തെലുങ്കാന കൊണ്ടുവരുന്ന വിഘടന സാധ്യതകള്‍

Imageവി.പി. രമേശന്‍
പ്രാദേശികമായ പിന്നോക്കാവസ്ഥയ്ക്ക്‌ പുതുസംസ്ഥാനം എന്ന മരുന്ന്‌ പ്രായോഗികമല്ലെന്ന്‌ ചത്തീസ്ഗഡും ഉത്തരാഖണ്ഡും ജാര്‍ഖണ്ഡും തെളിയിച്ചുകഴിഞ്ഞു.

അഴിമതിയും ദുര്‍ഭരണവുമാണവിടെ. ജാര്‍ഖണ്ഡ്‌ മുക്തിമോര്‍ച്ചയുണ്ടാക്കിയത്‌ ബീഹാറിലെ ഗിരിവര്‍ഗഭാഗങ്ങളെ ചേര്‍ത്ത്‌ ജാര്‍ഖണ്ഡാക്കാനാണ്‌. ജാര്‍ഖണ്ഡുണ്ടാക്കി ബി.ജെ.പി ഷിബുസോറനെ സന്തോഷിപ്പിച്ചെങ്കിലും അദ്ദേഹം മുഖ്യമന്ത്രിയായി വന്‍ അഴിമതിനടത്തി ക്രിമിനല്‍ കുറ്റങ്ങള്‍ ചെയ്ത്‌ അഴിയ്ക്കകത്തായി. സ്വന്തം കുടുംബം നന്നായി എന്നതല്ലാതെ ജാര്‍ഖണ്ഡ്‌ എന്ന സംസ്ഥാനമോ അവിടത്തെ ജനങ്ങളോ ജീവിതദുരിതങ്ങളില്‍ നിന്നും ഒട്ടും മുക്തരായില്ല. പ്രാദേശികമായ പിന്നോക്കാവസ്ഥ ചൂഷണം ചെയ്ത്‌ ജനങ്ങളെ ഇളക്കിവിടുന്ന പ്രാദേശിക ദുഷ്ടരാഷ്ട്രീയക്കാരാണ്‌ ഇന്ത്യയെ പലതുണ്ടുകളാക്കി മാറ്റുന്നത്‌. മുഖ്യമന്ത്രികസേരതന്നെ ഉന്നം. ചന്ദ്രശേഖരറാവു ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയുടെ ഗോഷ്ഠികള്‍ കാണിച്ചുതുടങ്ങി.

 

ഇന്ത്യയുടെ ആസൂത്രണത്തിലും ബഡ്ജറ്റിങ്ങിലും വന്‍ പുന:രാലോചന വേണ്ടിയിരിക്കുന്നു. സമ്പത്തിന്റെ സമതുലിതമായ വിതരണം എന്നതിലുപരി ദുര്‍ബ്ബലമായ പ്രദേശങ്ങള്‍ക്ക്‌ മുന്‍ഗണന നല്‍കിയുള്ള വികസനപ്രക്രിയത്വരിതപ്പെടുത്തിയാല്‍ അസംതൃപ്തരായ വിഭാഗങ്ങള്‍ ഉണ്ടാവില്ല. പുതിയ സംസ്ഥാനവാദക്കാരൊക്കെ തങ്ങള്‍ക്ക്‌ ഭരണത്തിലും സമ്പത്തികപ്രക്രിയയിലും അര്‍ഹമായ പങ്ക്‌ കിട്ടുന്നില്ല എന്ന ആവലാതിക്കാരാണ്‌. ഈ ആവലാതിയുണ്ടാക്കിയാണ്‌ കുറുക്കന്‍ രാഷ്ട്രീയക്കാര്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്‌. ഭാരതഭൂഖണ്ഡം വടക്കോട്ട്‌ അതിരുകളില്ലാതെ കിടക്കുന്നു എന്ന്‌ ഭൂപടം വരച്ച്‌ നാഗ്പൂരില്‍ വച്ചിരിക്കുന്ന സംഘപരിവാറിന്റെ സന്താനമായ ബി.ജെ.പി സര്‍ക്കാരാണ്‌ ഇന്ത്യയെ ശിഥിലമാക്കുന്നവിധത്തില്‍ അവരുടെ എന്‍.ഡി.എ ഭരണകാലത്ത്‌ സംസ്ഥാനങ്ങളെ നുറുക്കിമാറ്റിയത്‌.


ലഡാക്ക്‌ ബുദ്ധമതക്കാര്‍ക്കും, ജമ്മൂ ഹിന്ദുവിനും, കാശ്മീര്‍ മുസ്ലീമിനുമെന്ന ടൈഫിക്കേഷന്‍ ഫോര്‍മുല പറഞ്ഞത്‌ സാക്ഷാല്‍ ലാല്‍ കൃഷ്ണ അദ്വാനിയാണ്‌. രണ്ടോമൂന്നോ ലോക്സഭാസീറ്റെന്ന നീചലക്ഷ്യമായിരുന്നുഅതിനുപിന്നില്‍. ഈ നീച ചിന്തയുടെ പ്രതിഫലനമാണ്‌ മായാവതിയുടെ ബൂഡേല്‍ഖണ്ടും, ഹരിത്പ്രദേശും, പൂര്‍വ്വാഞ്ചലും എന്ന യു.പി. വിഭജനവാദം. ചന്ദ്രശേഖരറാവുവിനെപോലെ തന്നെ ഹരിത്പ്രദേശുണ്ടാക്കി മുഖ്യമന്ത്രിയാവാന്‍ സ്വപ്നം കണ്ടുനടക്കുന്നത്‌ ചൗധരി ചരണ്‍സിംഗിന്റെ മകന്‍ അജിത്സിംഗാണ്‌. പലമുന്നണികളിലും മാറിമാറി നിന്നിട്ടും ചിലവാകാതെ നില്‍ക്കുന്ന രാഷ്ട്രീയലോക്ദളിന്റെ നേതാവ്‌. ഉത്തര്‍പ്രദേശം ഇന്നത്തെ അവസ്ഥയില്‍ ഭരിയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നാണ്‌ കുമാരി മായാവതി പറയുന്നത്‌. അത്ര ബുദ്ധിമുട്ടാണെങ്കില്‍ കുമാരി വിഷമിച്ചുഭരിയ്ക്കാതെ സന്യാസത്തിനിറങ്ങണം. ആരുനിര്‍ബന്ധിച്ചു ചക്രവര്‍ത്തിനിയാവാന്‍.

 

85 സീറ്റുണ്ടായിരുന്ന യു.പി. യോഗ്യന്മാര്‍ നന്നായി ഭരിച്ച സ്ഥലമാണ്‌.
ഇനി മഹാരാഷ്ട്രയിലുണ്ട്‌ വിദര്‍ഭ സ്വപ്നം കണ്ടുനടക്കുന്നവര്‍. പരുത്തി കൃഷിക്കാരന്റെ കണ്ണീരുകാണിച്ചാണ്‌ വിലപേശുന്നത്‌. തമിഴ്‌നാട്ടില്‍ പട്ടാളിമക്കള്‍ കക്ഷി നേതാവ്‌ രാംദോസിനും മുഖ്യമന്ത്രി സ്വപ്നം തുടങ്ങിയിരിയ്ക്കുന്നു. രാജസ്ഥാനില്‍ മരുപ്രദേശം ഉണ്ടാക്കിയാല്‍ കൊള്ളാമെന്നും പറഞ്ഞ്‌ ചിലരുണ്ട്‌. ആസ്സാമും ബംഗാളും പകുത്ത്‌ ഗ്രേറ്റര്‍ കൂച്ച്‌ ബിഹാറും, ആസ്സാമില്‍ നിന്നുതന്നെ ബോഡോലാന്റും, ബീഹാറില്‍ നിന്ന്‌ ഇനിയൊരു മിഥിലാഞ്ചലും, കര്‍ണ്ണാടകയില്‍ കൂര്‍ഗും, ഗുജറാത്തില്‍ സൗരാഷ്ട്രയും, യു.പി-ബീഹാര്‍ വീണ്ടും പകുത്ത്‌ ഭോജ്പൂരൂം സ്വപ്നം കാണാന്‍ ആളുകളുണ്ട്‌ ഇന്ന്‌ ഇന്ത്യയില്‍. കൂടെ ഒളിനാഗന്മാരുമുണ്ട്‌. ബി.ജെ.പിക്ക്‌ പുതുസംസ്ഥാനങ്ങളുടെ സൃഷ്ടിയില്‍ ഇരട്ടത്താപ്പുണ്ട്‌.

 

മഹാരാഷ്ട്രയില്‍ ശിവസേന ശക്തമായി എതിര്‍ക്കുന്നതിനാല്‍ വിദര്‍ഭയ്ക്ക്‌ ബി.ജെ.പിയില്ല. ഗുജറാത്തെന്ന സ്വന്തം തട്ടകം മുറിയ്ക്കാന്‍ ബി.ജെ.പി തയ്യാറല്ല. ബീഹാറില്‍ ജെ.ഡി (യു) എന്ന സഖ്യകക്ഷിയെ പിണക്കാതിരിയ്ക്കാന്‍ ബീഹാര്‍ വിഭജിയ്ക്കാനും ബി.ജെ.പിക്കാരനില്ല. ഇന്ത്യയെ നാനാവിധമാക്കാന്‍ ഇന്ത്യയുടെ പൂര്‍വ്വചരിത്രത്തെയാണ്‌ ഈ ദുഷ്ടശക്തികള്‍ ഉപയോഗിക്കുന്നത്‌. ഉദാഹരണത്തിന്‌ ബുണ്ഡേല്‍ഖണ്ഡുണ്ടായാല്‍ അവിടം കൊണ്ട്‌ അത്‌ നില്‍ക്കില്ല. ചരിത്രത്തില്‍ കനവെ്ജുണ്ട്്‌. ഗ്വാളിയോറുണ്ട.്‌ ഖജൂരാവോ ഉണ്ടായേക്കും. ജെയിന്‍, ക്ഷത്രിയ തുടങ്ങിയ വംശക്കാര്‍ക്ക്‌ അവരുടേതായ സാമ്രാജ്യമോഹങ്ങള്‍ ഉണ്ടാവാം. ഇനിയുമുണ്ട്‌.ബുണ്ഡേല്‍ഖണ്ഡില്‍ 9 സംസ്ഥാനങ്ങള്‍ 1901 ല്‍ തന്നെ ഉണ്ടായിരുന്നു. ദാര്‍ച്ച, പന്ന, സാംതാര്‍, ചര്‍വാരി, ഛത്രപൂര്‍, ഡാദിയ, ബിജാവര്‍, അജൈഗാര്‍, രേവ എന്നിവയാണ്‌ അത്‌.

 

ഇന്ത്യ എന്നറിപ്പബ്ലിക്കിനെ തകര്‍ത്തുതരിപ്പണമാക്കാന്‍ ധാരാളമാണ്‌ നമ്മുടെ മുന്‍ചരിത്രവും ഭൂമിശാസ്ത്രവും.1952 ഡിസംബര്‍ 19 ന്‌ ആദ്യപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു പുതിയ ആന്ധ്രയുണ്ടാക്കി പ്രഖ്യാപനം നടത്തി. മദ്രാസ്‌ സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന പ്രദേശങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ തമിഴ്‌, തെലുങ്ക്‌, കന്നട, മലയാളം എന്നിവ സംസാരിക്കുന്നവരുടെ സംസ്ഥാനങ്ങളാക്കി. 1.10.1953 ല്‍ കൂര്‍ണ്ണൂല്‍ തലസ്ഥാനമാക്കി ആന്ധ്രസംസ്ഥാനമുണ്ടായി. ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പോറ്റിശ്രീരാമലു നിരാഹാരമിരുന്ന്‌ 59-ാ‍ം ദിവസം മരിച്ചതിനുശേഷമാണ്‌ നെഹ്‌റു ഭാഷാടിസ്ഥാനത്തില്‍ മദ്രാസ്‌ സംസ്ഥാനത്തെ പകുത്തത്‌. 1.11.1956 ലാണ്‌ ഹൈദ്രാബാദ്‌ നൈസാമിന്റെ സാമ്രാജ്യമായിരുന്ന തെലുങ്കാന ആന്ധ്രയോട്‌ ചേര്‍ത്ത്‌ ഇന്നത്തെ ആന്ധ്രാപ്രദേശുണ്ടായത്‌.

 

ഇന്നിപ്പോള്‍ സംസ്ഥാനങ്ങളെ രണ്ടാക്കാനും മൂന്നാക്കാനും വെണമെങ്കില്‍ പലവിധമാക്കാനും തുടങ്ങുന്നത്‌ പിന്നോക്കാവസ്ഥയും വികസനമില്ലായ്മയും പറഞ്ഞാണെങ്കില്‍ അതിനുമുന്‍കൂര്‍ ജാമ്യമെടുത്ത്‌ ചന്ദ്രശേഖരറാവു പറഞ്ഞുകഴിഞ്ഞു. തെലുങ്കാനുക്കാരുടെ ആത്മാഭിമാനപ്രശ്നമാണ്‌ പുതിയ സംസ്ഥാനം. വ്യവസായനഗരങ്ങളും നാലുവരിപുതിയ റോഡുകളും ഹൈവേകളും പാലങ്ങളും വന്നതുകൊണ്ട്‌ ഞങ്ങള്‍ക്ക്‌ ഞങ്ങളുടെ സംസ്ഥാനം എന്ന ആവശ്യം പിന്‍വലിക്കാനാവില്ലത്രേ. ചന്ദ്രശേഖരറാവുവിന്‌ ഹൈദ്രാബാദിലിരുന്ന്‌ നൈസാമിനെപ്പോലെ ഭരിയ്ക്കണം. 2 എം.പിയും 10 എം.എല്‍.എമാരുമുള്ള ഒരുപാര്‍ട്ടിക്കാരന്റെ മാനസീകരോഗമാണ്‌ തെലുങ്കാനാസംസ്ഥാനമെന്ന നിലയിലായിരിയ്ക്കുന്നു കാര്യങ്ങള്‍. ആന്ധ്രയും തെലുങ്കാനക്കാരും തമ്മില്‍ അധികാരകാര്യത്തില്‍ പോരിന്റെ ചരിത്രവുമുണ്ട്‌.

 

1972 ല്‍ തീരദേശആന്ധ്രയില്‍ വന്‍ ആക്രമണങ്ങളുണ്ടായത്‌ കാസുബ്രഹ്മാനന്ദറെഡ്ഡിയെമാറ്റി തെലുങ്കാനക്കാരനായ പി.വി നരസിംഹറാവുവിനെ മുഖ്യമന്ത്രിയാക്കിയപ്പോഴാണ്‌. ഈ പോരിന്റെ തുടര്‍ച്ചതന്നെയാണ്‌ തെലുങ്കാനപ്രശ്നം. മാരിചെന്നറെഡ്ഡി തെലുങ്കാനപ്രജാസമിതി ഉണ്ടാക്കി പൊളിഞ്ഞതുപോലെ ചന്ദ്രശേഖരറാവുവും ജനപിന്‍തുണയില്ലാതെ നില്‍ക്കുമ്പോഴാണ്‌ ആരോ എഴുതിയ തിരക്കഥയ്ക്ക്‌ ക്രമാനുഗതമായ അവതരണം പോലെ ശ്രീമാന്‍ നിരാഹാരമിരുന്നത്‌. അതും ഐ.വി.ഫ്ലൂയിഡ്‌ എതിര്‍പ്പൊന്നുമില്ലാതെ ശരീരത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചുകൊണ്ട.്‌ അവശനായ നിലയിന്‍ ചന്ദ്രശേഖരറാവുവിനെ മീഡിയ ഫോക്കസ്സ്‌ ചെയ്ത്‌ ആശുപത്രി അധികൃതരെകൊണ്ട്‌ ചന്ദ്രശേഖരറാവുവിന്റെ പൊട്ടാസ്യം-സോഡിയം നില താഴ്‌ന്നു എന്നുപറയിച്ചതാര്‌?.

 

പത്തുവര്‍ഷമായി മണിപ്പുരി പെണ്ണായ ഇറോംഷര്‍മിള നാസല്‍ഫീസിങ്ങില്‍ സുഖമായി നിരാഹാരമനുഷ്ഠിക്കുന്നു. ചന്ദ്രശേഖരറാവുവിനെ ഫിനിക്സാക്കിയ ചാണക്യതന്ത്രം, പണശക്തി എന്നിവ തന്നെയാണ്‌ ആന്ധ്രയെ ആകെ കുഴച്ചുമറിച്ചത്‌. ആന്ധ്രമാത്രമല്ല ഇന്ത്യയാകെ ഗ്രഹണത്തില്‍ പത്തിവിരിയ്ക്കുന്ന ഞാഞ്ഞൂളുകളെകൊണ്ട്‌ നിറഞ്ഞിരിയ്ക്കുന്നു. വേലിയിലിരുന്നപാമ്പിനെയെടുത്ത്‌ മടിയിലെടുത്തുവച്ചുടുത്തതുപോലായി ആന്ധ്രാവിഷയം.ആന്ധ്രാപ്രദേശ്‌ വിഭജിയ്ക്കാനുള്ള മുറവിളിയ്ക്കുപിന്നില്‍ ശക്തമായ മറ്റുചിലകാരണങ്ങള്‍ ഉണ്ട്‌. തീരദേശആന്ധ്രയിലേയും രായലസീമയുടെയും മുന്‍ജാതിക്കാര്‍ രാഷ്ട്രീയാധികരമുപയോഗിച്ച്‌ കൂടുതല്‍ സമ്പന്നരും വിദ്യാഭ്യാസനിലവാരം നേടിയവരുമായപ്പോള്‍ ജമിന്ദാരി സമ്പ്രദായം ഇനിയും അവസാനിക്കാത്ത ഈ മേഖലയില്‍ കീഴാളര്‍ ശബ്ദമില്ലാതെ കഴിയുകയാണ്‌.

 

രാഷ്ട്രീയത്തിലെ തോക്കും യുദ്ധവുമായി അവരങ്ങിനെ സാമ്പത്തികമായി മുന്നേറിയതിനുകാരണം ഗോദാവരി നദിയിലെ വെള്ളമാണ്‌. ഗോദാവരിതെലുങ്കാനയിലൂടെ ഉത്ഭവിച്ചൊഴുകുന്നു. കാര്‍ഷിക-വ്യവസായികമുന്നേറ്റത്തിന്‌ ആന്ധ്രാതീര-രായലസീമഭാഗത്തെ മുന്‍നിരക്കാരെ സഹായിച്ചത്‌ ഗോദാവരിയാണ്‌. അവരുടെ സമ്പത്താകട്ടെ കുന്നുകുടിയത്‌ വിശാലാന്ധ്രയുടെ തലസ്ഥാനമായ ഹൈദാബാദിലും. ഹൈദാബാദ്‌ തെലുങ്കാനയിലാണ്‌. ഹൈദരാബാദിലെ ഭൂമിമുഴുവന്‍ തീരദേശആന്ധ്രാക്കാര്‍ കയ്യടക്കിയിരിക്കുന്നു. വ്യവസായങ്ങളും അവരുടെതുതന്നെ. അങ്ങിനെ വിദ്യാഭ്യാസ-വ്യവസായ-തൊഴില്‍ മേഖലയിലെ മുന്‍ നിര തീരദേശആന്ധ്രാക്കാര്‍ക്കായി.

 

തെലുങ്കാനരൂപംകൊണ്ടാല്‍ മണ്ണിന്റെ മക്കള്‍ വാദത്തില്‍ ആന്ധ്രാതീരക്കാരായ വ്യവസായികള്‍ക്ക്‌ പിടിച്ചുനില്‍ക്കാന്‍ പ്രയാസമായിരിക്കും. ചുരുക്കത്തില്‍ ഗോദാവരിയിലെ വെള്ളം, ഹൈദരാബാദ്‌ എന്നിവ തന്നെയാണ്‌ തെലുങ്കാനപ്രശ്നത്തിലെ കോര്‍ ഇഷ്യൂ. മാത്രമല്ല സംസ്ഥാനത്തിന്റെ മുഴുവന്‍ ശ്രദ്ധയും പതിറ്റാണ്ടുകളായി ഹൈദരാബാദിലായിരുന്നതിനാല്‍ വന്‍കിടജലസേചനപദ്ധതികളും പ്രത്യേകസാമ്പത്തിക മേഖലകളും, ഐ.ടി. പാര്‍ക്കുകളും എന്തിന്‌ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളും തെലുങ്കാനക്കാരുടെ ഭൂമിയെടുത്ത്‌ നിലയുറപ്പിയ്ക്കുമ്പോള്‍ ഹൈദരാബാദിലെ സാമ്പത്തിക താല്‍പ്പര്യം തീരദേശആന്ധ്രാക്കാരുടേതായി. ഇവിടെ തന്നെയായിരുന്നു ചന്ദ്രശേഖരറാവുവിന്റെ നോട്ടവും. ഹൈദരാബാദ്‌ വിട്ടുകൊടുക്കില്ലെന്ന റാവുവിന്റെ പിടിവാശിതന്നെയാണ്‌ തീരദേശആന്ധ്രാമുതലാളിമാരുടെ ഉറക്കം കളയുന്നത്‌.


ഫസല്‍അലി കമ്മീഷന്‍ ഭാഷാസംസ്ഥാനരൂപീകരണത്തിന്‌ ശുപാര്‍ശചെയ്തത്‌ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി നെഹ്‌റു നടപ്പാക്കി. 1956 ലെ സംസ്ഥാനപുന:സംഘടനാനിയമത്തിന്റെ അടിസ്ഥാനമതായിരുന്നു. അതിന്റെ വേരറുക്കുന്ന ഒരേഭാഷസംസാരിക്കുന്നവര്‍ക്കൊപ്പം സംസ്ഥാനാതിര്‍ത്തികളില്‍ സങ്കരഭാഷയുമായിനില്‍ക്കുമ്പോള്‍ ചെറുസംസ്ഥാനങ്ങള്‍ വേണമെന്നുചേദിച്ചാല്‍ തെറ്റാവുകയില്ല. മണിപ്പൂരും, ത്രിപുരയിലെ ഗോത്രവര്‍ഗമേഖലയും ഭാരതവുമായി തങ്ങളുടെ സംസ്കൃതിക്ക്‌ ബന്ധമില്ലെന്ന്‌ പറഞ്ഞ്‌ വിഘടനവാദത്തിലാണ്‌. ഇതൊക്കെ കാലാകാലങ്ങളില്‍ ഭരിച്ചവരുടെ കൊള്ളരുതായ്മകള്‍കൊണ്ട്‌ സംഭവിയ്ക്കുന്നതാണ്‌. ഭരണം നീതി-ധര്‍മ്മത്തിന്റെ അടിസ്ഥാനത്തിലല്ലാതെവരുമ്പോള്‍ ജനങ്ങള്‍ അസംതൃപ്തരാവും ജീവിയ്ക്കാനുള്ള മതിയായ ഭൗതികസാഹചര്യങ്ങള്‍ ഒരുക്കാന്‍ ബാധ്യതപ്പെട്ടസര്‍ക്കാര്‍ പരാജയപ്പെടുന്നിടത്താണ്‌ വിഘടനവാദം മുളയെടുക്കുന്നത്‌.

 

ഇതിന്റെ ഏറ്റവും വലിയ ദുരന്തം ഏഷ്യയിലെ വന്‍പങ്കാളിയെന്ന ഇന്ത്യയുടെ സ്ഥാനം തെറ്റിയ്ക്കലായിരിക്കും. ഇക്കാര്യത്തില്‍ ഒരുമത്സരം നടത്തുന്ന ചൈനയുടെ ലക്ഷ്യവും അതുതന്നെ. വംശീയ-രാഷ്ട്രീയപ്രശ്നങ്ങള്‍ കുത്തിപ്പൊക്കി ഇന്ത്യയെ നിരവധി ചെറുറിപ്പബ്ലിക്കുകളാക്കാന്‍ ചൈനയ്ക്കൊരുനിഗൂഢപദ്ധതിയുണ്ട്‌. വലിയബുദ്ധിമുട്ടില്ലാതെ ആ ഗ്രാന്റ്‌ ഡിസൈന്‍ ഇന്ത്യയില്‍ ചന്ദ്രശേഖരറാവുമാര്‍ ചൈനയ്ക്കായി അനായാസം നടത്തികൊടുക്കാന്‍ ഒരുമ്പെട്ടുനില്‍ക്കുകയാണ്‌. ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ഒന്നുകണ്ണോടിച്ചാല്‍ നിരവധി മഹാത്മാക്കള്‍ നിരാഹാരമിരുന്ന്‌ കാലപുരിയ്ക്കുപോയിട്ടുണ്ട്‌. ബ്രിട്ടീഷ്‌ എംപയര്‍ അനങ്ങിയില്ല. ചന്ദ്രശേഖരറാവുമാരുടെ ആത്മാഹൂതികൊണ്ട്‌ തല്‍ക്കാലം ചിലപ്രശ്നങ്ങള്‍ ഉണ്ടാവുമെങ്കിലും അതങ്ങിനെ നടക്കട്ടെ എന്ന്‌ ഭരിയ്ക്കുന്നവര്‍ നിനയ്ക്കണം.


അഖണ്ഡഭാരതമെന്നയാഥാര്‍ത്ഥ്യം ആ ചന്ദ്രതാരം നിലനില്‍ക്കണമെങ്കില്‍ അങ്ങിനെയൊരു ഉരുക്കുമനസ്സ്‌ ഭരിയ്ക്കുന്നവര്‍ക്കുണ്ടാവണം. അതല്ല ഈനാടകങ്ങള്‍ കണ്ട്‌ ഭയക്കുന്നവരാണ്‌ ഭരിയ്ക്കുന്നവരെങ്കില്‍ അനിവാര്യമായത്‌ നടന്നെന്നിരിയ്ക്കും.ചെറുസംസ്ഥാനവാദക്കാരില്‍ ദേശീയകക്ഷികള്‍ ഇല്ലെന്നത്‌ ആശ്വാസകരമാണ്‌. പക്ഷെ സാമൂഹികവും, പ്രാദേശികവുമായ പിന്നോക്കാവസ്ഥ മുതലാക്കി ഇറങ്ങിതിരിയ്ക്കുന്ന വിഘടനവാദികളുടെ കക്ഷികള്‍ക്ക്‌ സ്വന്തം ശക്തികൊണ്ട്‌ കാര്യം നേടാനാവില്ലെന്ന്‌ തിരഞ്ഞെടുപ്പുകളില്‍ ബോധ്യം വന്നനിലയ്ക്ക്‌ കേന്ദ്രഭരണം ലക്ഷ്യമാക്കിയുള്ള ദേശീയകക്ഷികളുടെ താല്‍പര്യം മുതലാക്കി അവര്‍ രാഷ്ട്രീയസഖ്യത്തിലേര്‍പ്പെടുമ്പോഴാണ്‌ ഈ പ്രാദേശീകകക്ഷികള്‍ക്ക്‌ സമ്മര്‍ദ്ദത്തിനുള്ള ശക്തികിട്ടുന്നത്‌.


തെലുങ്കാന കാര്യത്തില്‍ തന്നെ 2004ല്‍ യു.പി.എ സമവായമുണ്ടാക്കി ആലോചിക്കാം എന്നുപറഞ്ഞിടത്തുനിന്ന്‌ 2009ല്‍ ഒരുറപ്പും പറയാതെ നിശ്ശബ്ദമായിനിന്നു. ജാര്‍ഖണ്ഡ്‌ ഉണ്ടാക്കാന്‍ പാര്‍ട്ടിയുണ്ടാക്കിയ ഷിബുസോറനെ സന്തോഷിപ്പിയ്ക്കാന്‍ ബി.ജെ.പി. തയ്യാറായെങ്കില്‍ മധ്യപ്രദേശും, യു.പി.യും മുറിച്ചുമാറ്റാന്‍ ആരും ആവശ്യപ്പെട്ടില്ലായിരുന്നു. അവിടെ ബി.ജെ.പിയുടെ ദുഷ്ടബുദ്ധിയാണ്‌ പ്രവര്‍ത്തിച്ചത്‌.
(തുടരും)

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls