|
ജനിതക വിളകളെപ്പറ്റിയുള്ള ആശങ്കയകറ്റണം: ഡോ. എംഎസ് സ്വാമിനാഥന്‍ |
|
തിരുവനന്തപുരം: ജനിതക മാറ്റം വരുത്തി ഉത്പാദിപ്പിക്കുന്ന കാര്‍ഷിക വിളകളെപ്പറ്റി ഉയര്‍ന്നിട്ടുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് നിയന്ത്രണ സംവിധാനം വേണമെന്ന് പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ.എം.എസ്. സ്വാമിനാഥന്‍ ആവശ്യപ്പെട്ടു.
97-ാം മത് ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായ സംഘടിപ്പിച്ച 'ഭക്ഷണവും ഭക്ഷ്യസുരക്ഷയും' എന്ന വിഷയത്തെ ആസ്പദമാക്കി ബി.സി.ഗുഹ അവാര്‍ഡ് സ്മാരക പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തരീക്ഷ ഊഷ്മാവിലുണ്ടാകുന്ന ഒരു ഡിഗ്രി സെന്റിഗ്രേഡ് ഉയര്‍ച്ചപോലും ആരോഗ്യസ്ഥിതിയില്‍ പ്രശ്നങ്ങള്‍ സ്യഷ്ടിക്കുന്നുവെന്ന് 'ഭൗമതാപനത്തിന്റേയും സാമ്പത്തിക മാന്ദ്യത്തിന്റേയും മാറ്റുന്ന കാലത്തെ ഭക്ഷ്യ പോഷണ അരക്ഷിതാവസ്ഥ'-� എന്ന പ്രബന്ധം അവതരിപ്പിച്ച ഡോ.വി.പ്രകാശ് (ഡയറക്ടര്‍, സെന്‍ട്രല്‍ ഫുഡ് ടെക്നോളജിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) അഭിപ്രായപ്പെട്ടു. ഭക്ഷണക്രമങ്ങളില്‍ വന്ന വ്യതിയാനം മൂലം 60 വയസില്‍ സംഭവിക്കേണ്ട വാര്‍ദ്ധക്യം ഇപ്പോള്‍ 40 ല്‍ തന്നെ ആരംഭിക്കുന്നു. ഇത് നേരിടുന്നതിന് പരമ്പരാഗത ഭക്ഷണക്രമം സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഭക്ഷണത്തില്‍ ധാതു വിഭവങ്ങള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സ്പഷ്ടമായ് വിവരിക്കുന്നതായിരുന്നു ചെന്നൈ സുന്ദര്‍ കെമിക്കല്‍സിലെ ടെക്നിക്കല്‍ ഡയറക്ടര്‍ ഡോ.മാളവിക വിനോദ്കുമാര്‍ അവതരിപ്പിച്ച പ്രബന്ധം. നമ്മുടെ രാജ്യത്ത് 3 വയസില്‍ താഴെ പ്രായമുള്ള 38.4% കുട്ടികള്‍ക്കും വേണ്ടരീതിയില്‍ ധാതു പോഷണം ലഭിക്കുന്നില്ല. 33% സ്ത്രീകളും ആവശ്യമായതിനേക്കാള്‍ കുറഞ്ഞ ബോഡിമാസ് ഇന്‍ഡക്സ് ഉള്ളവരാണ്. 56.21% സ്ത്രീകള്‍ക്ക് വിളര്‍ച്ചയുള്ളതായ് പഠനങ്ങള്‍ വ്യക്തമാക്കുന്നു എന്ന് ഡോ.മാളവിക വ്യക്തമാക്കി. 30%. ശിശുക്കളും ഭാരക്കുറവോടെയാണ് ജനിക്കുന്നത്. കുഞ്ഞിന് ഭാരം കുറവാണെങ്കില്‍ ജനനം എളുപ്പമാകും എന്ന അബദ്ധ ധാരണമൂലം പല സ്ത്രീകളും ഗര്‍ഭകാലത്ത് ഭക്ഷണം കഴിക്കാന്‍ വിമുഖത കാട്ടുന്നു എന്നും ഈ പ്രവണത പുതുതലമുറയെ ദോഷകരമായ് ബാധിക്കുന്നു എന്നും ഡോ.മാളവിക ചൂണ്ടിക്കാട്ടി. ഡോ.മാളവിക വിനോദ്കുമാറിന് ബി.സി.ഗുഹ അവാര്‍ഡ് ഡോ.എം.എസ്.സ്വാമിനാഥന്‍ വേദിയില്‍ വച്ച് സമ്മാനിച്ചു.
|