|
കോഴിക്കോട്: മാറാട് ഒന്നാം കലാപത്തിനിടെ തെക്കേതൊടി ഷിംജിത്ത് കൊല്ലപ്പെട്ട കേസില്‍ കോടതി കുറ്റക്കാരായി കണ്ടെത്തിയ 16 പ്രതികളില്‍ ഏഴുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മറ്റുള്ളവര്‍ അഞ്ചുവര്‍ഷം കഠിനതടവ് അനുഭവിക്കണം.
വിചാരണപൂര്‍ത്തിയാക്കിയ 20 പ്രതികളില്‍ നാലുപേരെ കോടതി കഴിഞ്ഞ ദിവസം വെറുതെ വിട്ടിരുന്നു. പ്രതികളില്‍ അഞ്ചുപേര്‍ രണ്ടാം കലാപത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ഇന്നലെ രാവിലെ മാറാട് പ്രത്യേക കോടതി ജഡ്ജി കെ.പി പ്രസന്നകുമാരിയാണ് കേസില്‍ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചത്. കേസിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, ഏഴ്, ഒമ്പത്, 20 പ്രതികള്‍ക്കാണ് ജീവപര്യന്തം. സീമാമൂന്റകത്ത് ലത്തീഫ് (41), പള്ളിത്തൊടി അബ്ദുള്‍ റിസാല്‍(29), നാലുകുടിപ്പറമ്പില്‍ മനാഫ്(28), സീമാമൂന്റകത്ത് നൗഫല്‍(29), സീമാമൂന്റകത്ത് മനാഫ്(31), എര്‍ജുവിന്റകത്ത് ഷാഫി (36), സീമാമൂന്റകത്ത് അന്‍ഫി (36) എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. ഇവരില്‍ സീമാമൂന്റകത്ത് ലത്തീഫ്, പള്ളിത്തൊടി അബ്ദുള്‍ റിസാല്‍ എന്നിവര്‍ രണ്ടാംകലാപത്തില്‍ ശിക്ഷിക്കപ്പെട്ടവരാണ്. ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ലത്തീഫ് ഒഴികേയുള്ള ആര്‍പ്രതികള്‍ 48,000 രൂപ പിഴയൊടുക്കണം. ആയുധ നിയമത്തിലെ വകുപ്പുകളനുസരിച്ചുകൂടി ശിക്ഷയുള്ളതിനാല്‍ ലത്തീഫ് 53,000 രൂപ പിഴയടക്കണം. അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മറ്റുപ്രതികള്‍ 17,000യും ഇതില്‍ ആയുധ നിയമപ്രകാരം ശിക്ഷയുള്ള താജുദ്ദീന്‍ 23,000രൂപയും പിഴയടക്കണം. പ്രതികളില്‍ നിന്ന് ഈടാക്കുന്ന പിഴസംഖ്യയില്‍ നിന്ന് രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട ഷിംജിത്തിന്റെ അമ്മയ്ക്ക് നല്‍കാനും വിധിയായിട്ടുണ്ട്. സീമാമൂന്റകത്ത് താജുദ്ദീന്‍(33), സഹോദരനായ ഗഫൂര്‍(37), എര്‍ജുവിന്റകത്ത് സക്കീര്‍(31), സീമാമൂന്റകത്ത് ശിഹാബുദ്ദീന്‍(30), തലക്കലകത്ത് മുസ്തഫ(37), പരീച്ചന്റകത്ത് സെയ്തലവി (35), എര്‍ജുവിന്റകത്ത് ശിഹാബ്(33), സീമാമൂന്റകത്ത് ഷറഫുദ്ദീന്‍(27), അരയന്‍വീട്ടില്‍ ആനു (31), എന്നിവരെയാണ് അഞ്ചുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചത്. ഇതില്‍ സെയ്തലവി, ഷറഫുദ്ദീന്‍, താജുദ്ദീന്‍ എന്നിവരും രണ്ടാം മാറാട് കലാപത്തില്‍ ശിക്ഷിക്കപ്പെട്ട് സെന്‍ട്രല്‍ജയിലില്‍ കഴിയുകയാണ്. കൊലപാതകം, ആയുധവുമായി സംഘം ചേരല്‍, വീട് അതിക്രമിച്ച് കടക്കല്‍, സാമുദായിക സ്പര്‍ധവളര്‍ത്തല്‍, വീടിന് തീവെക്കല്‍തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒന്നും അഞ്ചും പ്രതികള്‍ക്കെതിരെ ആയുധ നിയമമനുസരിച്ചും കുറ്റം ചുമത്തിയിട്ടുണ്ട്.
2002 ജനുവരി മൂന്നിന് രാത്രി 8.15 ഓടെയാണ് തെക്കേത്തൊടി ഷിംജിത്ത് (17) കൊല്ലപ്പെട്ടത്. പള്ളിത്തൊടി മൊയ്തീന്‍കോയയുടെ മകന്‍ യൂനുസ്(21) കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെയായിരുന്നു കൊലപാതകം. ഇരുമ്പുവടി, വാള്‍, കത്തി, കൊടുവാള്‍, പന്തം എന്നിവയുമായി ഒരു സംഘം വീടിനകത്തുകയറി ആക്രമിക്കുകയായിരുന്നു. ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട് വിചാരണപൂര്‍ത്തിയാക്കി വിധിപറഞ്ഞ ആദ്യ കൊലക്കേസാണ് ഇത്. 22 തൊണ്ടികളും 49 രേഖകളും ഹാജരാക്കി. 29 സാക്ഷികളെ വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി ഡി രവിയും പ്രതികള്‍ക്കുവേണ്ടി പി കെ വര്‍ഗീസ്, എം ടി സമീര്‍ എന്നിവരും ഹാജരായി. |