കോച്ച് ഫാക്ടറി പാലക്കാട് തന്നെ വേണം, സ്ഥലം വിലയ്ക്ക് നല്‍കാനും തയ്യാര്‍: മന്ത്രി ആര്യാടന്‍
Imageതിരുവനന്തപുരം: കോച്ച് ഫാക്ടറി പാലക്കാട് തന്നെ വരണമെന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് പ്രതിജ്ഞാബദ്ധതയുണ്ടെന്നും ഇതിനായി സ്ഥലം വിലയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും റെയില്‍വെയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
കേന്ദ്ര റയില്‍വെ ബജറ്റിനു മുന്നോടിയായി കേരളത്തില്‍ നിന്നുള്ള എം.പി.മാരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. റയില്‍വെയുടെയും കേരളത്തിന്റെയും സംയുക്ത ഉടമസ്ഥതയില്‍ കോച്ച് ഫാക്ടറി യാഥാര്‍ത്ഥ്യമാകണമെന്നാണ് സംസ്ഥാനത്തിന്റെ താത്പര്യം. എന്നാല്‍ ഏതെങ്കിലും കാരണത്തില്‍ തട്ടി കോച്ച് ഫാക്ടറി പാലക്കാടിന് നഷ്ടമാകാന്‍ പാടില്ലാത്തതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. 239 ഏക്കര്‍ ഭൂമി മതിയാകുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. റയില്‍വേ വികസനത്തിനായി ഭൂമി ഏറ്റെടുക്കാനും, ചില സ്ഥലങ്ങളില്‍ നികത്തുന്നതിനുള്ള മണ്ണ് ലഭ്യമാക്കാനും തടസ്സം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ റവന്യൂമന്ത്രിയും ജില്ലാകളക്ടര്‍മാരും ഉള്‍പ്പെട്ട യോഗം വരും ദിവസങ്ങളില്‍ ചേരും. പാത ഇരട്ടിപ്പിക്കുന്നതിനും പുതിയ പാതയ്ക്കും സംസ്ഥാനം പരമാവധി സഹായം നല്‍കും. ഗുരുവായൂര്‍ തിരുനാവായ പാതയുടെ തടസ്സം നീക്കാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് അലൈന്‍മെന്റ് ഉടന്‍ തീരുമാനിക്കും.
 
സംസ്ഥാനത്തിന്റെ റയില്‍വേ വികസനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കാമെന്ന് യോഗത്തില്‍ പങ്കെടുത്ത എം.പി.മാര്‍ ഉറപ്പുനല്‍കി. യോഗത്തിലെ പ്രധാന തീരുമാനങ്ങളടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ മെമ്മോറാണ്ടം കേന്ദ്രത്തിന് സമര്‍പ്പിക്കും.ചിന്നക്കടയില്‍ അടിപ്പാതയ്ക്കുവേണ്ടി കോര്‍പ്പറേഷന് 18.5 സെന്റ് സ്ഥലം വിട്ടുനല്‍കുന്ന കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാമെന്ന് റയില്‍വെ ഉറപ്പുനല്‍കി. വൈദ്യുതീകരണം, ഗേജ്മാറ്റം തുടങ്ങിയ കാര്യങ്ങള്‍ അടിയന്തിരമായി ചെയ്യാനാവശ്യപ്പെട്ടിട്ടുണ്ട്. കോച്ചുകളുടെ കുറവു പരിഹരിക്കാനും വൃത്തിഹീനമായ കോച്ചുകള്‍ വൃത്തിയാക്കാനും നടപടി സ്വീകരിക്കണം. പുതുതായി പ്രഖ്യാപിച്ച സര്‍വീസുകളില്‍ തുടങ്ങാത്തവയും മെമു സര്‍വീസുകളും അടിയന്തിരമായി തുടങ്ങാന്‍ ആവശ്യപ്പെടും. ആട്ടോമാറ്റിക് സിഗ്നലിങ് സംവിധാനം പ്രധാന സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തണം. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരി- മൈസൂര്‍, നിലമ്പൂര്‍- നഞ്ചന്‍കോട് പാതകള്‍ യാഥാര്‍ത്ഥ്യമായാല്‍ വലിയ സാധ്യതകളാണുള്ളതെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.
 
സംസ്ഥാനത്തെ റയില്‍വേ സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്കുള്ള സൗകര്യങ്ങള്‍ പരിതാപകരമാണെന്ന് യോഗത്തില്‍ എം.പി.മാര്‍ അഭിപ്രായപ്പെട്ടു. മേല്‍ക്കൂരയില്ലാത്ത സ്റ്റേഷനുകള്‍, ശുദ്ധജലമില്ലായ്മ, ഭക്ഷണം കിട്ടാത്ത അവസ്ഥ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ എം.പി.മാര്‍ ചൂണ്ടിക്കാട്ടി.സംസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ പണിയുന്ന റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണച്ചെലവിന്റെ റീ ഇമ്പേഴ്‌സ്‌മെന്റിലുണ്ടാകുന്ന കാലതാമസം പരിഹരിക്കണം. റയില്‍വേ സോണ്‍ എന്ന ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. തത്കാല പരിഹാരമായി ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഉടന്‍ തുടങ്ങണം.  അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് വരുന്നതോടെ പല സാങ്കേതിക തടസ്സങ്ങളുടെയും കാലതാമസം  കുറയ്ക്കാനാകും. എം.പി.മാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം ആറുമാസത്തിനുള്ളില്‍ നടപ്പാക്കാമെന്ന് റയില്‍വെ ഉറപ്പു നല്‍കിയെന്നും മന്ത്രി അറിയിച്ചു.
യോഗത്തില്‍ എം.പി.മാരായ കെ.ഇ.ഇസ്മയില്‍, പി.ജെ.കുര്യന്‍, പീതാംബരകുറുപ്പ്, പി.കരുണാകരന്‍, ഇ.റ്റി.മുഹമ്മദ് ബഷീര്‍, കെ.സുധാകരന്‍. കെ.എന്‍.ബാലഗോപാല്‍, എം.ബി.രാജേഷ്, ശശി തരൂര്‍, ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ് തിരുവനന്തപുരം, പാലക്കാട് റയില്‍വേ ഡിവിഷണല്‍ മാനേജര്‍മാര്‍, വിവിധ വകുപ്പ് മേധാവികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls