ജീവകാരുണ്യം ചെയ്താല്‍ മര്‍ദ്ദിക്കുന്ന പൊലീസ്‌

Imageകേരളത്തിലെ പൊലീസുകാരെക്കൊണ്ട്‌ നാട്ടുകാര്‍ സ്വൈര്യംകെടുകയാണ്‌. ഹെല്‍മെറ്റ്‌ വേട്ടയെന്ന പേരില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കും. മദ്യപിച്ച്‌ വാഹനമോടിക്കുന്നവരെ പിടിക്കാനെന്ന പേരില്‍ നല്ല സമരിയാക്കാരെപ്പോലും നീചമായി മര്‍ദ്ദിക്കുന്നു.

പൊലീസിന്റെ വിക്രിയകളില്‍ മനംമടുത്ത്‌ സി.പി.എമ്മുകാരനായ എം.എല്‍.എ ആഭ്യന്തരമന്ത്രിക്ക്‌ പരാതിക്കത്ത്‌ നല്‍കുന്നു. 'ജനകീയ പൊലീസ്‌' എന്നാണ്‌ സര്‍ക്കാര്‍ ഭാഷ്യം. രാജ്യത്തെ ഏറ്റവും മികച്ച പൊലീസും ഇതാണെന്ന്‌ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അവകാശപ്പെടുന്നു.
നിരപരാധിയുടെ മീശ പറിക്കുന്ന പൊലീസും ബലാത്സംഗ പൊലീസും കൈക്കൂലി പൊലീസും സ്പിരിറ്റ്‌ കള്ളക്കടത്തിന്‌ അകമ്പടി പോകുന്ന പൊലീസും കേരളത്തില്‍ മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. ലോക്കപ്പ്‌ മര്‍ദ്ദനവും ഉലക്കപ്രയോഗവും കേരളാ പൊലീസിന്റെ ക്രൂരതകളുടെ കഴിഞ്ഞകാല കഥകളാണ്‌. ഇടതുഭരണത്തിന്‍കീഴില്‍ പൊലീസ്‌ ജനകീയമായപ്പോള്‍ ഇത്തരം ഒറ്റപ്പെട്ട പഴയ സംഭവങ്ങളേക്കാള്‍ പൊലീസ്‌ സംവിധാനം അപ്പാടെ വഷളായിരിക്കുകയാണ്‌. ജനങ്ങളുടെ മനസ്സില്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കാനാണ്‌ ചില പൊലീസുകാര്‍ സാമൂഹികവിരുദ്ധരെപ്പോലെ പെരുമാറുന്നതെന്ന്‌ മാര്‍ക്സിസ്റ്റ്‌ എം.എല്‍.എ പറഞ്ഞേക്കാം.

 

എന്നാല്‍ ജനങ്ങളോട്‌ ഭരണകൂടം പ്രകടിപ്പിക്കുന്ന മമതയും താല്‍പര്യവും പൊലീസുകാരിലൂടെ പ്രതൃക്ഷപ്പെടുകയാണെന്ന്‌ വേണം കരുതാന്‍. കായംകുളത്ത്‌ കഴിഞ്ഞദിവസമുണ്ടായ ഒരു ദാരുണസംഭവം തന്നെ പരിശോധിക്കുക. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ ചികിത്സിക്കുകയും സഹായിക്കുകയും ചെയ്ത ഒരു ഡോക്ടറെ സ്ഥലത്തെ സബ്‌ ഇന്‍സ്പെക്ടറും പൊലീസുകാരും കൂടി ക്രൂരമായി മര്‍ദ്ദിക്കുകയും രാത്രി നടുറോഡില്‍ വലിച്ചിഴയ്ക്കുകയും പൊലീസ്‌ സ്റ്റേഷനില്‍ കൂട്ടിക്കൊണ്ടുപോയി കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അപകടത്തില്‍ പരിക്കേറ്റവരെ സഹായിക്കാനും ചികിത്സിക്കാനും താന്‍ ആരാണെന്ന ഭാവത്തിലായിരുന്നു കായംകുളം പൊലീസ്‌ സ്റ്റേഷനിലെ സബ്‌ ഇന്‍സ്പെക്ടര്‍ അശോക്‌ കുമാറിന്റെയും സംഘത്തിന്റെയും പെരുമാറ്റം.


