|
എടാടത്ത് രാഘവന്‍
ഇന്ത്യയിലെ മുഴുവന്‍ വീടുകളിലും ഒരാള്‍ക്കെങ്കിലും ഒരു വര്‍ഷത്തില്‍ 100 ദിവസം തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ നടപ്പിലാക്കിയ ഒരു വിപുലമായ ജനകീയ പദ്ധതിയാണ് ദേശീയ ഗ്രാമീണ തൊഴിലുറപ്പ്
എന്ന പേരില്‍ ആരംഭിക്കുകയും മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്ന പേരില്‍ തുടരുകയും ചെയ്യുന്ന ഈ വിപ്ലവകരമായ പരിപാടി. എന്നാല്‍ കേരളത്തില്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടി തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഇതിനെ ദുരുപയോഗപ്പെടുത്താനും, സാധാരണക്കാരായ ഇതിലെ അംഗങ്ങളെ ചേര്‍ത്ത് യൂണിയനുകള്‍ രൂപീകരിച്ച് പാര്‍ട്ടിയുടെ ചട്ടുകമാക്കി മാറ്റാനുമുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഈ കുത്സിതനീക്കങ്ങളുടെ പിന്നിലെ രാഷ്ട്രീയ- സാമ്പത്തിക ചൂഷണത്തെ ചൂണ്ടിക്കാണിക്കുകയാണ് ഇവിടെ.ഒരു ദരിദ്രകുടുംബത്തിന് വര്‍ഷത്തില്‍ ചുരുങ്ങിയത് 12,500 രൂപയെങ്കിലും വരുമാനം ലഭ്യമാക്കുക എന്നതിനുപുറമെ തൊഴില്‍ ലഭിക്കുവാനുള്ള അവകാശം പൗരന്മാര്‍ക്കും, ആ ബാധ്യത ഏറ്റെടുക്കാന്‍ ഗവണ്‍മെന്റിനേയും ചുമതലപ്പെടുത്തുകയും ചെയ്യുന്ന ഒരു നിയമനിര്‍മ്മാണത്തിലൂടെയാണ് ദേശീയ തൊഴിലുറപ്പ് പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്. ഇത്തരം ഒരു പദ്ധതിയെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുമുമ്പേ തന്നെ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യുകയുണ്ടായി. 2002-ല്‍ ഗുഹവാത്തിയില്‍ സോണിയാഗാന്ധിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സമ്മേളനത്തിലാണ് തൊഴിലുറപ്പ് പദ്ധതിയുടെ കരട് രൂപരേഖ തയ്യാറാക്കുവാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. 2003 ല്‍ മൗണ്ട് അബുവിലും, തുടര്‍ന്ന് ശ്രീനഗറിലും നടന്ന സമ്മേളനങ്ങളിലും ഈ പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ച തുടരുകയും അന്തിമരൂപം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 2004 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഒരു പ്രധാന വാഗ്ദാനമായി കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഈ പദ്ധതിയെ അവതരിപ്പിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ ഒരു പ്രമുഖ വാഗ്ദാനം എന്ന നിലയ്ക്ക് ഈ പദ്ധതി കഴിയുന്നത്ര വേഗത്തില്‍ പ്രവൃത്തിപഥത്തില്‍ എത്തിക്കാന്‍ സോണിയാഗാന്ധിയും മന്‍മോഹന്‍സിംങ്ങും കാണിച്ച ആര്‍ജ്ജവമാണ് ലോകത്തിന് തന്നെ മാതൃകയായി പരിണമിച്ച ഈ പദ്ധതി.
