| അര്‍ബുദം മാറ്റാന്‍ മുഖലേപനം പൂശുന്ന സി പി എം!-2 |
|
പി മുഹമ്മദലി പാര്‍ട്ടിക്കകത്ത് അന്യവര്‍ഗശീലങ്ങളും ചിന്താഗതികളും തുളഞ്ഞു കയറുന്നതായി ആദ്യത്തെ കുമ്പസാരമുണ്ടായത് 1996 ഒക്ടോബര്‍ 20-31 തീയതികളില്‍ നടന്ന കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച രേഖയിലാണ്.
അവിശുദ്ധ മാര്‍ഗങ്ങളിലൂടെ പാര്‍ട്ടി തന്നെ സ്വത്തുക്കള്‍ വാരിക്കൂട്ടുന്നുവെന്നതിന്റെ ഉത്തമ തെളിവുകളാണ് നാല് വര്‍ഷം മുമ്പ് കേന്ദ്ര ധനമന്ത്രകാര്യാലയം പുറത്ത് വിട്ടത്. 4000 കോടി രൂപയുടെ ആസ്തിയാണ് രേഖകള്‍ പ്രകാരം സി പി എമ്മിനുള്ളത്. പക്ഷെ; ഇക്കണോമിക്സ് ടൈംസിന്റെ കണക്ക്പ്രകാരം ഇത് 5000 കോടി കവിയും. പാട്ടപ്പിരിവ് കൊണ്ടോ വര്‍ഗ ബഹുജനസംഘടനകളുടെ ലെവി കൊണ്ടോ ഇത്രയും തുക മനുഷ്യസഹജ രീതിയില്‍ ഒരിക്കലും സംഭരിക്കുക സാധ്യമല്ല. ആ പണത്തിന്റെ സ്രോതസ്സുകളാണ് സി പി എമ്മിനെ ചുവപ്പില്‍ നിന്നും കറുപ്പിലേക്ക് നയിച്ചത്. പറ്റിയ തെറ്റുകള്‍ തിരുത്തുകയാണ് ക്യാംപെയിന്റെ ലക്ഷ്യമെങ്കില്‍ തിരുവനന്തപുരത്തെ എ കെ ജി സെന്ററിന്റെയും ഡല്‍ഹിയിലെ എ കെ ജി ഭവന്റെയും അടിത്തറ വരെ മാന്തേണ്ടി വരും. കഴിഞ്ഞ മൂന്നര വര്‍ഷത്തെ ഭരണത്തില്‍ മാത്രം കേരളത്തില്‍ സി പി എം സമ്പാദിച്ച സ്വത്തുക്കള്‍ വന്‍ വളര്‍ച്ച നേടുന്ന റിലയന്‍സിനെ പോലും ഞെട്ടിക്കുന്നതാണ്.
അഞ്ചു കോടി രൂപ ചെലവില്‍ നിര്‍മിച്ച കണ്ണൂരിലെ വാട്ടര്‍ തീം പാര്‍ക്ക്, 40 കോടി രൂപ ചിലവില്‍ തിരുവനന്തപുരത്ത് സ്ഥാപിക്കുന്ന അത്യാധുനിക സാങ്കേതിക സൗകര്യങ്ങളുള്ള പാര്‍ട്ടി ചാനല്‍ ആസ്ഥാനം, ആറ് കോടി രൂപയ്ക്ക് വിലക്ക് വാങ്ങിയ കണ്ണൂര്‍ തിരുവേപ്പതി മില്‍ ഭൂമിയില്‍ സ്ഥാപിക്കുന്ന 10 കോടി രൂപ ചിലവിലുള്ള നായനാര്‍ സ്മാരക കോംപ്ലക്സ്, തമ്പാനൂരില്‍ സ്ഥാപിക്കുന്ന 15 കോടി രൂപയുടെ ദേശാഭിമാനി മന്ദിരം, 50 കോടി രൂപ ചിലവില്‍ കോഴിക്കോട് കോമണ്‍വെല്‍ത്ത് ഭൂമിയില്‍ സ്ഥാപിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍ സമുച്ചയം തുടങ്ങിയവ വിശക്കുന്നവന്റെ വേദാന്തം പുലമ്പുന്ന പ്രസ്ഥാനത്തിന്റെ ആസ്തികളാണ്. എ കെ ജി സെന്ററിന്റെ ബഹുനില കെട്ടിടത്തില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ശീതീകരിച്ച സമ്മേളനഹാള്‍ തീര്‍ത്തതും അടുത്ത കാലത്താണ്. അതിന്റെ തൊട്ടടുത്ത് പാര്‍ട്ടി നേതാക്കള്‍ താമസിക്കുന്ന ശീതീകരിച്ച ഫ്ലാറ്റ് സമുച്ചയം പാര്‍ട്ടിയുടെ ആഡംബരത്തിന്റെ യശസ്തൂപമായി തലയുയര്‍ത്തി നില്‍ക്കുന്നു.
