| നാട് കരഞ്ഞപ്പോള്‍ ഭരണക്കാര്‍ ചങ്ങലപിടിച്ച് രസിച്ചു |
|
അവിശ്വസനീയമായൊരു ദൃശ്യത്തിനാണ് ഇക്കഴിഞ്ഞ ഗാന്ധിജയന്തിദിനത്തില്‍ സാക്ഷരകേരളം സാക്ഷ്യം വഹിച്ചത്. കണ്ടവരും കേട്ടവരുമൊക്കെ ആദ്യം മൂക്കത്ത് വിരല്‍വച്ചു- പിന്നെ തലയിലും. സാംസ്കാരിക പൈതൃകത്തിന്റെ പെരുമയില്‍ ലോകത്തിനുതന്നെ മാതൃകയായി തല ഉയര്‍ത്തിനിന്നിരുന്ന കേരളം ലജ്ജിച്ച് തലതാഴ്ത്തി. സമാനതകളില്ലാതെ 45 പേരുടെ ജീവനെടുത്ത തേക്കടി ദുരന്തത്തിന്റെ നടുക്കത്തില്‍ വിറങ്ങലിച്ചുനില്‍ക്കുന്ന നാടിന്റെ നെറുകയില്‍ കേന്ദ്രവിരുദ്ധസമരത്തിന്റെ പേരില്‍ മനുഷ്യച്ചങ്ങല തീര്‍ത്ത സി.പി.എം. കാട്ടാളത്തം പരിഷ്കൃതലോകത്തിനു മുന്നില്‍ കേരളത്തെ പരിഹാസ്യരാക്കി.ദുരന്തത്തില്‍ കാണാതായ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എന്തുപറ്റിയെന്നറിയാതെ നെഞ്ചില്‍ നെരിപ്പോടുമായി അലമുറയിട്ട് കരയുന്നവര്‍, കുരുന്നു മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, ഭാര്യയെ നഷ്ടപ്പെട്ട ഭര്‍ത്താവ്, ഭര്‍ത്താവിനെയും കുട്ടികളെയും നഷ്ടപ്പെട്ട ഭാര്യ. കരയാന്‍പോലും ശേഷിയില്ലാത്തവരുടെ തേങ്ങലുകള്‍ ഉയര്‍ന്ന തേക്കടിയില്‍ പ്രകൃതിപോലും നിശ്ചലമായപ്പോള്‍ ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എം. ആകട്ടെ ആക്രോശങ്ങളും ആരവങ്ങളുമുയര്‍ത്തി മനുഷ്യച്ചങ്ങല തീര്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു.
കൊച്ചുകുട്ടികളടക്കം 45 പേരുടെ ദാരുണമരണത്തിനിടയാക്കിയ ദുരന്തത്തില്‍ മരിച്ചവരെല്ലാവരുംതന്നെ അന്യസംസ്ഥാനങ്ങളില്‍നിന്നും നമ്മുടെ സ്വന്തം നാട്ടില്‍ അതിഥികളായെത്തിയവരായിരുന്നു.ദുരന്തം സംഭവിച്ച് നാലുദിവസം കഴിഞ്ഞ് നാലാം തീയതി രാവിലെ 6 മണിയോടെയാണ് അവസാന മൃതദേഹം ജലാശയത്തില്‍നിന്നും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തത്. കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേയ്ക്ക് സി.പി.എം. പ്രവര്‍ത്തകര്‍ കേന്ദ്രത്തെ പഴിപറഞ്ഞുകൊണ്ടുള്ള മുദ്രാവാക്യം വിളികളുമായി ചങ്ങല തീര്‍ക്കുമ്പോഴും തൊട്ടരികെ കനത്ത മഴയിലും കോടമഞ്ഞിലും തണുപ്പ് കട്ടിപിടിച്ച തടാകത്തില്‍ മൃതദേഹങ്ങള്‍ക്കുവേണ്ടി നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും കണ്ണുചിമ്മാതെ ആഴക്കയങ്ങളില്‍ മുങ്ങിതിരയുകയായിരുന്നു. അതിഥികളായെത്തി മരിച്ചവരുടെ വേര്‍പാടില്‍ വേദനിക്കുന്ന ബന്ധുക്കള്‍ക്കൊപ്പം കേരളത്തിന്റെ മുഴുവന്‍ മനസും വേദനിക്കുമ്പോള്‍ ദുഃഖം ഖാനീഭവിച്ച് കരള്‍ പിളരുന്ന കാഴ്ചകള്‍ക്കിടയില്‍നിന്നാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെ.ടി.ഡി.സി. ചെയര്‍മാനുമടക്കമുള്ള ആതിഥേയര്‍ ദുരന്തത്തിനുനേരെ മുഖംതിരിച്ച് ചങ്ങല പിടിക്കാന്‍ തിരക്കിട്ട് പാഞ്ഞത്.
|
| < മുന്‍ പേജ് | അടുത്തത് > |
|---|

സോമി സേവ്യര്‍ 
-°C 