കായംകുളത്തെ ക്രിസ്റ്റോസ്‌ ആശുപത്രിയുടമ ഡോ. പോള്‍ ചാണ്ടിയാണ്‌ ആഭ്യന്തരമന്ത്രി മാതൃകാപൊലീസ്‌ എന്ന്‌ അവകാശപ്പെടുന്ന സംസ്ഥാനത്തെ ജനകീയ പൊലീസിന്റെ കൈത്തരിപ്പിന്‌ ഇരയായത്‌. പാതിരാ കഴിഞ്ഞും തന്റെ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന രോഗികളെ ഉറക്കമിളച്ച്‌ ചികിത്സിച്ചുകൊണ്ടിരിക്കുകയായിരുന്നു ഡോ. പോള്‍ ചാണ്ടി. രാത്രി രണ്ടരമണിയോടെ ദേശീയപാതയിലൂടെ വന്ന ഒരു കാര്‍ നിയന്ത്രണം വിട്ട്‌ ആശുപത്രിയുടെ മതിലില്‍ ഇടിച്ചു. ശബ്ദം കേട്ട്‌ ഡോ. പോള്‍ ചാണ്ടിയും ആശുപത്രിയിലെ ജീവനക്കാരും പുറത്തുവന്നുനോക്കുമ്പോള്‍ നാലഞ്ചുപേര്‍ അപകടത്തില്‍പ്പെട്ട്‌ പരസഹായത്തിന്‌ കേഴുകയായിരുന്നു. ഒരു ചികിത്സകനായ ആ മനുഷ്യസ്നേഹിയുടെ കര്‍ത്തവ്യബോധം ഉണരുകയും അദ്ദേഹവും കൂട്ടരും അവസരോചിതമായി പ്രവര്‍ത്തിക്കുകയും ചെയ്തു.

 

പരിക്കേറ്റവരെയെല്ലാം തന്റെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രഥമചികിത്സ നല്‍കി. ഗുരുതരാവസ്ഥയില്‍ ആയവരെ വിദഗ്ധ ചികിത്സയ്ക്ക്‌ കൂടുതല്‍ സൗകര്യമുള്ള മറ്റൊരാശുപത്രിയിലേക്ക്‌ ഡോക്ടര്‍ സ്വന്തം വാഹനത്തില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ്‌ സ്ഥലത്തെ പൊലീസ്‌ സബ്‌ ഇന്‍സ്പെക്ടറും കൂട്ടരും അവിടെയെത്തിയത്‌. പടയൊഴിഞ്ഞ പടക്കളത്തില്‍ രക്തദാഹികളായി എത്തുന്ന കഴുകനെപ്പോലെയായിരുന്നു പിന്നീട്‌ പൊലീസിന്റെ വിളയാട്ടം. പരിക്കേറ്റ്‌ നിലവിളിക്കുന്നവരെ വാഹനം തടഞ്ഞ്‌ പൊലീസ്‌ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഡോക്ടര്‍ ഇറങ്ങി കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചപ്പോഴാണ്‌ എസ്‌.ഐ അദ്ദേഹത്തെ പിടിച്ചുതള്ളിയതും കൂടെയുള്ളവര്‍ മര്‍ദ്ദിച്ചതും. ഡോക്ടറെ റോഡിലൂടെ വലിച്ചിഴച്ച്‌ പൊലീസ്‌ ജീപ്പ്പിലേക്ക്‌ എറിഞ്ഞു. തടയാന്‍ ശ്രമിച്ച ആശുപത്രി ജീവനക്കാരെയും ഡോക്ടറുടെ ഭാര്യയെയും മര്‍ദ്ദിച്ചു. പൊലീസ്‌ സ്റ്റേഷനില്‍ കൊണ്ടുചെന്നശേഷം മദ്യപിച്ച്‌ വാഹനമോടിച്ചു എന്ന കുറ്റം ചുമത്തി ഡോക്ടറുടെ പേരില്‍ കള്ളക്കേസെടുക്കാനായി ശ്രമം.