2006 ല്‍ ഇന്ത്യയിലെ 200 ജില്ലകളില്‍ ആരംഭിച്ച പദ്ധതിവഴി 137 ലക്ഷം കുടുംബങ്ങള്‍ക്കാണ് തൊഴില്‍ നല്‍കാന്‍ കഴിഞ്ഞത്. 6500 കോടി രൂപയാണ് ആ വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തൊഴില്‍ നല്‍കാനായി വിനിയോഗിച്ചത്. മാത്രമല്ല അഞ്ചരലക്ഷത്തോളം ഗ്രാമീണവികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിക്കുകയും ചെയ്തു. ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യവികസനം, കനാലുകള്‍, ജലസേചന സൗകര്യങ്ങള്‍, റോഡുകള്‍, വരള്‍ച്ചാ പ്രതിരോധന പരിപാടികള്‍, നീര്‍ച്ചാലുകള്‍, നീര്‍ത്തടങ്ങളുടെ പുനരുദ്ധാരണം, പ്രളയക്കെടുതി നടപടികള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവ വൃത്തിയാക്കി സംരക്ഷിക്കല്‍ തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ സംരംഭത്തിലൂടെ തുടക്കമിടുകയും ചെയ്തു.
ഈ പദ്ധതി ആരംഭിച്ചതുമുതല്‍ ഇതിലേക്ക് ആവേശപൂര്‍വ്വം ജനങ്ങള്‍ അണിനിരക്കുകയാണ്. പ്രത്യേകിച്ച് സ്ത്രീകള്‍. ഇതുവരെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം നാലരകോടി ജനങ്ങള്‍ ഇതില്‍ അംഗങ്ങളായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേരളത്തിലാകട്ടെ ഏകദേശം അഞ്ചുലക്ഷം പേരും. ഇതിലും സ്ത്രീകള്‍ തന്നെ ബഹുഭൂരിപക്ഷം. ഈ വര്‍ഷത്തെ ബജറ്റില്‍ 39,100 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ നീക്കിവെച്ചത്. ഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ് തൊഴിലുറപ്പ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. എങ്കിലും സമ്പാദ്യശീലം, കൂട്ടായ്മ, നേതൃത്വപാടവശേഷി എന്നിവ വളര്‍ത്തിയെടുക്കുവാനും ഈ പദ്ധതി വിഭാവനം ചെയ്യുന്നു.
ഒട്ടനവധി ജീവിതപ്രയാസങ്ങളില്‍പെട്ട് വലയുന്ന ജനസമൂഹത്തിന് കിട്ടിയ ഒരു അനുഗ്രഹവര്‍ഷമായിട്ടാണ് ഈ പരിപാടിയെ ജനം കണ്ടത്. അതിന്റെ തെളിവാണ് 125 രൂപ കൂലി ആയിട്ടുപോലും ആവേശപൂര്‍വ്വം ആളുകള്‍ ഇതിലേക്ക് ഒഴുകിയെത്തുന്നത്. പണി കഴിഞ്ഞാല്‍ കൂലി കിട്ടാന്‍ കാത്തുകിടക്കേണ്ട ആവശ്യമില്ല. ഓരോ പ്രവൃത്തിപൂര്‍ത്തീകരിക്കുമ്പോഴും തങ്ങളുടെ വേതനം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നു, തനിക്ക് ആവശ്യമുള്ളപ്പോള്‍ പിന്‍വലിക്കുവാനുമുള്ള സൗകര്യങ്ങളോടുകൂടിയാണ് ഈ പദ്ധതി പുരോഗമിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ കരട് രൂപം തയ്യാറായപ്പോള്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും മിനിമം കൂലിയെക്കുറിച്ച് ആരായുകയും, സംസ്ഥാന സര്‍ക്കാരുകള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തതായിട്ടാണ് അറിയുന്നത്. അതുപ്രകാരം കേരളം 125 രൂപയും, പശ്ചിമബംഗാള്‍ 87.50 രൂപയുമാണ് മിനിമം കൂലിയായി പറഞ്ഞിട്ടുള്ളത്. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുകയും 125 രൂപയായി നിജപ്പെടുത്തുകയുമാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്.തൊഴിലുറപ്പ് പദ്ധതി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും വളരെ പ്രതിബദ്ധതയോടെ നടപ്പാക്കുകയും, ഇതുവരെയുണ്ടാവാത്ത ഒരു ഉണര്‍വ് സാധാരണ ജനങ്ങളില്‍ നിന്ന് ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഈ പദ്ധതി കൊണ്ടുവന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേയും നടപ്പിലാക്കിയ കേന്ദ്ര സര്‍ക്കാറിനെയും അകമഴിഞ്ഞ് അഭിനന്ദിക്കുകയും, സഹായിക്കുകയും ചെയ്തു.
ദൗര്‍ഭാഗ്യമെന്ന് പറയട്ടെ നമ്മുടെ കേരളം ഈ പദ്ധതി നടപ്പാക്കുന്നതില്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കാത്തതുമൂലം അനുവദിക്കുന്ന തുകയുടെ പകുതിപോലും ചെലവ് ചെയ്യാന്‍ സാധിച്ചില്ല എന്നത് ഒരു ദുഃഖസത്യമത്രെ! ഇതിന്റെ പ്രതിഫലനമായിരുന്നു ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ വന്‍ വിജയത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടായ വന്‍ പരാജയത്തെ വിലയിരുത്തിയ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയും, പോളിറ്റ് ബ്യൂറോയും ഇത്ര തിളക്കമാര്‍ന്ന വിജയത്തിന് കോണ്‍ഗ്രസിനെ സഹായിച്ചത് തൊഴിലുറപ്പ് പദ്ധതിയാണെന്ന് പരസ്യമായി അംഗീകരിക്കുകയും ചെയ്തു. ഇങ്ങനെ വിലയിരുത്തിയ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തങ്ങള്‍ക്ക് ആധിപത്യമുള്ള സംസ്ഥാനങ്ങളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഈ പദ്ധതിയെ രാഷ്ട്രീയവത്കരിക്കാനും അട്ടിമറിക്കാനും കാലക്രമേണ ഈ പദ്ധതിയെതന്നെ നശിപ്പിക്കുവാനുമുള്ള ഗൂഢപ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 'തങ്ങള്‍ ആര്‍ക്കും ഒന്നും നല്‍കില്ല, നല്‍കുന്നവനെ നശിപ്പിക്കുകയും' ചെയ്യുമെന്ന ദുഷ്ട മനസ്സുകളുടെ ചിന്ത അതിക്രൂരം തന്നെ.ഇതിനായി കേരളത്തില്‍ തങ്ങള്‍ ഭരിക്കുന്ന പഞ്ചായത്തുകളില്‍ ആരംഭിച്ച വൃത്തികെട്ട പ്രവര്‍ത്തനമാണ് ഇതിലെ അംഗങ്ങളെ വിളിച്ച് ചേര്‍ത്ത് ഇല്ലാ കഥകള്‍ പറഞ്ഞ് കൊടുത്തും, സമരത്തിലൂടെ 160 രൂപയും 200 രൂപയും ആക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചും ഇവരെ ഇളക്കിവിടാനുള്ള ശ്രമം നടത്തുന്നത്.
എന്നാല്‍ കേരളത്തില്‍ 100 ദിവസമെന്നത് 25 തൊഴില്‍ദിനംപോലും നല്‍കാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിനോ, മാര്‍ക്സിസ്റ്റ് ഭരണപഞ്ചായത്തുകള്‍ക്കോ സാധിച്ചിട്ടില്ല. എന്നിട്ടാണ് 200 ദിവസം ജോലി ആവശ്യപ്പെട്ട് ഈ പാവങ്ങളെ സമരത്തിനിറക്കി വെയില്‍ കൊള്ളിക്കുന്നത്. 125 രൂപ കൂലി ലഭിക്കുന്ന ഈ പാവങ്ങളില്‍നിന്നും 10 രൂപ മുതല്‍ 25 രൂപവരെ ഇവര്‍ പിരിച്ചെടുക്കുന്നു അഥവാ പിടിച്ചെടുക്കുന്നു. ഇങ്ങനെ ഒരു പദ്ധതിയില്‍നിന്നും 50,000 രൂപ മുതല്‍ 1,25,000 ലക്ഷം വരെ പാര്‍ട്ടി നേതാക്കള്‍ സംഭരിക്കുന്നു. രാവിലെ മുതല്‍ വൈകുന്നേരംവരെ പണിയെടുത്ത് കരയ്ക്ക് കയറുന്ന തൊഴിലാളികളുടെ മടിക്കുത്ത് പിടിച്ച് അവരുടെ അദ്ധ്വാനത്തിന്റെ പങ്ക് പറ്റി സുഖജീവിതം ആസ്വദിക്കുന്ന പാര്‍ട്ടിയിലെ നേതാക്കളും, കുട്ടിനേതാക്കളും ഇതും ഭീമമായ ഒരു വരുമാന മാര്‍ഗ്ഗമായി മാറ്റുകയാണ്. ശവശരീരത്തില്‍ നിന്നുപോലും തൊലിപൊളിച്ചെടുക്കാന്‍ മടിക്കാത്ത ഇവര്‍ ഇതും ഇതിലപ്പുറവും ചെയ്യുമെന്നതില്‍ അതിശയിക്കാനില്ല. മറ്റൊരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കട്ടെ. ഒരു വര്‍ഷത്തില്‍ നൂറുദിവസം തൊഴില്‍ കൊടുക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കിവെക്കുന്ന തുക അത്ഭുതാവഹമാണ്. യാതൊരു പരിമിതിയുമില്ലാതെയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നത്. ഒരുപൈസപോലും സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതിക്കുവേണ്ടി ചെലവഴിക്കേണ്ടതില്ല. എന്നാല്‍ 125 രൂപയില്‍ നിന്നും 160 രൂപയും, 200 രൂപയും ആയി ഉയര്‍ത്തണമെന്ന് പറയുന്നവര്‍ കേരളത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് കേരളസര്‍ക്കാരിന് 25 രൂപയോ, 50 രൂപയോ കൂടി കൊടുക്കുവാന്‍ സാധിക്കും. ആയതിന് ആരും എതിരല്ല. അത് യൂണിയനുണ്ടാക്കി തൊഴിലാളികളെ തെരുവിലിറക്കുന്നതിനുപകരം തങ്ങളുടെ സര്‍ക്കാറിനെക്കൊണ്ട് നടത്തിക്കുകയാണ് വേണ്ടത്. അല്ലാതെ ഈ പദ്ധതിയെ തുരങ്കം വെക്കാന്‍ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഈ തൊഴിലാളികളെ ഉപകരണമാക്കുകയല്ല വേണ്ടത്.
തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളില്‍നിന്നും മെമ്പര്‍ഷിപ്പും, വരിസംഖ്യയും, സംഭാവനയും പിരിച്ചെടുത്ത് കീശയിലാക്കാനുള്ള ആര്‍ത്തിപിടിച്ച നീക്കത്തെ ഈ പദ്ധതിയിലെ അംഗങ്ങള്‍ എതിര്‍ത്തു തോല്‍പിക്കണം. നിയമവിധേയമായ ഈ പദ്ധതിയുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകളെ തിരിച്ചറിയുവാന്‍ നമുക്ക് കഴിയണം. കിട്ടുന്ന അന്നംപോലും മുടക്കി പട്ടിണിയും, ദാരിദ്ര്യവും പെരുപ്പിച്ച് അത് കാട്ടി പാട്ടപ്പിരിവ് നടത്തിക്കൊഴുക്കുന്ന നേതാക്കളുടെ തനിനിറം തിരിച്ചറിയുവാനും നമുക്ക് കഴിയട്ടെ. |