ജില്ലകള്‍ തോറും താലൂക്കുകള്‍ തോറും വില്ലേജുകള്‍ തോറും സി പി എമ്മും വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളും കെട്ടിപ്പൊക്കിയ സൗധങ്ങള്‍ ഇതിന് പുറമെയാണ്.പരിപ്പ് വടയുടെയും കട്ടന്‍ചായയുടെയും മുറി ബീഡിയുടെയും സഹന ചരിത്രം പറയാറുള്ള പാര്‍ട്ടി നേതാക്കള്‍ തന്നെ അത്തരം ത്യാഗങ്ങളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പി; അവയെ തള്ളിപ്പറഞ്ഞു പുതിയ കാലത്തിന്റെ പ്രലോഭനങ്ങളിലും ആര്‍ത്തികളിലും അഭിരമിക്കുകയാണ്. പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് പോലും ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളെ ഏല്‍പ്പിക്കുന്നു. മൂലധന സംസ്കാരത്തിന്റെ അനുകരണം പാര്‍ട്ടിയില്‍ വേലിയേറ്റം പോലെ കയറി വരികയാണ്. ഫ്യൂഡല്‍-മാടമ്പി സംസ്കാരത്തെ കുഴിച്ചു മൂടിയ പ്രസ്ഥാനമെന്ന് അവകാശപ്പെടുന്ന സി പി എം തന്നെ അതിനെ പുനരാനയിക്കുന്നുവെന്ന് അവരുടെ സമ്മേളനങ്ങളും റാലികളും തെളിയിക്കുന്നു. ആഡംബരക്കൊഴുപ്പിന്റെ പ്രകടനമായിരുന്നു പിണറായി വിജയന്‍ നയിച്ച നവകേരള മാര്‍ച്ച്.
കൃഷ്ണപിള്ള മുതല്‍ ചടയന്‍ ഗോവിന്ദന്‍ വരെയുള്ള മുന്‍കാല പാര്‍ട്ടി സെക്രട്ടറിമാര്‍ക്കില്ലാത്ത മഹത്വവല്‍ക്കരണമായിരുന്നു മാര്‍ച്ചിലുടനീളം പ്രകടമായത്. പൂക്കിരീടം ചൂടി, പുഷ്പശരം തൊടുത്ത് നില്‍ക്കുന്ന പിണറായി, വാളും പരിചയുമേന്തി നില്‍ക്കുന്ന പിണറായി, വീരശൂരപരാക്രമിയായി ബിംബവല്‍ക്കരിക്കപ്പെട്ട പിണറായി പുതിയ കാലത്തിന്റെ തമ്പുരാനായി വാഴ്ത്തപ്പെടുകയായിരുന്നു. വിപ്ലവ സ്വപ്നങ്ങള്‍ കരിക്കട്ടയായി തീര്‍ന്ന പ്രസ്ഥാനം ധനാധിപത്യശക്തികളുടെ സത്രങ്ങളായി മാറുന്ന കാഴ്ചയാണ് ഇപ്പോള്‍ ദര്‍ശിക്കുന്നത്. അധ്വാനിക്കുന്ന വര്‍ഗത്തിന്റെ വിയര്‍പ്പ് നാറുന്ന ചുമലുകളില്‍ കൈയിട്ടു നടന്ന നേതാക്കളുടെ കരങ്ങള്‍ പുതിയ പണശക്തികളുടെ ഗാഢപുണരുകളിലായിരിക്കുന്നു. മന്ത്രിമന്ദിരങ്ങള്‍ക്ക് മുമ്പിലും പാര്‍ട്ടി ഓഫിസുകള്‍ക്ക് മുമ്പിലും നിരനിരയായി നിര്‍ത്തിയിട്ട വോക്സ്‌വാഗണിലും ഓഡി ക്യുസെവനിലും മേഴ്സിഡസ് ബെന്‍സുകളിലും സ്കോഡ ലോറയിലും വന്നിറങ്ങുന്ന പുതിയ സൗഹാര്‍ദ്ദങ്ങള്‍ മന്ത്രിമാരെയും നേതാക്കളെയും റാഞ്ചിക്കൊണ്ടുപോവുകയാണ്.
നാടു നഗരവും വെട്ടിപ്പിടിക്കുന്ന ഭൂമാഫിയകളുമായുള്ള പാര്‍ട്ടിയുടെ ബന്ധത്തെക്കുറിച്ചുളള കഥകള്‍ പരമ്പരകളായി പ്രസിദ്ധീകരിക്കപ്പെടുന്നു.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

പ്രത്യയശാസ്ത്ര ജഡങ്ങളും പി ബിയുടെ തുടിയും തുള്ളലും
-°C 