| കേരളം പിന്നോട്ട്-2 |
|
നിസാര്‍ മുഹമ്മദ് മരുന്നുകള്‍ പര്‍ച്ചേസ് ചെയ്യുന്നതും കാര്യക്ഷമമായി ആസ്പത്രികളിലെത്തിക്കുന്നതും ഇതോടെ അവതാളത്തിലായി. പകര്‍ച്ചവ്യാധി നിയന്ത്രണ സെല്‍ അടച്ചുപൂട്ടി മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ പ്രവര്‍ത്തിക്കുന്ന എപ്പിഡെമിക് സെല്ലിന് ചുമതല നല്‍കിയതോടെ പകര്‍ച്ചവ്യാധികളെ സംബന്ധിച്ച വിവരങ്ങളും പ്രതിരോധ സംവിധാനങ്ങളും താളംതെറ്റി. അനന്തരം പകര്‍ച്ചവ്യാധി സംബന്ധിച്ച് അനുവദിച്ച ഫണ്ടിന്റെ കണക്കും റിപ്പോര്‍ട്ടും നല്‍കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാരിന്റെ പകര്‍ച്ചവ്യാധി നിയന്ത്രണ സംസ്ഥാനങ്ങളുടെ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നും കഴിഞ്ഞദിവസം കേരളം പുറത്തായി.മന്ത്രിമാരുടെ കസേരകള്‍ തെറിക്കുന്നതും പുതിയ സ്ഥാനാരോഹണങ്ങള്‍ക്കും കൂടി 2009 വേദിയായി. എന്നാല്‍ വികസന മുരടിപ്പിന്റെ ഉറവിടം തേടിപ്പോയാല്‍ തമ്മിലടിയും തര്‍ക്കങ്ങളും അഴിമതിക്കഥകളും മാത്രം ചര്‍ച്ച ചെയ്യുന്ന ഒരു പാര്‍ട്ടിയും ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന മുന്നണിയും ഇനിയും പാഠം ഉള്‍ക്കൊള്ളുന്നില്ലെന്ന വസ്തുത വിസ്മരിക്കാനാവില്ല.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കേസില്‍ പ്രതിയായ പിണറായി വിജയനെ പൊളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തിക്കൊണ്ട് കേന്ദ്ര നേതൃത്വം തുടരുന്ന തെറ്റുതിരുത്തല്‍ പാര്‍ട്ടി അണികളിലും ജനങ്ങളിലും പരിഹാസമാണ് ഉണ്ടാക്കിയത്. ഇക്കാരണത്താല്‍ തന്നെ തെറ്റുതിരുത്തല്‍ പരിശ്രമങ്ങളൊക്കെ ജലരേഖയാവുമെന്ന് പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും ഒരേപോലെ ബോധ്യമായി. സിപിഎമ്മില്‍ നിന്ന് ആശയസമരം നടത്തി പുറത്തുപോയവര്‍ വളരെ മുമ്പേ ഉന്നയിച്ച പ്രശ്നങ്ങള്‍ വസ്തുനിഷ്ഠമായിരുന്നുവെന്നും അവരുടെ വിമര്‍ശനങ്ങള്‍ ശരിയായിരുന്നുവെന്നും പരോക്ഷമായി അംഗീകരിക്കുകയാണ് തെറ്റുതിരുത്തലിലൂടെ സിപിഎം നേതൃത്വം ചെയ്യുന്നത്.കൂനിന്‍മേല്‍കുരുവെന്ന പോലെയാണ് സിപിഎമ്മിന്റെ മുന്നണി ബന്ധങ്ങള്‍ സംബന്ധിച്ച് 2009-ലുണ്ടായ പ്രശ്നങ്ങള്‍. തീവ്രവര്‍ഗീയ കക്ഷിയായ പിഡിപിയുമായി കേരള സംസ്ഥാന കമ്മിറ്റി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം പാര്‍ട്ടിയെ ശരിക്കും വെള്ളം കുടിപ്പിച്ചു.
