| പ്രകാശം കെടുന്ന സി.പി.എം |
|
പലതരം കമ്യൂണിസ്റ്റ് കൊടികളും പാര്‍ട്ടികളും ഇന്ത്യയിലുണ്ടെങ്കിലും ഇന്ന് ഇന്ത്യന്‍ കമ്യൂണിസത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മാണ്. സി.പി.എമ്മിന്റെ കമ്യൂണിസ്റ്റ് രഥമോടുന്നതാകട്ടെ മൂന്നു സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വരാറുള്ള ഭരണത്തിന്റെ ചെലവിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നന്മകൊണ്ടുമാണ്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ഇന്ത്യയിലാകെയും സി.പി.എം ഒരുപാട് ചോദ്യങ്ങളെ നേരിടുന്നുണ്ട്. സി.പി.എം എത്രത്തോളം ഇടതുപക്ഷം, സി.പി.എം എത്രത്തോളം സ്വദേശി രാഷ്ട്രീയകക്ഷി, ഒരു കമ്യൂണിസ്റ്റ് കക്ഷിയെന്ന നിലയില്‍ ഇന്ത്യയില്‍ സി.പി.എമ്മിന്റെ സാംഗത്യമെന്ത്, സി.പി.എം അതിന്റെ തൊഴിലാളി പ്രസ്ഥാനത്തെ എവിടെവരെ എത്തിച്ചു, സി.പി.എം ചൈനയിലേക്കു നോക്കുന്നതെന്തിനുവേണ്ടി എന്നിങ്ങനെയുള്ള ഒരുപാട് ചോദ്യങ്ങള്‍ക്ക് സി.പി.എം ഉത്തരം പറയേണ്ടതുണ്ട്. ഉത്തരം പറഞ്ഞ് ഓരോ ദിവസവും തോറ്റുകൊണ്ടിരിക്കുകയാണ്. സി.പി.എമ്മിന്റെ രഥം ഓടാനുള്ള വഴിയറിയാതെ ഇന്ത്യയുടെ രാഷ്ട്രീയ മനസ്സില്‍ ഉഴലുകയാണ്. സി.പി.എമ്മിനും കമ്യൂണിസ്റ്റു പ്രസ്ഥാനത്തിനും ഇന്ത്യന്‍ വഴി നഷ്ടപ്പെട്ടതിന്റെ മുഖ്യകാരണങ്ങള്‍ അന്ധമായ കോണ്‍ഗ്രസ് വിരോധവും ഇറക്കുമതി ചെയ്ത കമ്യൂണിസ്റ്റാശയങ്ങളോടുള്ള കെട്ടുപാടുകളുമാണ്.
ദേശീയകാര്യങ്ങളില്‍ വ്യക്തമായ ഒരു കാഴ്ചപ്പാട് ഒരിക്കലും ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനുണ്ടായിട്ടില്ല. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ കാലഘട്ടം മുതലേ ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും തള്ളിപ്പറഞ്ഞതിന്റെ പിറകിലെ അജ്ഞത പല രൂപങ്ങളിലും ഭാവങ്ങളിലും ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഈ അജ്ഞതയുമായി പശ്ചിമ ബംഗാളിലെ സി.പി.എം ഒരു വഴിത്തിരിവിലെത്തി നില്‍ക്കുന്നു.
ആ അവസരം നിഷേധിച്ചത് അദ്ദേഹത്തിന്റെ പാര്‍ട്ടി തന്നെയാണ്. പാര്‍ട്ടിയുടെ നിഷേധം സഖാവിന്റെ അച്ചടക്കത്തിനുവേണ്ടി അംഗീകരിച്ചുകൊണ്ട്, ആ നിഷേധത്തെ 'ചരിത്രപരമായ മണ്ടത്തരം' എന്നാണ് ജ്യോതി ബസു വിശേഷിപ്പിച്ചത്. ഇന്ത്യന്‍ കമ്യൂണിസത്തിന്റെ ചരിത്രകാരന്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ഒരു വാചകമാണിത്. ഈ സന്ദര്‍ഭത്തെ ജ്യോതിബസു ഇങ്ങനെ വിശേഷിപ്പിച്ചത് തനിക്ക് ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാന്‍ കഴിയാതായിപ്പോയതുകൊണ്ടല്ല, സി.പി.എമ്മിന് അല്ലെങ്കില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഇന്ത്യയില്‍ മേല്‍വിലാസം മാറ്റാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഃഖത്തില്‍ നിന്നാവാം. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ കമ്യൂണിസത്തിന് പുതിയൊരു മേല്‍വിലാസം വേണമെന്ന താല്‍പര്യമില്ലാതെ, പഴകിയതും തെറ്റായതുമായ മേല്‍വിലാസത്തില്‍ തന്നെയാണ് സി.പി.എം പിടിച്ചുനില്‍ക്കുന്നത്. തെറ്റായ മേല്‍വിലാസത്തില്‍ അറിയപ്പെടുകയെന്നത് ഇന്ത്യന്‍ കമ്യൂണിസത്തിന്റെ വിധിയാണ്.
ഇക്കാരണത്താല്‍ സി.പി.എമ്മില്‍ വലിയൊരു വിഭാഗവും സി.പി.എമ്മിനു പുറത്തുള്ള ബംഗാളികളും വെറുക്കുന്ന ഒരാളാണ് സി.പി.എമ്മിന്റെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ഒരു ബംഗാളിക്ക് ഇന്ത്യയില്‍ പ്രധാനമന്ത്രിയാകാനുള്ള അവസരം കൊടുക്കാത്ത ഒരാളായിട്ടാണ് ബംഗാളികള്‍ പ്രകാശ് കാരാട്ടിനെ കരുതുന്നത്. അദ്ദേഹത്തിന്റെ മലയാളി മേല്‍വിലാസം ബംഗാളികളെ ആശയക്കുഴപ്പത്തിലാക്കുന്നു. ആ മേല്‍വിലാസവും സ്വത്വവും നാമമാത്രമാണെന്ന് ബംഗാളികള്‍ക്കറിഞ്ഞുംകൂടാ. ഭാര്യ ഒരു ബംഗാളിയായിരുന്നിട്ടും പ്രകാശ് കാരാട്ടിന് ബംഗാളികളുടെ മനസ്സില്‍ ഇടം കിട്ടിയില്ല.
പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പക്വതയില്ലായ്മയും ജനബന്ധമില്ലായ്മയും ബംഗാളികളെ അമര്‍ഷം കൊള്ളിക്കുന്നുണ്ട്. പ്രകാശ് കാരാട്ട് പിബിയിലും സിസിയിലും വച്ചു പുലര്‍ത്തുന്ന മേല്‍ക്കൈ ബംഗാളികള്‍ ഇഷ്ടപ്പെടുന്നില്ല. പ്രകാശ് കാരാട്ടിന്റെ യാതൊരു നിയന്ത്രണവും മുഖ്യമന്ത്രി ഭട്ടാചാര്യയുടെ മുമ്പില്‍ ചെലവായിട്ടില്ല. അതേ സമയത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ സംസ്ഥാന പാര്‍ട്ടി സെക്രട്ടറിക്കുവേണ്ടി പി.ബി. ചവട്ടിക്കൊരട്ടുകയാണ്. ഇതിന് പി.ബിയില്‍ ചരടുവലിക്കുന്നത് കാരാട്ടിന്റെ അനുസരണയുള്ള ശിഷ്യനായി വര്‍ത്തിക്കുന്ന എസ്. രാമചന്ദ്രന്‍ പിള്ളയാണ്. പതിനെട്ട് കൊല്ലമായി പോളിറ്റ് ബ്യൂറോ അംഗവും അഞ്ച് കൊല്ലമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ കാരാട്ട് പാര്‍ട്ടിക്കകത്ത് തന്റെ ശക്തമായ ഒരു സ്വന്തം പാളയം ഉണ്ടാക്കി വച്ചിട്ടുണ്ട്.
കാരാട്ടിന്റെ കൈകളില്‍ നിന്ന് പാര്‍ട്ടിയെ മോചിപ്പിച്ച് സീതാറാം യച്ചൂരിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി വാഴിക്കാനാണ് ബംഗാളിലെ സി.പി.എം ആഗ്രഹിക്കുന്നത്. സീതാറാം യച്ചൂരി ബംഗാളില്‍നിന്നുള്ള രാജ്യസഭാംഗമാണ്. ആന്ധ്രയില്‍ മേല്‍വിലാസമൊന്നുമില്ലാത്തതുകൊണ്ട് യച്ചൂരി ബംഗാളിനെയാണ് തന്റെ സംസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുന്നത്. കേരളത്തിലെ സി.പി.എം കാരാട്ടിനെയും ബംഗാളിലെ സി.പി.എം സീതാറാം യച്ചൂരിയെയും തലയിലേറ്റുന്നു. ഇരുവരുടെയും രാഷ്ട്രീയവഴികള്‍ തികച്ചും വ്യത്യസ്തവുമാണ്.
നേപ്പാളിലെ മാവോയിസ്റ്റ് പാര്‍ട്ടിയെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരാന്‍ സീതാറാം യച്ചൂരി ശ്രമിച്ചിട്ടുണ്ട്. ചൈനീസ് പക്ഷപാതിയായ യച്ചൂരി തന്നെയാണ് പ്രചണ്ഡയുടെ മുഖ്യ ഉപദേഷ്ടാവ്. അമേരിക്കന്‍ സാമ്രാജ്യത്വ സങ്കല്‍പങ്ങളെ ചൈന മറികടക്കുന്നത് യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നോക്കിക്കാണുന്നത് സീതാറാം യച്ചൂരിയാണ്. പാര്‍ലമെന്ററി ജനാധിപത്യത്തിനകത്ത് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കാസ്ട്രോയ്ക്കും ഷാവേസിനും പറഞ്ഞു മനസ്സിലാക്കിക്കൊടുത്തത് സീതാറാം യച്ചൂരിയാണ്. ലോകത്ത് പലേടത്തും നടക്കുന്ന കമ്യൂണിസത്തിന്റെ ഇന്റര്‍ നാഷണല്‍ ഫോറങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സീതാറാം യച്ചൂരിയാണ്. അദ്ദേഹം അവിടെയൊക്കെ പറയുന്നത് പാര്‍ലമെന്ററി ജനാധിപത്യത്തിനകത്ത് സുഗമമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഏഷ്യയിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ചാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ഇ.വി ശ്രീധരന്‍ 
-°C 