക്ക്‌ പരിപൂര്‍ണ്ണ സ്വാതന്ത്ര്യവും കോണ്‍സ്റ്റിറ്റിയുവെന്റ്‌ അസംബ്ലിയും വേണമെന്ന്‌ പറഞ്ഞു. ഇന്ത്യന്‍ മുസ്ലീങ്ങളുടെ പ്രശ്നങ്ങളും അദ്ദേഹം യോഗത്തില്‍ വിശകലനം ചെയ്തു. 1939 മുതല്‍ 46 വരെ ആസാദ്‌ കോണ്‍ഗ്രസ്‌ പ്രസിഡണ്ടായി തുടര്‍ന്നു.
1942 ഓഗസ്റ്റ്‌ എട്ടിന്‌ ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്‌ സമ്മേളനം ക്വിറ്റ്‌ ഇന്ത്യാപ്രമേയം പാസാക്കിയതിനെത്തുടര്‍ന്ന്‌ ആസാദ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു.

 

ജയില്‍വാസങ്ങള്‍ക്കിടയിലാണ്‌ ആസാദ്‌ തന്റെ ഭൂരിഭാഗം കൃതികളും രചിച്ചിട്ടുള്ളത്‌. ആസാദിന്റെ ഇരുപതിലധികം ഗ്രന്ഥങ്ങളുണ്ട്‌. 'തര്‍ജ്ജുമാനുല്‍ ഖുര്‍-ആന്‍', 'തസ്കിറെ' എന്നീ കൃതികള്‍ ലോകപ്രസിദ്ധങ്ങളാണ്‌. 'ഗുബാരി-കതിര്‍' ഉറുദുവിലെ മാസ്റ്റര്‍ പീസാണ്‌. 'കുരുവികളുടെ കഥ' പ്രസിദ്ധമായ രചനയാണ്‌. ഇടക്കാല ഗവണ്‍മെന്റ്‌ രൂപീകരിച്ചപ്പോള്‍ ആസാദ്‌ ആദ്യം അതില്‍ ചേര്‍ന്നില്ല. ഭരണത്തിന്‌ പുറത്തുനിന്ന്‌ സംഘടനയെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെയും ശക്തിപ്പെടുത്താനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഗാന്ധിജിയുടേയും മറ്റു നേതാക്കന്മാരുടേയും നിര്‍ബന്ധപ്രകാരം 1947 ജനുവരിയില്‍ ആസാദ്‌ ഇടക്കാല മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയായി ചേര്‍ന്നു. സ്വതന്ത്ര ഭാരതത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന മന്ത്രിസഭയില്‍ ആസാദ്‌ വിദ്യാഭ്യാസ-ശാസ്ത്ര-ഗവേഷണവകുപ്പ്‌ മന്ത്രിയായി.

 

ഈ വകുപ്പ്‌ കൈകാര്യം ചെയ്തതിനു പുറമെ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡര്‍, പ്രധാനമന്ത്രിയുടെ മുഖ്യോപദേഷ്ടാക്കളിലൊരാള്‍ എന്നീ നിലകളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. യുനെസ്കോയുടെ സ്ഥാപകാംഗങ്ങളിലൊന്നായി ഇന്ത്യയെ നിയോഗിച്ചത്‌ ആസാദിനുണ്ടായിരുന്ന ആഭിമുഖ്യം കൊണ്ടാണ്‌. ഇന്ത്യയിലെ യുനെസ്കോ പദ്ധതികള്‍ വളര്‍ത്താന്‍ സഹകരിച്ചു. പാരീസില്‍ 1951 ല്‍ നടന്ന യുനെസ്കോ സമ്മേളനത്തില്‍ പങ്കെടുത്തു പ്രസംഗിക്കുമ്പോള്‍ അദ്ദേഹം ഊന്നല്‍ കൊടുത്തത്‌ വിവിധ രാഷ്ട്രങ്ങളുടെ സാംസ്കാരികമായ ഒത്തുചേരലിനായിരുന്നു. താന്‍ ആര്‍ജ്ജിച്ച ജ്ഞാനവും സിദ്ധിയും മാതൃഭൂമിക്കു വേണ്ടി വിനിയോഗിക്കാന്‍ മൗലാനാ അബുള്‍ കലാം ആസാദ്‌ സന്നദ്ധനായിരുന്നു. വിദ്യാഭ്യാസ മന്ത്രിയായിരിക്കെ 1958 ഫെബ്രുവരി 22 ന്‌ താന്‍ സ്നേഹിച്ച രാജ്യത്തോടും ലോകത്തോടും വിടപറഞ്ഞു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls