അധരവിപ്ലവകാരികള്‍ നിയമവേദിയില്‍ 'തത്താപിത്ത'

Imageമൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനും അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കുന്നതിനും സര്‍ക്കാരിന്‌ യാതൊരു താല്‍പര്യവും യഥാര്‍ത്ഥത്തില്‍ ഇല്ലെന്ന്‌ വ്യക്തമായി.

മൂന്നാറിലെ മൂന്നാംദൗത്യവും വെറും വാചകക്കസര്‍ത്തും നാടകവുമാണെന്ന്‌ ടാറ്റ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്‍മേല്‍ അഡ്വക്കറ്റ്‌ ജനറല്‍ എടുത്ത നിലപാടില്‍ നിന്ന്‌ തെളിഞ്ഞിരിക്കുകയാണ്‌. കഴിഞ്ഞ ജനുവരി 27-ാ‍ം തീയതി മന്ത്രിസഭാ യോഗം ടാറ്റ കല്ലാര്‍പുഴയില്‍ നിര്‍മ്മിച്ച തടയണ പാരിസ്ഥിതിക ദുര്‍ബല പ്രദേശത്താണെന്ന്‌ വിലയിരുത്തുകയുണ്ടായി. അത്‌ പൊളിച്ചുനീക്കുമെന്ന്‌ മുഖ്യമന്ത്രി ആര്‍ക്കും സംശയം തോന്നാത്തതരത്തില്‍ കൃത്യമായ വാക്കുകളില്‍ വ്യക്തമാക്കുകയും ചെയ്തു. പിറ്റേദിവസം മന്ത്രിസഭാ ഉപസമിതി യോഗം ചേര്‍ന്ന്‌ ഇടുക്കി ജില്ലാ കളക്ടറോട്‌ ടാറ്റ നിര്‍മ്മിച്ച തടയണ നീക്കാന്‍ നിര്‍ദ്ദേശം നല്‍കി. അതനുസരിച്ച്‌ ജനുവരി 29-ാ‍ം തീയതി തടയണ പൊളിച്ചുനീക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ കാണിക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ ജില്ലാ കളക്ടര്‍ ടാറ്റയ്ക്ക്‌ നോട്ടീസ്‌ നല്‍കി.

 

മുപ്പതാം തീയതി മന്ത്രിസഭാ ഉപസമിതിയിലെ അംഗങ്ങള്‍ മൂന്നാര്‍ പ്രദേശം സന്ദര്‍ശിക്കുകയും ടാറ്റയുടെ അനധികൃത നിര്‍മ്മാണങ്ങള്‍ നേരിട്ട്‌ കാണുകയും ചെയ്തു. വൈദ്യുതിവേലി കെട്ടിത്തിരിച്ചതും തടയണ നിര്‍മ്മിച്ചതും നിയമവിരുദ്ധമാണെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ മൂന്നാറില്‍ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു. ഫെബ്രുവരി ഒന്നാംതീയതി മന്ത്രിസഭാ ഉപസമിതി വീണ്ടും തടയണ പൊളിക്കാന്‍ കളക്ടര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കി. പിറ്റേദിവസം മന്ത്രിസഭാ ഉപസമിതി 16 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സമഗ്രമായ റിപ്പോര്‍ട്ട്‌ ക്യാബിനറ്റിന്‌ സമര്‍പ്പിച്ചു. അതില്‍ തടയണ പൊളിക്കണമെന്ന ആവശ്യം എടുത്തുപറഞ്ഞിരുന്നു.


ഇത്രയും സംഭവങ്ങള്‍ക്കൊടുവിലാണ്‌ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി കഴിഞ്ഞ ശനിയാഴ്ച ടാറ്റ നിര്‍മ്മിച്ച തടയണ പൊളിക്കാന്‍ ഉത്തരവിറക്കിയത്‌. ദേവികുളം സബ്‌ കളക്ടര്‍ക്ക്‌ സര്‍ക്കാര്‍ ഉത്തരവ്‌ പ്രകാരം ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം കൈമാറുകയും ചെയ്തു. ഇക്കാര്യങ്ങള്‍ സര്‍ക്കാരിന്റെ നടപടി ക്രമങ്ങളില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളവയാണ്‌. കളക്ടറുടെ നോട്ടീസ്‌ കൈപ്പറ്റിയ കണ്ണന്‍ദേവന്‍ കമ്പനി അതിന്റെ നിയമസാധുതയെ ചോദ്യം ചെയ്തുകൊണ്ട്‌ തടയണ പൊളിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ലാന്‍ഡ്‌ റവന്യൂ ബോര്‍ഡാണ്‌ ടാറ്റയ്ക്ക്‌ ദീര്‍ഘകാല പാട്ടക്കരാറിന്‌ ഭൂമി നല്‍കിയത്‌. ബോര്‍ഡ്‌ അറിയാതെ റവന്യൂ ഉദ്യോഗസ്ഥനായ കളക്ടര്‍ നല്‍കിയ നോട്ടീസ്‌ നിയമപരമായി നിലനില്‍ക്കില്ലെന്ന ടാറ്റയുടെ വാദം കോടതിയില്‍ എത്തിയപ്പോള്‍ ചിട്ടിവരൈ, കുണ്ട്ല എന്നിവിടങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട തടയണകള്‍ പൊളിച്ചുനീക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ്‌ അഡ്വക്കറ്റ്‌ ജനറല്‍ കോടതിയെ അറിയിച്ചത്‌. കളക്ടറുടേത്‌ വെറും നോട്ടീസ്‌ മാത്രമാണെന്ന്‌ കോടതിയില്‍ സര്‍ക്കാര്‍ വിശദീകരിച്ചു.


