|
കുടുംബ വഴക്ക്: സ്ഫോടക വസ്തു പൊട്ടിച്ച് യുവാവ് ജീവനൊടുക്കി |
|
അപകടം ബെല്‍റ്റ് ബോംബ് മാതൃകയില്‍
കട്ടപ്പന: കുടുംബ വഴക്കിനെത്തുടര്‍ന്ന്, ശരീരത്ത് കെട്ടിവച്ച സ്ഫോടക വസ്തു പൊട്ടിച്ച് യുവാവ് ജീവനൊടുക്കി.
വെണ്‍മണി പ്ലാത്തോട്ടത്തില്‍ സെബാസ്റ്റ്യന്‍ (തങ്കച്ചന്‍-38)ആണ് നാടിനെ നടുക്കിയ ഉഗ്ര സ്ഫോടനത്തില്‍ ഛിന്നഭിന്നമായത്. ഇന്നലെ പുലര്‍ച്ചെ ശാന്തിഗ്രാമിലുള്ള കുടുംബ വീടിന്റെ മുറ്റത്തുവച്ചാണ് പാറ പൊട്ടിക്കാനുപയോഗിക്കുന്ന കേപ്പും പശയും ചേര്‍ത്ത തോട്ടയുണ്ടാക്കി ദേഹത്ത് ചുറ്റി മരണം വരിച്ചത്. ബെല്‍റ്റ് ബോംബിന് സമാനമായ രീതിയിലുള്ള സ്ഫോടനത്തില്‍ ഇയാളുടെ ശരീര ഭാഗങ്ങള്‍ സമീപ പ്രദേശങ്ങളിലെ പുരയിടങ്ങളിലായി ചിതറി തെറിച്ചു.ഭാര്യയേയും മക്കളേയും കൊലപ്പെടുത്തി അവര്‍ക്കൊപ്പം ജീവനൊടുക്കുകയായിരുന്നു സെബാസ്റ്റ്യന്റെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി പൊലിസ് അറിയിച്ചു.സംഭവ സ്ഥലത്തിനടുത്തുനിന്നു കണ്ടെടുത്ത എട്ടോളം തോട്ടകള്‍ ഇതിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്.എന്നാല്‍ വീടിനുള്ളിലുണ്ടായിരുന്നവര്‍ വാതില്‍ തുറക്കാന്‍ വിസമ്മതിച്ചത് മറ്റുള്ളവരുടെ ജീവന് രക്ഷയായി. വെണ്‍മണിയിലെ വീട്ടില്‍നിന്ന് ഭാര്യയേയും മക്കളേയും അടുത്ത നാളില്‍ ഇറക്കി വിട്ടതായി പറയുന്നു.ഇതുസംബന്ധിച്ച് ഭാര്യ വത്സമ്മ നല്‍കിയ പരാതിയിന്‍മേല്‍ തിങ്കളാഴ്ച തൊടുപുഴ ഡിവൈ.എസ്.പി.ഓഫീസിലെത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഹാജരായില്ല. വത്സമ്മയും ഇവരുടെ മൂന്ന് മക്കളും സെബാസ്റ്റ്യന്റെ ജ്യേഷ്ഠന്‍ പ്ലാത്തോട്ടത്തില്‍ ജോസിന്റെ കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു.ഇവര്‍ക്കെതിരെ സെബാസ്റ്റ്യന്‍ വധഭീഷണി മുഴക്കിയിരുന്നതായി പരാതിയുണ്ട്. തിങ്കളാഴ്ച ശാന്തിഗ്രാമിലെത്തിയ സെബാസ്റ്റ്യന്‍ പരിചയക്കാരനായ ഔസേപ്പച്ചന്റെ വീട്ടില്‍ ഉറങ്ങിയശേഷം ഇന്നലെ പുലര്‍ച്ചെ നാല് മണിയോടെ അവിടെനിന്നു പോയി.തുടര്‍ന്ന് കുടുംബ വീട്ടിലെത്തി വിളിച്ചെങ്കിലും ഭയംമൂലം കതക് തുറന്നില്ല.അല്‍പസമയം കഴിഞ്ഞു പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഭീകര ദൃശ്യം വീട്ടുകാര്‍ കണ്ടത്.
തലയുടെയും കാലുകളുടെയും കുറെ ഭാഗങ്ങള്‍ മാത്രമാണ് തിരിച്ചറിയാനാവുംവിധം കണ്ടെടുക്കാനായത്. സി.ഐ: എ.എം.ജോസിന്റെ നേതൃത്വത്തില്‍ പൊലിസ് മേല്‍നടപടി സ്വീകരിച്ചു.ജഡത്തിന്റെ അവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി.ശില്‍പ, ആഗ്നസ്, ആഗ്നല്‍ എന്നിവരാണ് ജോസിന്റെ മക്കള്‍.
|