എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷി
Imageകോഴിക്കോട്: എന്നും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷിയായ ഗാന്ധിയന്‍ ആയിരുന്നു ഡോ. സുകുമാര്‍ അഴീക്കോട്. കോണ്‍ഗ്രസുകാരനായി മരിക്കണമെന്നാണ് ആഗ്രഹമെന്ന് പ്രഖ്യാപിച്ച അഴീക്കോട് പാര്‍ട്ടിയെ പലപ്പോഴും നിശിതമായി  വിമര്‍ശിച്ചു; സ്‌നേഹപുരസരം ശാസിച്ചു; അതിലേറെ സ്‌നേഹിച്ചു. മഹാത്മാഗാന്ധി ഉയര്‍ത്തിപ്പിടിച്ച
ദര്‍ശനങ്ങളും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ രാഷ്ട്രീയ-സാമൂഹ്യവീക്ഷണവും അഴീക്കോട് മാഷിനെ വളരെയധികം സ്വാധീനിച്ചിരുന്നു. ഒരു ഗാന്ധിയന്‍ ആയി അറിയപ്പെടാനായിരുന്നു അദ്ദേഹത്തിന് ആഗ്രഹം. മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവുമെന്നും പിന്നെയും അധഃപതിച്ചാല്‍ കമ്മ്യൂണിസ്റ്റ് ആവുമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം പിന്നീട് ഇടതുപക്ഷത്തോട് ചായ്‌വ് കാണിച്ചത് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.  കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്ത് സ്‌നേഹിക്കുമ്പോഴും പാര്‍ട്ടിക്കെതിരെ നിശിതമായ ഭാഷയില്‍ വിമര്‍ശനമഴിച്ചുവിടാന്‍ അഴീക്കോട് മടി കാണിച്ചിരുന്നില്ല. എന്നാല്‍ അവയെല്ലാം കോണ്‍ഗ്രസിനെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന വ്യക്തിയുടെ സ്‌നേഹം നിറഞ്ഞ ശാസനകളായിരുന്നു. കോണ്‍ഗ്രസ് തന്റെ തറവാടാണെന്നും അവിടെ അപചയമുണ്ടാവുന്നത് അസഹ്യമാണെന്നുമായിരുന്നു അഴീക്കോട് അഭിപ്രായപ്പെട്ടിരുന്നത്.
 
വാഗ്ഭടാനന്ദഗുരുവിന്റെ പാത പിന്തുടര്‍ന്ന അഴീക്കോടിന്റെ രാഷ്ട്രീയക്കാഴ്ചപ്പാടുകള്‍ ഏറെ വിശാലമായിരുന്നു. ദേശീയപ്രക്ഷോഭകാലത്ത് ജീവിക്കാന്‍ സാധിച്ചത് മഹാഭാഗ്യമായി കരുതിയ അഴീക്കോട് ഗാന്ധിജിയെ പിന്തുടരലാണ് തന്റെ രാഷ്ട്രീയമെന്ന് വ്യക്തമാക്കുകയുണ്ടായി. ഗാന്ധിജിയുടെ വിയോഗശേഷവും കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് ചേര്‍ന്ന് നിന്ന അഴീക്കോട് വിമോചനകാലത്ത് കമ്മ്യൂണിസ്റ്റുകാരുടെ സാംസ്‌കാരിക അധിനിവേശത്തിനെതിരെ വാക്കുകളില്‍ അഗ്നി നിറച്ചാണ് പ്രതികരിച്ചത്. മുന്‍ കെ പി സി സി പ്രസിഡന്റ് സി കെ ഗോവിന്ദന്‍ നായരുള്‍പ്പെടെ പകര്‍ന്ന ആദര്‍ശദീപ്തി ഉള്‍ക്കൊണ്ടാണ് തലശ്ശേരിയില്‍ നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ അദ്ദേഹം തയ്യാറായത്. എസ് കെ പൊറ്റെക്കാടിനോട് പരാജയപ്പെട്ട് കര്‍മ്മമണ്ഡലത്തിലേക്ക് മടങ്ങിയെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങളെന്നും കാലത്തോട് കലഹിക്കുന്നവയായിരുന്നു.
 
 തന്റെ ആദ്യത്തെ രാഷ്ട്രീയ പ്രസംഗത്തിനായി മഹാത്മാഗാന്ധിയുടെ എഴുപത്തിയെട്ടാം ജന്‍മദിനം തന്നെ തെരഞ്ഞടുത്തതിലും അഴീക്കോടിന്റെ കാഴ്ചപ്പാടുകള്‍ പ്രകടമായിരുന്നു. ഗാന്ധിജിയുടെ നൂറ്റിഇരുപത്തിയഞ്ചാം ജന്‍മവാര്‍ഷിക ദിനത്തില്‍ കേരളത്തിലൂട നീളം സഞ്ചരിച്ച് പ്രസംഗ പരമ്പര തന്നെ നടത്തി. അദ്ദേഹത്തിന് കമ്മ്യൂണിസത്തോട് അടുപ്പമുണ്ടെന്ന് കമ്മ്യൂണിസ്റ്റുകാര്‍ അവകാശപ്പെട്ടപ്പോഴും ഗാന്ധിയന്‍തത്വങ്ങളില്‍ അധിഷ്ഠിതമായ സോഷ്യലിസ്റ്റ് രീതിയായിരുന്നു മാഷ് അനുവര്‍ത്തിച്ചിരുന്നത്. ഇതിനിടെ സി പി എമ്മിലെ ഔദ്യോഗിക പക്ഷത്തോട് ചായ്‌വുണ്ടെന്ന് ദ്യോതിപ്പിക്കുന്ന തരത്തിലുള്ള അഴീക്കോടിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ നിലപാടുകളില്‍ വെള്ളം ചേര്‍ക്കലാണെന്ന് ആക്ഷേപമുയര്‍ന്നു. പിണറായിയെ വിമര്‍ശിക്കാതെ വി എസിനെ രൂക്ഷമായി വാക്കുകള്‍ കൊണ്ട് ആക്രമിച്ച അഴീക്കോട് മാഷിന്റെ നടപടി അത്തരമൊരു ധാരണ പടര്‍ത്താനും കളമൊരുക്കി.
ഒരിക്കല്‍ വി എസ് അച്യുതാനന്ദനെ വാനോളം പുകഴ്ത്തിയ അഴീക്കോട് പിന്നീട് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത് സി പി എം ഔദ്യോഗികവിഭാഗത്തെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണെന്ന ആക്ഷേപം വരെയുയര്‍ന്നു. എന്നാല്‍ ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മുന്നില്‍ അചഞ്ചലനായി മഹാമേരു പോലെ നിലകൊണ്ട അഴീക്കോടിന് മുന്നില്‍ വിമര്‍ശകരുടെ നാവടങ്ങി.
 
മതമൗലികവാദികളെ നിരന്തരം വിമര്‍ശിക്കാന്‍ ധൈര്യം കാണിച്ച അഴീക്കോട് മാഷ് ഒരു തികഞ്ഞ മതേതരവാദിയായിരുന്നു. കമ്മ്യൂണിസത്തിലെ അപചയത്തെയും ദേശീയവാദ രാഷ്ട്രീയത്തിന്റെ കപടതയെയും നിശിതമായി വിമര്‍ശിച്ച അഴീക്കോടിനെതിരെ പ്രതികരിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികളോ നേതാക്കളോ മുന്നിട്ടിറങ്ങിയിരുന്നില്ല. അവസാന നാളുകളില്‍, ആശുപത്രി കിടക്കയില്‍ തന്നെ സന്ദര്‍ശിച്ച എ കെ ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കളോട് അദ്ദേഹം പറഞ്ഞത്, കോണ്‍ഗ്രസിനെ വിമര്‍ശിച്ചത് ആ പ്രസ്ഥാനത്തോടുള്ള സ്‌നേഹം കൊണ്ടാണെന്നാണ്. അഗാധമായ പാണ്ഡിത്യവും ആഴമേറിയ വായനയും വിശാലമായ വീക്ഷണവും സ്വന്തമായുള്ള ആ സര്‍ഗ്ഗപ്രതിഭയുടെ ശാസനകളെ ശരിയായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു; ആ സഹിഷ്ണുത കോണ്‍ഗ്രസിന്റെ മാത്രം കൈമുതലാണെന്ന് അദ്ദേഹത്തിന് നല്ല നിശ്ചയമുണ്ടായിരുന്നു.

 
< മുന്‍ പേജ്‌   അടുത്തത് >
Subscribe Now

BSE

NSE

latest news

Pravasi News & Feedback

Send Pravasilokam News to
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. .
Contact Person for Website :
ഈ ഇ-മെയില്‍ വിലാസം സ്‌പാമില്‍ നിന്നും സുരക്ഷിതമാണ്‌. അതു കാണാന്‍ ജാവാസ്ക്രിപ്റ്റ്‌ ആവശ്യമാണ്‌. ,

Special Correspondant, Europe


Polls