പാര്‍ട്ടിയുടെ പിബി അംഗവും കേരള മുഖ്യമന്ത്രിയുമായിരുന്ന ഇകെ നായനാരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയത് ഉള്‍പ്പെടെയുള്ള കേസുകളില്‍ ഉള്‍പ്പെട്ട പിഡിപിക്കാരെ സംരക്ഷിക്കാന്‍ ഈ ഐക്യം പാര്‍ട്ടി നേതൃത്വം മറയാക്കി എന്നതും നിസാരമായി കാണാനാവില്ല.സിപിഎമ്മിന്റെ വിശ്വാസ്യത ജനങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ നഷ്ടപ്പെടുത്തുകയായിരുന്നു ഇതിലൂടെ സംഭവിച്ചത്. ഇടതുപക്ഷ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയസാധ്യതയെപ്പോലും ഈ കൂട്ടുകെട്ട് വന്‍തോതില്‍ ബാധിച്ചു. പിഡിപിയുമായുണ്ടാക്കിയ തെരഞ്ഞെടുപ്പ് സഖ്യം അവസരവാദപരമായതുകൊണ്ട് പാര്‍ട്ടി അണികളില്‍ നിന്നുപോലും നേതൃത്വം ഒറ്റപ്പെട്ടു. പണ്ടേ തന്നെ തകര്‍ന്നുപോയ പിഡിപിക്ക് ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെ സഹായിക്കാനുമായില്ല. പിഡിപിയുമായി ഉണ്ടാക്കിയ ബന്ധത്തിന്റെ പേരില്‍ ജനതാദളും സിപിഐയും ഐഎന്‍എല്ലും പരസ്യമായി തന്നെ ഇടഞ്ഞു.
ഇടതുമുന്നണിയിലെ ഐക്യം താറുമാറായി, പരമ്പരാഗത മതേതര വോട്ടുകള്‍ ഇടതുമുന്നണിക്ക് നഷ്ടമായി. യുഡിഎഫ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയത് ഇതിന്റെ ഫലമായാണ്. 30 കൊല്ലത്തിനിടയില്‍ ഒരിക്കലും തോറ്റിട്ടില്ലാത്ത വടകര പാര്‍ലമെന്റ് മണ്ഡലംപോലും സിപിഎമ്മിന് കൈമോശം വന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി 1939ല്‍ രൂപം കൊണ്ട പിണറായി പാറപ്പുറത്തെ ബൂത്തില്‍പോലും ചരിത്രത്തിലാദ്യമായി യുഡിഎഫ് ലീഡ് നേടി. തൊട്ടുപിന്നാലെ നടന്ന കണ്ണൂര്‍ അടക്കമുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ സീറ്റ് പിടിച്ചെടുക്കാന്‍ ഏതറ്റം വരെ പോയിട്ടും സിപിഎമ്മിന് തോറ്റ് നാണം കെടേണ്ടിവന്നു.ദേശീയരാഷ്ട്രീയത്തില്‍ നിന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും ഒരേപോലെ ഒറ്റപ്പെട്ടുകഴിഞ്ഞ സിപിഎമ്മിന് ആഭ്യന്തരമായും ബാഹ്യമായും നേരിടേണ്ടിവരുന്ന പ്രതിസന്ധികള്‍ ഇവിടെ അവസാനിക്കുന്നില്ല.
മുതലാളിത്ത വികസനത്തോടുള്ള സമീപനം, വര്‍ഗീയ, രാഷ്ട്രീയത്തോടുള്ള നിലപാട്, അഴിമതി അടക്കമുള്ള തിന്മകള്‍ പാര്‍ട്ടി കേഡര്‍മാരെ സ്വാധീനിക്കുന്നതെങ്ങനെ ചെറുക്കാം എന്ന പ്രശ്നം, സംഘടനക്കകത്ത് രൂപപ്പെടുന്ന ഉള്‍പ്പോരുകള്‍, നവലിബറല്‍ സാമ്പത്തിക സമീപനം സ്വീകരിക്കണമെന്ന നേതൃത്വത്തിന്റെ പിടിവാശി ഇതെല്ലാം പാര്‍ട്ടിക്ക് മുന്നിലെ കീറാമുട്ടികളാണ്. 2010ല്‍ നടക്കാനിരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിടേണ്ടിവരുമെന്ന ഭയം ഇപ്പോഴേ നേതൃത്വത്തെ ബാധിച്ചുകഴിഞ്ഞു. ചുരുക്കത്തില്‍ 2009 സിപിഎമ്മിന്റെ തകര്‍ച്ചക്ക് തുടക്കമിട്ട കാലമാണ്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

ലാവ്ലിന്‍ മുതല്‍ പിണറായി വരെ 
-°C 