ജീവിതത്തില്‍ ഒരിക്കല്‍പോലും മദ്യപിച്ചിട്ടില്ലാത്ത ഡോക്ടറെ നിരവധി തവണ 'ബ്രീത്തിങ്ങ്‌ ടെസ്റ്റിന്‌' വിധേയനാക്കി. കണ്ണിന്‌ ലാത്തിയടിയും കുത്തുമേറ്റ്‌ അവശനായ ഡോക്ടറും മര്‍ദ്ദനമേറ്റ ഭാര്യയും ഒരു ജീവനക്കാരനും ചികിത്സാര്‍ത്ഥം കായംകുളം ഗവണ്‍മെന്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്‌. ക്രിസ്റ്റോസ്‌ ആശുപത്രിയിലെ സഹപ്രവര്‍ത്തകര്‍ എത്തി ജാമ്യത്തില്‍ ഇറക്കിയാണ്‌ ഡോക്ടര്‍ പോള്‍ ചാണ്ടിയെ ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌.
സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സംഘടിതരാണ്‌. ഗവണ്‍മെന്റുമായി ഉടക്കി ഈയിടെ ചില അവകാശ സമരങ്ങള്‍ നയിച്ചവരാണ്‌ അവര്‍. ഡോക്ടര്‍ പോള്‍ ചാണ്ടിക്ക്‌ പൊലീസില്‍ നിന്ന്‌ നേരിടേണ്ടിവന്ന ക്രൂരമായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച്‌ ഐ.എം.എ സംസ്ഥാന ഘടകം സമരവുമായി രംഗത്തുവരുമെന്നായപ്പോള്‍ ആഭ്യന്തരവകുപ്പ്‌ കായംകുളത്തെ 'മാതൃകാ' പൊലീസുകാരനെ സര്‍വീസില്‍ നിന്ന്‌ സസ്പെന്റ്‌ ചെയ്തു.

 

പൊലീസിലെ സസ്പെന്‍ഷന്‍ നടപടിയുടെ സുഖം സ്വകാര്യമായി പൊലീസുകാരോട്‌ ചോദിച്ചാലറിയാം. ജോലിചെയ്യാതെ വീട്ടിലിരുന്ന്‌ സുഖമായി സബ്സിസ്റ്റന്‍സ്‌ അലവന്‍സ്‌ വാങ്ങി ജീവിക്കാം. അതൊരു ശിക്ഷയല്ല. ജീവകാരുണ്യപരമായി ഉദാരമനസ്കതയോടെ പ്രവര്‍ത്തിച്ച ഡോക്ടറെ അഭിനന്ദിക്കാന്‍ ബാധ്യസ്ഥനായ പൊലീസ്‌ ഉദ്യോഗസ്ഥന്‍ ഏതോ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ അവസരം ലഭിച്ച ആവേശത്തില്‍ ക്രൂരമൃഗത്തെപ്പോലെ ഡോക്ടര്‍ക്കുമേല്‍ ചാടിവീഴുകയായിരുന്നു. കാക്കിയണിഞ്ഞ ഇത്തരം സാമൂഹികവിരുദ്ധര്‍ പൊലീസിന്‌ എന്നും കളങ്കമാണ്‌. നിയമസഭാംഗമായ മാര്‍ക്സിസ്റ്റുകാരന്‍ ശിവന്‍കുട്ടി പൊലീസിനെക്കുറിച്ച്‌ സര്‍ക്കാരിന്‌ നല്‍കിയ പരാതിയേക്കാള്‍ പൈശാചികമാണ്‌ കേരളത്തിലെ പൊലീസിന്റെ അവസ്ഥയെന്ന്‌ കായംകുളം സംഭവം തെളിയിക്കുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls