മഅ്ദനി ബന്ധം സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കും

Imageദേശീയ സുരക്ഷയെ ബാധിക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഏജന്‍സി (എന്‍.ഐ.എ) കേരളത്തില്‍ നടന്ന ആറ്‌ സംഭവങ്ങളെക്കുറിച്ചുള്ള അന്വേഷണം ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

കോഴിക്കോട്‌ നഗരത്തില്‍ നടന്ന ഇരട്ട സ്ഫോടനങ്ങള്‍ സംബന്ധിച്ച രണ്ട്‌ കേസുകള്‍, കളമശ്ശേരിയില്‍ ബസ്‌ കത്തിച്ച സംഭവം, കാശ്മീരിലേക്ക്‌ കേരളത്തില്‍ നിന്ന്‌ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക്‌ യുവാക്കളെ റിക്രൂട്ട്‌ ചെയ്ത സംഭവം, വാഗമണ്‍-പാനായിക്കുളം സിമി ക്യാമ്പുകള്‍ എന്നിവയെപ്പറ്റിയാണ്‌ എന്‍.ഐ.എ അന്വേഷണം ആരംഭിക്കുന്നത്‌. ദേശീയ അന്വേഷണ ഏജന്‍സി ഇക്കൊല്ലം നിലവില്‍വന്ന കുറ്റാന്വേഷണ വിഭാഗമാണ്‌. കേരളത്തില്‍ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ പലതും നടന്നിട്ട്‌ നാലഞ്ചുവര്‍ഷങ്ങളാകുന്നു. എങ്കിലും ആ കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും ഗൗരവസ്വഭാവവും തിരിച്ചറിഞ്ഞ്‌ ശരിയായ രീതിയില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്ത്‌ അന്വേഷിക്കാന്‍ സംസ്ഥാനത്തെ ആഭ്യന്തരവകുപ്പിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ കേസുകളില്‍ ഉള്‍പ്പെട്ട ചിലര്‍ക്ക്‌ ഇടതുമുന്നണിയെ നയിക്കുന്ന സി.പി.എമ്മുമായുള്ള അവിശുദ്ധ രാഷ്ട്രീയബന്ധമാണ്‌ ദേശരക്ഷയെ ബാധിക്കുന്ന സുപ്രധാനമായ ഈ സംഭവങ്ങളെക്കുറിച്ച്‌ ശരിയായ അന്വേഷണം നടത്താന്‍ തടസ്സമായിത്തീര്‍ന്നത്‌.

 

ദേശീയ അന്വേഷണ ഏജന്‍സി കളമശ്ശേരി കേസും കാശ്മീര്‍ റിക്രൂട്ട്മെന്റ്‌ സംഭവവും ഏറ്റെടുത്തവാര്‍ത്ത ഇന്നലെ പുറത്തുവന്നപ്പോള്‍തന്നെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പ്രതിഷേധപൂര്‍വം രംഗത്തുവന്നകാര്യം ശ്രദ്ധേയമാണ്‌. സംസ്ഥാനത്തെ അറിയിക്കാതെയാണ്‌ കേന്ദ്ര ഏജന്‍സി കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച്‌ അന്വേഷണം നടത്തുന്നതെന്ന്‌ മന്ത്രി കുറ്റപ്പെടുത്തുന്നു. കേരളത്തെ ഇരുട്ടില്‍നിര്‍ത്തി കേന്ദ്രം നടത്തുന്ന ഈ നടപടി ഫെഡറല്‍ സംവിധാനത്തിന്‌ ഭീഷണിയാണെന്നും മന്ത്രി പറയുന്നു. 2009ല്‍ രൂപംകൊണ്ട എന്‍.ഐ.എ അതിനുമുമ്പുള്ള കേസുകള്‍ അന്വേഷിക്കുന്നത്‌ ചട്ടവിരുദ്ധമാണെന്നൊരു തടസ്സവാദവും മന്ത്രി മുന്നോട്ടുവയ്ക്കുന്നുണ്ട്‌. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട കേസുകള്‍ സംസ്ഥാനമറിയാതെ വീണ്ടും കേന്ദ്രഏജന്‍സി അന്വേഷിക്കാന്‍ ഇടയായത്‌ എന്തെന്ന്‌ പൊലീസ്‌ ഭരണത്തിന്റെ തലപ്പത്തിരിക്കുന്ന മന്ത്രി സാവകാശം ആലോചിക്കണം.

 

ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നു എന്നുകേട്ടപ്പോള്‍ വെറളിപിടിച്ച മന്ത്രി സി.പി.എം അകപ്പെട്ടിരിക്കുന്ന അന്തരാളഘട്ടത്തെക്കുറിച്ചാണ്‌ അമ്പരപ്പോടെ പ്രതികരിക്കുന്നതെന്ന്‌ മനസ്സിലാക്കാന്‍ വിഷമമില്ല. സംസ്ഥാനത്തെ ഇരുട്ടില്‍ നിര്‍ത്തി എന്ന പ്രയോഗത്തിലൂടെ ഭരണമുന്നണിയെ നയിക്കുന്ന പാര്‍ട്ടിയുടെയും ഇത്രകാലവും നിയമവ്യവസ്ഥയെ പരിഹസിച്ചുപോരുന്ന പൊലീസിന്റെയും ദയനീയാവസ്ഥ ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളു. ദേശീയ സുരക്ഷാ പ്രശ്നങ്ങളില്‍ എന്‍.ഐ.എയ്ക്ക്‌ ഇടപെടാന്‍ സംസ്ഥാനത്തിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. അന്വേഷണ ഏജന്‍സി നിലവില്‍വന്നതിനുശേഷം മാത്രമുള്ള സംഭവങ്ങളേ അന്വേഷിക്കാവൂ എന്ന മന്ത്രിയുടെ വാദത്തിന്‌ യാതൊരു അടിസ്ഥാനവുമില്ല. കുറ്റകൃത്യം നടന്നതിനുശേഷമാണ്‌ പ്രത്യേക കുറ്റാന്വേഷണ ഏജന്‍സികളെ നിയോഗിക്കുന്നതെന്ന കാര്യം പോലും ആഭ്യന്തരമന്ത്രി മറന്നുപോയത്‌ കഷ്ടം. കേരളത്തിലെ പൊലീസ്‌ ഇത്രകാലവും അടയിരുന്ന കുറ്റകൃത്യങ്ങളുടെ ഫയലുകളാണ്‌ ദൂരെയെറിഞ്ഞിട്ട്‌ കേന്ദ്രഏജന്‍സി പുനരന്വേഷണം നടത്താന്‍ പോകുന്നത്‌.

 

കോഴിക്കോട്‌ സ്ഫോടനങ്ങളും വാഗമണ്‍-പാനായിക്കുളം രഹസ്യക്യാമ്പുകളും കളമശ്ശേരി ബസ്‌ കത്തിക്കലും അന്വേഷിക്കുന്നതില്‍ കേരളത്തിലെ പൊലീസ്‌ ആരുടെയോ സമ്മര്‍ദ്ദത്തിന്‌ വിധേയമായി ഉഴപ്പുകയായിരുന്നു. കളമശ്ശേരി സംഭവത്തിലെ പത്താം പ്രതിയെന്ന്‌ പൊലീസ്‌ കുറ്റപത്രത്തില്‍ പറയുന്ന സൂഫിയാ മഅ്ദനിയെ അറസ്റ്റുചെയ്യാന്‍ നാലരക്കൊല്ലം എടുത്തു. ഹൈക്കോടതി അതേക്കുറിച്ച്‌ നടത്തിയ നിരീക്ഷണം സംസ്ഥാന ആഭ്യന്തരവകുപ്പിന്‌ എതിരായ വിമര്‍ശനമായി കരുതണം. കേരളത്തില്‍ നടന്ന എല്ലാ തീവ്രവാദ സ്വഭാവമുള്ള സംഭവങ്ങളിലും ഉള്‍പ്പെട്ട ലഷ്കര്‍-ഇ-തൊയ്ബ ദക്ഷിണേന്ത്യന്‍ കമാന്‍ഡര്‍ ടി. നസീര്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നുപോയി എന്ന വിവരം സംസ്ഥാന ആഭ്യന്തരവകുപ്പ്‌ അറിഞ്ഞതായിപ്പോലും നടിച്ചില്ല. എന്നാല്‍ അയാള്‍ ബംഗ്ലാദേശിലേക്ക്‌ കടന്നു എന്നകാര്യം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗമായ 'റാ'യെ അറിയിച്ചത്‌ കേരളമാണെന്ന്‌ ആഭ്യന്തരമന്ത്രി കളവുപറഞ്ഞു.

 

മന്ത്രി കോടിയേരി പറഞ്ഞത്‌ കളവാണെന്ന്‌ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ വിവരാവകാശ നിയമപ്രകാരം ആഭ്യന്തരവകുപ്പിനോട്‌ രേഖ ആവശ്യപ്പെട്ട്‌ തെളിയിക്കുകയുണ്ടായി. രാജ്യരക്ഷാ പ്രശ്നങ്ങളില്‍ മന്ത്രിയുടെ നിലപാട്‌ ഇതാണെങ്കില്‍ അദ്ദേഹത്താല്‍ നയിക്കപ്പെടുന്ന പൊലീസിന്റെ അവസ്ഥ എത്ര ദയനീയമായിരിക്കും. ബാംഗ്ലൂര്‍ പൊലീസ്‌ നടത്തിയ ചോദ്യം ചെയ്യലിലൂടെ പുറത്തുവന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ കേരളാ പൊലീസിന്‌ കൂടുതല്‍ നാണക്കേടുണ്ടാക്കുമെന്ന്‌ വന്നപ്പോഴാണ്‌ തിടുക്കത്തില്‍ കളമശ്ശേരി കേസ്‌ പൊടിതട്ടിയെടുത്തതും സൂഫിയാ മഅ്ദനിയെ അറസ്റ്റുചെയ്ത്‌ നാടകം കാട്ടി ജാമ്യം ലഭിക്കത്തക്കവിധം പ്രോസിക്യൂഷന്‍ ദുര്‍ബലവാദങ്ങളുമായി കോടതിയിലെത്തിയതും.


സംഭവങ്ങളുടെ ഗൗരവം മനസ്സിലാക്കി ശരിയായ അന്വേഷണം നടത്തിയില്ല, കിട്ടിയ വിവരങ്ങള്‍ പതുക്കിവെച്ചു, പുറമേ തെറ്റായ പ്രചാരണം നടത്തി. ഇങ്ങനെ സുരക്ഷാ സംഭവങ്ങളില്‍ അലസതയും വീഴ്ചയും ബോധപൂര്‍വം നടത്തിയ പൊലീസ്‌ ഒടുവില്‍ ബാംഗ്ലൂരില്‍ ടി. നസീറിനെ ചോദ്യം ചെയ്യാന്‍ സി.പി.എമ്മിന്റെ ഇഷ്ടതോഴനായ പൊലീസ്‌ ഓഫീസറെ മുഖ്യമന്ത്രിപോലും അറിയാതെ നിയോഗിച്ചു. കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതില്‍ അടിക്കടി വീഴ്ചവരുത്തിയതിന്‌ പലതവണ കോടതിയില്‍ നിന്ന്‌ വിമര്‍ശനം ഏറ്റുവാങ്ങേണ്ടിവന്ന ഓഫീസറാണ്‌ ടോമിന്‍ ജെ. തച്ചങ്കരി. ഈ ഓഫീസറുടെ ഭാര്യ കൊച്ചിയില്‍ നടത്തിയ വ്യാജ സി.ഡി നിര്‍മാണകേന്ദ്രം സംസ്ഥാന പൊലീസിലെ ഒരു ഐ.ജിയുടെ നേതൃത്വത്തില്‍ റെയ്ഡ്‌ ചെയ്ത സംഭവം എവിടെയെത്തി എന്നാര്‍ക്കും അറിയില്ല. ആ റെയ്ഡിന്‌ നേതൃത്വം നല്‍കിയ ഐ.ജി കേരളം വിടേണ്ടിവന്നു.


സി.പി.എമ്മിന്റെ ഔദ്യോഗികവിഭാഗവുമായി ഇടപാടുകളുള്ള തച്ചങ്കരിയെ മുഖ്യമന്ത്രിയുടെ ആഗ്രഹത്തിന്‌ വിരുദ്ധമായിട്ടാണ്‌ തീവ്രവാദകേസ്‌ അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയത്‌. ബാംഗ്ലൂര്‍ സ്ഫോടനത്തില്‍ പിടിയിലായ പ്രതികളുടെ വെളിപ്പെടുത്തലുകളില്‍ നിന്ന്‌ സി.പി.എമ്മിന്റെ രാഷ്ട്രീയ കൂട്ടാളിയായ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക്‌ കേരളത്തിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉള്ള വ്യക്തമായ പങ്കിനെക്കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ വകുപ്പിന്‌ അറിയാം. സി.പി.എമ്മും മഅ്ദനിയും തമ്മിലുള്ള സൗഹൃദം കേവലമൊരു പൊന്നാനി ലോക്സഭാ സീറ്റിന്റേതല്ല. കോയമ്പത്തൂര്‍ ജയിലില്‍ ആകുന്നതുവരെ സി.പി.എമ്മിന്റെ സാമ്പത്തികസംവരണ നയത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുപോന്ന മഅ്ദനി പുറത്തുവന്ന്‌ ആ വിമര്‍ശനങ്ങളെല്ലാം വിഴുങ്ങി പിണറായിയുടെ രാഷ്ട്രീയ സൗഹൃദവലയത്തില്‍ ആശ്ലേഷിതനായിതീര്‍ന്നതും യാദൃച്ഛികമല്ല.

 

കേന്ദ്ര അന്വേഷണ ഏജന്‍സി കേരളത്തിലെ ഭീകരവാദ സംഭവങ്ങള്‍ ഏറ്റെടുത്താല്‍ ആഭ്യന്തരവകുപ്പും സി.പി.എം ഔദ്യോഗികവിഭാഗവും പ്രതിക്കൂട്ടിലാകുമെന്ന അങ്കലാപ്പാണ്‌ മന്ത്രി കോടിയേരിയുടെ പ്രതിഷേധത്തില്‍ പ്രതിധ്വനിക്കുന്നത്‌. മഅ്ദനി-മാര്‍ക്സിസ്റ്റ്‌ ബന്ധത്തിന്റെ ഇരുള്‍ഗര്‍ത്തങ്ങളിലേക്ക്‌ വരുംനാളുകളില്‍ അന്വേഷണത്തിന്റെ വെളിച്ചമെത്തും എന്ന്‌ സി.പി.എം ഭയപ്പെടുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls