| വിട പറഞ്ഞു, ആസൂത്രണ ലോകത്തെ വിഖ്യാത ഗുരു |
|
ക്ലീറ്റസ് കാക്കനാട് ആയിരത്തിതൊള്ളായിരത്തി അമ്പത് ഏപ്രില്‍. ആദ്യ പഞ്ചവത്സര പദ്ധതിയുടെ കരടുരേഖയില്‍ വളര്‍ച്ചാനിരക്ക് മന്ദഗതിയിലാക്കിയത് എന്തുകൊണ്ട് എന്ന പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചോദ്യത്തിന് ഉത്തരമേകാന്‍ നിയുക്തനായത് ഒരു യുവ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ആയിരുന്നു. നെഹ്‌റുവിന്റെ മുമ്പില്‍ ആ യുവാവ് വിനയാന്വിതനായി ഇരുന്നു. പ്രധാനമന്ത്രി ചോദ്യം ആവര്‍ത്തിച്ചു. അനുബന്ധമായി ചൈനയുടെ മഹത്തായ കുതിപ്പിനെക്കുറിച്ച് (Great Leap Forward) ചൂണ്ടിക്കാട്ടുകയും ചെയ്തു. 'ഇങ്ങനെയെങ്കില്‍ സ്വതന്ത്രേന്ത്യയ്ക്ക് എന്നാണ് മഹാലക്ഷ്യങ്ങള്‍ സഫലീകരിക്കാനാകുക?' - നെഹ്‌റു ചോദിച്ചു. യുവാവ് എഴുന്നേറ്റു-'സര്‍, ജനാധിപത്യം, അതിവേഗത്തിലുള്ള വികസനം എന്നിവ താങ്കളുടെ മുന്നില്‍ ഞാന്‍ വെയ്ക്കുകയാണെന്നിരിക്കട്ടെ. ഇതിലൊന്ന് തെരഞ്ഞെടുക്കാന്‍ നിര്‍ദ്ദേശിച്ചാല്‍ ഏതായിരിക്കും അങ്ങ് തെരഞ്ഞെടുക്കുക?'
രാജ്യത്തിന്റെ രാഷ്ട്രിയ, സാമ്പത്തിക യാഥാര്‍ത്ഥ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ പ്രധാന്യം നല്‍കേണ്ടത് ഏതിനെന്ന ചോദ്യത്തിന് അതോടെ ഉത്തരം കണ്ടെത്താന്‍ നെഹ്രുവിന് കഴിഞ്ഞു. ചരിത്രംകുറിച്ച ഒരു നിര്‍ണായക തീരുമാനത്തിന് നെഹ്‌റു പച്ചക്കൊടി കാട്ടുമ്പോള്‍ കക്കാടന്‍ നന്ദാനത്ത് രാജ് എന്ന ആ യുവാവ് അവിടെ ഉണ്ടായിരുന്നു, എന്നത്തേയും പോലെ, നിശബ്ദനായി, പിന്നെ വിനയാന്വിതനായി.ഇവിടെനിന്നാണ് കെ.എന്‍ രാജ് എന്ന സാമ്പത്തിക ശാസ്ത്രജ്ഞന്റെ വീക്ഷണഗതികളും സിദ്ധാന്തങ്ങളും രാഷ്ട്രത്തിന്റെ നയപരിപാടികളെ സ്വാധീനിച്ചത്. രാജ് വെറുമൊരു സാമ്പത്തിക വിദഗ്ധന്‍ മാത്രമായിരുന്നില്ല. നിരവധി ശിഷ്യന്‍മാരെ സാമ്പത്തിക പാഠങ്ങളുടെ ഇടുങ്ങിയ കാണാപ്പുറങ്ങളിലൂടെ കൈപിടിച്ച് നടത്തിയ മികച്ച അധ്യാപകന്‍ കൂടിയായിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗം നാളുകളിലും രണ്ട് കര്‍മ്മങ്ങളും ഒരുപോലെ അദ്ദേഹം നിര്‍വ്വഹിച്ചു. മികവുറ്റവരെ കണ്ടെത്തി പരിപോഷിപ്പിച്ചു. നയങ്ങള്‍ രൂപീകരിച്ചു. സ്ഥാപനങ്ങള്‍ക്ക് തുടക്കമിട്ടു.
രാഷ്ട്രത്തിന്റെ സാമ്പത്തിക മനസ്സാക്ഷിക്ക് വീറും ഉണര്‍വും നല്‍കി.
രാജിന്റേത് ക്ഷേമ സാമ്പത്തികശാസ്ത്രം (Welfare Economics) ആണെന്നാണ് അമര്‍ത്യ സെന്നിനെപ്പോലുള്ള പഴയ സഹപ്രവര്‍ത്തകന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളത്. വാസ്തവത്തില്‍ അത് അറിയാതെയായിരുന്നു അദ്ദേഹം അത്തരം നടപടികള്‍ പ്രാവര്‍ത്തികമാക്കിയത്. സാധാരണക്കാരന് വേണ്ട സാമ്പത്തിക പരിപാടികളായിരുന്നു അദ്ദേഹത്തിന്റെ മനസില്‍ ഉരുത്തിരിഞ്ഞിരുന്നത് .പലപ്പോഴും അദ്ദേഹം പറഞ്ഞു: 'നമ്മുടെ സാമ്പത്തിക നിലപാടുകള്‍ പാവങ്ങളെ സഹായിക്കുന്നതായിരിക്കണം'. ഒരു പക്ഷെ അറിയാതെയാണെങ്കിലും ഇതായിരുന്നു അദ്ദേഹത്തെ ക്ഷേമസാമ്പത്തിക ശാസ്ത്രത്തിന്റെ വക്താവാക്കിമാറ്റിയത്.
ആ സാന്നിധ്യം മൂലം ഈ സ്ഥാപനത്തിലേക്ക് നിരവധി പണ്ഡിതര്‍ എത്തി. സംവാദങ്ങളും ചര്‍ച്ചകളും കൊണ്ട് അതിനാല്‍ സ്ഥാപനം സജീവമായി നിലകൊണ്ടു. രാജ്, അമര്‍ത്യാ സെന്‍, ജഗദീഷ് ഭഗവതി, സുഖമോയ് ചക്രവര്‍ത്തി എന്നിവര്‍ ഒരുമിച്ചുണ്ടായിരുന്ന കാലത്താണ് ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സ് ലോകപ്രശസ്തി നേടിയത്. സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുക മാത്രമല്ല അവയ്ക്ക് യഥാര്‍ത്ഥലോകത്തുള്ള പ്രസക്തി കൂടി വിശദീകരിച്ചാണ് രാജ് ക്ലാസ് എടുത്തിരുന്നതെന്ന് അന്നത്തെ വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആസൂത്രണം, നാണ്യപ്പെരുപ്പം, വ്യാവസായിക മുരടിപ്പ് എന്നിവയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കാന്‍ മൂന്നാംലോക രാജ്യങ്ങളിലേക്ക് വിരല്‍ചൂണ്ടുക രാജിന്റെ പതിവ് മാതൃകയായിരുന്നുവെന്ന് ഇന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചും അവിടുത്തെ കാര്‍ഷിക വൃത്തിയെക്കുറിച്ചും അനേകം പഠനങ്ങള്‍ നടത്തിയിരുന്നു രാജ്. മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പഠനം നടത്തവേ ഏറ്റവും ഇഷ്ടപ്പെട്ട ഗുരുനാഥന്‍ മാല്‍ക്കം ആദിശേഷയ്യ പകര്‍ന്നുനല്‍കിയ പൈതൃകമാണ് ഈ വഴിയിലൂടെ നീങ്ങാന്‍ അദ്ദേഹത്തിന് പ്രേരണയേകിയത്.
അതിന്റെ പരിണിതിയാണ് സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസ് (സി.ഡി.എസ്). അച്യുതമേനോന്‍ നല്‍കിയ 30 ലക്ഷം രൂപകൊണ്ടാണ് എല്ലാം തുടങ്ങിയത്. അതുകൊണ്ട് സ്ഥലം വാങ്ങി. പക്ഷേ കെട്ടിടം നിര്‍മിക്കാനും ലൈബ്രറി തയ്യാറാക്കാനും ജീവനക്കാരെ നിയമിക്കാനും തികയില്ലായിരുന്നു. അപ്പോഴാണ് ഭാഗ്യവശാല്‍ ലാറിബേക്കറെ കണ്ടുമുട്ടിയത്. അതോടെ ആ സ്വപ്നം പൂവണിഞ്ഞു. രാജിന്റെ നേതൃത്വം സി.ഡി.എസിലേക്ക് ഒട്ടനവധി പണ്ഡിതരെ എത്തിച്ചു. പാകിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ത്ഥിയായിരുന്ന പ്രൊഫ. ഐ.എസ് ഗുലാത്തി, പി.എച്ച്.ഡി ഇല്ലാത്തതിനാല്‍ ഡല്‍ഹി സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ജോലി നിഷേധിക്കപ്പെട്ട ഡോ. ജഗദീഷ് ഭഗവതി, പില്‍ക്കാലത്ത് ഇക്കണോമിക് വീക്ക്ലി എന്ന പ്രസിദ്ധീകരണം നടത്താന്‍ സഹായിച്ച കെ.എന്‍ കൃഷ്ണരാജ് തുടങ്ങിയവരൊക്കെ സി.ഡി.എസിന്റെ പടികളിലൂടെയാണ് മുകളിലേക്ക് ചുവടുവെച്ചത്.
ഇന്ത്യാ ലീഗ്, ലേബര്‍ പാര്‍ട്ടി, സ്വാതന്ത്ര്യ പ്രസ്ഥാനം എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുക്കാന്‍ കൃഷ്ണമേനോനെ രാജ് അനുഗമിച്ചിരുന്നു. ഇക്കഥകളെല്ലാം രാജിന്റെ മലയാള ആത്മകഥാ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അന്തരിച്ച രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ അടുത്ത സുഹൃത്തായിരുന്നു. പല നേതാക്കളെയും വിമര്‍ശിച്ചിരുന്നെങ്കിലും അവരോടൊക്കെ ആദരവ് നിലനിര്‍ത്തിയിരുന്നുവെന്ന് ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നുണ്ട്. നെഹ്‌റു, കൃഷ്ണമേനോന്‍, ഇന്ദിരാഗാന്ധി, ഇ.എം.എസ് എന്നിവരൊക്കെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെന്ന് പറഞ്ഞാല്‍ ഈ സാമ്പത്തിക അതിമാനുഷന്റെ സൗഹൃദവൈഭവവും അത്ഭുതകരമാകും. ഡല്‍ഹിയില്‍ വൈസ് ചാന്‍സലറായിരിക്കെ ഉണ്ടാക്കിയ കുഴപ്പങ്ങള്‍ക്ക് ഒരിക്കല്‍ ക്ഷമ പറയാന്‍ മുന്‍ പ്രധാനമന്ത്രി വാജ്പേയിയും അദ്ദേഹത്തിനുമുന്നിലെത്തി. നിറഞ്ഞ ചിരിയായിരുന്നു രാജിന്റെ മറുപടി. |
| < മുന്‍ പേജ് | അടുത്തത് > |
|---|

ജനഹിത വികസനത്തിന്റെ രാജസൂക്തം 
-°C 