ടാറ്റ നിര്‍മ്മിച്ച തടയണയും വൈദ്യുതി വേലിയും നിയമവിരുദ്ധമാണെന്ന്‌ ആവര്‍ത്തിച്ച്‌ പറയുകയും മുഖ്യമന്ത്രിയടക്കം അവ പൊളിച്ചുനീക്കുമെന്ന്‌ ജനങ്ങളുടെ മുന്നില്‍ ആണയിടുകയും ചെയ്തശേഷം സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അതിന്‌ കടകവിരുദ്ധമായി നിലപാടെടുത്തു. മൂന്നാര്‍ പ്രശ്നം വീണ്ടും പ്രഹസനമായി തീരുകയാണെന്ന്‌ കാര്യങ്ങള്‍ സൂക്ഷ്മമായി നോക്കുന്നവര്‍ക്ക്‌ മനസ്സിലായി. മന്ത്രിസഭയും മന്ത്രിസഭാ ഉപസമിതിയും ചര്‍ച്ച ചെയ്ത്‌ തീരുമാനിച്ചശേഷമാണ്‌ തടയണ പൊളിക്കാന്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിതാ പി. ഹരന്‍ ഉത്തരവിറക്കിയത്‌. പലദിവസങ്ങളായി നടന്ന അന്വേഷണങ്ങളുടെയും പരിശോധനകളുടെയും ഫയല്‍ പഠനങ്ങളുടെയും വെളിച്ചത്തിലാണ്‌ അത്തരമൊരു ഉത്തരവ്‌ പുറത്തുവന്നത്‌. പക്ഷേ അഡ്വക്കറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ അറിയിച്ചത്‌ തടയണ പൊളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നാണ്‌. നിയമപരമായ കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ അവധാനതയും വീണ്ടുവിചാരവും കാര്യബോധവും പ്രകടിപ്പിക്കാത്തത്‌ ഇത്‌ ആദ്യത്തെ സംഭവമല്ല.

 

റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയ കാര്യം അഡ്വക്കറ്റ്‌ ജനറല്‍ അറിയാതെപോയതെന്ത്‌? സംസ്ഥാനത്ത്‌ നിയമവകുപ്പും റവന്യൂ വകുപ്പും പൊതുഭരണവകുപ്പും തമ്മില്‍ ഒരുവിധത്തിലുമുള്ള ഏകോപനം നടക്കുന്നില്ലെന്ന്‌ അനുമാനിച്ച്‌ നിസ്സാരമായി തള്ളിക്കളയാവുന്ന ഒരു വിഷയമാണോ ഇത്‌? ശനിയാഴ്ച പൊളിക്കാന്‍ തീരുമാനിച്ചിരുന്ന തടയണ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കാട്ടിയ വീഴ്ച മൂലം നടക്കാതെപോയി. ചൊവ്വാഴ്ച വരെ (ഫെബ്രുവരി ഒമ്പത്‌) തല്‍സ്ഥിതി തുടരണമെന്ന്‌ ടാറ്റയുടെ ഹര്‍ജി പരിഗണിക്കവേ കോടതി സര്‍ക്കാരിനോട്‌ നിര്‍ദ്ദേശിച്ചിരിക്കുകയാണ്‌.
ജില്ലാ കളക്ടറുടെ നോട്ടീസ്‌ കാര്യമാക്കാനില്ലെന്ന നിലപാടെടുത്ത എ.ജി ഉച്ചയ്ക്കുശേഷം കേസ്‌ പരിഗണിക്കവേ അഭിപ്രായം മാറ്റി. സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കിയ ഒരു കരണം മറിച്ചിലായിരുന്നു എ.ജിയുടേത്‌.

 

തടയണ നിര്‍മ്മിച്ചതടക്കമുള്ള ടാറ്റയുടെ നടപടികള്‍ പരിശോധിച്ച്‌ റിപ്പോര്‍ട്ട്‌ നല്‍കാനും ആവശ്യമെങ്കില്‍ നിയമനടപടികള്‍ എടുക്കാനുമാണ്‌ ജില്ലാ കളക്ടറോട്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ അഡ്വക്കറ്റ്‌ ജനറല്‍ ഗവണ്‍മെന്റിന്റെ നോട്ടീസിന്‌ വിശദീകരണം നല്‍കി. സര്‍ക്കാര്‍ ഔദ്യോഗികമായി ചെയ്യുന്ന കാര്യങ്ങള്‍ക്ക്‌ നിയമപരിരക്ഷ കിട്ടാതെപോകുന്നത്‌ അച്യുതാനന്ദന്‍ ഗവണ്‍മെന്റിന്റെ നിത്യശാപമായി തീര്‍ന്നിട്ടുണ്ട്‌.ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമുണ്ടാക്കിയ നിയമം സ്വാശ്രയ കോളജുകളെ നിയന്ത്രിക്കാന്‍ വേണ്ടിയുള്ളതായിരുന്നു. അത്‌ കോളജ്‌ മാനേജ്മെന്റ്‌ കോടതിയില്‍ പുഷ്പംപോലെ പറത്തിക്കളഞ്ഞു. സ്വാശ്രയ കോളജുകള്‍ക്ക്‌ ഒരു നിയന്ത്രണനിയമം കൊണ്ടുവരാന്‍ സര്‍ക്കാരിന്‌ ഇനിയും കഴിഞ്ഞിട്ടില്ല. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലും നിയമരഹിത നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റലും അതുപോലെ ഒച്ചപ്പാടും ബഹളവുമായി പര്യവസാനിക്കുമെന്ന്‌ സാമാന്യജനം കരുതിയാല്‍ തെറ്റില്ല.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls